നിലമ്പൂർ: വെളിയംതോട് എക്‌സൈസ് റേഞ്ച് ഓഫീസ് പരിസരത്തുനിന്നും എക്‌സൈസ് ഉദ്യോഗസ്ഥന്റെ രണ്ടര ലക്ഷം രൂപ വിലവരുന്ന ഹിമാലയൻ മോട്ടോർസൈക്കിൾ മോഷ്ടിച്ച് വ്യാജ രജിസ്‌ട്രേഷൻ നമ്പർ പതിച്ച് വിറ്റ കേസിലെ പ്രതികളായ അഞ്ചുപേർ അറസ്റ്റിൽ. മുതുവല്ലൂർ തങ്ങൾ പടി സ്വദേശി വെളുത്താലിൽ മുഹമ്മദ് നിസാം(22), മുതുവല്ലൂർ തവനൂർ സ്വദേശി മേത്തലയിൽ കുന്നത്ത് മുസമ്മിൽ (20), വിളയിൽ മുണ്ടമ്പറമ്പ് സ്വദേശി കാനത്തുംകുണ്ടിൽ മുഹമ്മദ് ഇർഫാൻ (21), തവനൂർ മുണ്ടിലാക്കൽ സ്വദേശി മേത്തലയിൽ കുന്നത്ത് അമീൻ മുബാറക് (21), മുതുവല്ലൂർ നീറാട് സ്വദേശി കൈ തോട്ടത്തിൽ മുഹമ്മദ് നസീഫ് (20) എന്നിവരെയാണ് നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ജൂലായ് 24നാണ് കേസിനാസ്പദമായ സംഭവം. മോഷണത്തിനായി ബൈക്കിൽ കറങ്ങി നടക്കുകയായിരുന്ന മുസമ്മിലും നിസാമും ഇർഫാനും പുലർച്ചെ ഒന്നോടെ എക്‌സൈസ് റേഞ്ച് ഓഫീസിനു സമീപം നിറുത്തിയിട്ട ബൈക്ക് മോഷ്ടിക്കുകയായിരുന്നു. 25,000 രൂപയ്ക്ക് ബൈക്ക് വാങ്ങിയ മുബാറക്കും നസീഫും മറ്റൊരു നമ്പർ പതിച്ച് ഉപയോഗിച്ച് വരികയായിരുന്നു. പ്രതികൾക്കെതിരെ ബൈക്ക് മോഷണത്തിന് അരീക്കോട്, വാഴക്കാട് പൊലീസ് സ്റ്റേഷനുകളിലും ബാർ ഹോട്ടലിൽ അക്രമം നടത്തിയതിന് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും കേസുണ്ട്. ഇവർ കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. നിലമ്പൂർ എസ്.ഐ നവീൻ ഷാജ്, എ.എസ്.ഐമാരായ കെ. അനിൽകുമാർ, അൻവർ സാദത്ത്, സി.പി.ഒമാരായ കെ.ടി. ആഷിഫ് അലി, ടി.നിബിൻദാസ്, സജീഷ് തോപ്പിൽ, ഇ. രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |