കൊളംബോ : അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന ശ്രീലങ്കയിൽ ജനങ്ങളെ ഇരുട്ടിലാക്കി വൈദ്യുതിക്ഷാമം വഷളാകുന്നു. പവർ കട്ട് സമയം വിവിധ സോണുകളിൽ ഇന്ന് ആറ് മണിക്കൂർ 20 മിനിറ്റായി ഉയർത്തും. ചിലയിടങ്ങളിൽ ഇത് ആറ് മണിക്കൂർ ആയിരിക്കും. 12 സോണുകളിൽ രാവിലെ 8നും വൈകിട്ട് 6നും ഇടയിൽ 3 മണിക്കൂർ 20 മിനിറ്റും, രാത്രി 11 വരെയുള്ള സമയത്തിനിടെ ഒരു മണിക്കൂർ 40 മിനിറ്റും പവർകട്ട് ഉണ്ടാകും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പവർകട്ട് സമയം ആറ് മണിക്കൂറിനുള്ളിലായിരുന്നു. എന്നാൽ ഇപ്പോൾ ആറ് മണിക്കൂറും പിന്നിട്ട് പവർകട്ട് സമയം നീളുകയാണ്.
8 സോണുകളിൽ രാവിലെ 8.30നും വൈകിട്ട് 5.30നും ഇടയിൽ 4 മണിക്കൂർ 30 മിനിറ്റ് നേരത്തേക്കും, രാത്രി 11 വരെയുള്ള സമയത്തിനിടെ ഒരു മണിക്കൂർ 50 മിനിറ്റ് നേരത്തേക്കും പവർകട്ട് ഉണ്ടാകുമെന്ന് സിലോൺ ഇലക്ട്രിസിറ്റി ബോർഡ് അറിയിച്ചു. ഊർജ്ജോത്പാതനത്തിനാവശ്യമായ ഫർണസ് ഓയിലും ഡീസലും ലഭ്യമാകാത്തത് പ്രതിസന്ധി ഇനിയും രൂക്ഷമാകാൻ കാരണമാകും. വരും ദിവസങ്ങളിൽ രാജ്യത്തേക്ക് ഫർണസ് ഓയിൽ വരുമെന്നാണ് വൈദ്യുത മന്ത്രി ഗാമിനി ലോകുഗെയുടെ പ്രതികരണം. ക്രൂഡ് ഓയിൽ ലഭ്യത നിലച്ചതോടെ സിലോൺ പെട്രോളിയം കോർപറേഷന്റെ കീഴിലുള്ള സപുഗസ്കന്ദ ഓയിൽ റിഫൈനറി കഴിഞ്ഞ ശനിയാഴ്ച അടച്ചുപൂട്ടിയിരുന്നു. രാജ്യത്ത് വൈദ്യുതി നിരക്ക് ഉടൻ കൂട്ടാനും സർക്കാർ ആലോചിക്കുന്നുണ്ട്.
പേപ്പർ ഉൾപ്പെടെയുള്ളവയുടെ ലഭ്യതയുടെ അഭാവത്തിൽ സ്കൂൾ കുട്ടികളുടെ ടെസ്റ്റ് ബുക്കുകളുടെ അച്ചടി വൈകുമെന്ന് ശ്രീലങ്കയിലെ എജ്യുക്കേഷണൽ പബ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റ് കമ്മിഷണർ ജനറൽ പി.എൻ. ഇളപെരുമ പറഞ്ഞു. ഇന്ധനക്ഷാമവും പുസ്കത അച്ചടിയെ ബാധിച്ചെന്നും പുസ്തകങ്ങൾ വിതരണം ചെയ്യുന്നത് വൈകുമെന്നും അദ്ദേഹം വ്യക്തമാക്കി. പേപ്പറും മഷിയും കിട്ടാനില്ലാത്തതിനാൽ 28ന് ആരംഭിക്കാനിരുന്ന 9, 10, 11 ക്ലാസുകളുടെ അവസാനഘട്ട പരീക്ഷകൾ മാറ്റിവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |