ആലപ്പുഴ: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പിതാവിനെ 60വർഷം കഠിനതടവിന് ശിക്ഷിച്ചു. മൂന്ന് ലക്ഷം രൂപ പിഴയടക്കാനും ആലപ്പുഴ സ്പെഷ്യൽ കോടതി ജഡ്ജി എ.ഇജാസ് വിധിച്ചു. 2020ൽ കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. ബീഹാറി സ്വദേശിയാണ് 14 വയസുള്ള മകളെ ലൈംഗിക പീഡനത്തിനിരയാക്കിയത്. ബലാത്സംഗ കുറ്റത്തിന് ഒരുലക്ഷം രൂപ പിഴയും 20 വർഷം കഠിന തടവും സ്വന്തം മകളായതിനാൽ 20 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ഗർഭിണിയാക്കിയ കുറ്റത്തിന് 20 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ഉൾപ്പെടെയാണ് 60 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. ഒടുക്കുന്ന തുക കുട്ടിക്ക് നൽകാനും ഉത്തരവിലുണ്ട്. ശിക്ഷാകാലാവധി 20 വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതി. ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സതേടിയപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം പുറംലോകം അറിഞ്ഞത്. മാതാവും ബന്ധുക്കളും കേസിനോട് സഹകരിച്ചിരുന്നില്ല. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.സീമ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |