തിരുവനന്തപുരം: ഡൽഹിയിൽ യു.ഡി.എഫ് എം.പിമാർക്കെതിരായ പൊലീസ് കാടത്തം അപലപനീയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പ്രസ്താവനയിൽ പറഞ്ഞു.
സമാധാനപരമായി പ്രതിഷേധിച്ച എം.പിമാരെയാണ് ഡൽഹി പൊലീസ് വളഞ്ഞിട്ടാക്രമിച്ചത്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചക്കിടെ നടന്ന സംഭവം യാദൃശ്ചികമാണെന്ന് കരുതാനാവില്ല. ജനപ്രതിനിധികളെ കായികമായി നേരിട്ടത് ഫാസിസ്റ്റ് നടപടിയാണ്. എം.പിമാരെ കൈയേറ്റം ചെയ്യാൻ നിർദ്ദേശം നൽകി പൊലീസിനെ കയറൂരി വിട്ടത് ആരാണെന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വ്യക്തമാക്കണം.
കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോയാൽ കോൺഗ്രസിന്റെ തീക്ഷ്ണമായ സമരജ്വാലകൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാണാനിരിക്കുകയാണ്. ഫാസിസ്റ്റ് ഭരണാധികാരികളായ പിണറായി വിജയന്റെയും നരേന്ദ്ര മോദിയുടെയും പൊലീസിന്റെ നടപടികളിൽ സാമ്യതകളേറെയാണ്. ജനകീയ പ്രതിഷേധങ്ങളെ ചോരയിൽ മുക്കിക്കൊല്ലാമെന്ന് കരുതിയെങ്കിൽ അത് ദിവാസ്വപ്നമാണെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |