കൊച്ചി: സംസ്ഥാനത്തെ ജനങ്ങളെ വരുംദിനങ്ങളിൽ കാത്തിരിക്കുന്നത് സമരങ്ങളുടെ വേലിയേറ്റം! സ്വകാര്യബസുകൾ തുടരുന്ന അനിശ്ചിതകാല സമരത്തിന് പുറമേയാണിത്. ബാങ്ക് അവധികളും ദ്വിദിന ദേശീയ പണിമുടക്കും കൂടിയാകുമ്പോൾ ജനജീവിതം സ്തംഭിക്കും. കൊവിഡിനുശേഷം വ്യാപാര, വാണിജ്യസ്ഥാപനങ്ങളും ഓട്ടോ, ടാക്‌സി സർവീസുകളും കൂലിപ്പണിക്കാരുമുൾപ്പെടെ സാധാരണനിലയിലേക്ക് മടങ്ങുന്നതിനിടെയാണ് തുടർച്ചയായ സമരം.
ബസ് സമരം
നിരക്കു വർദ്ധനയുൾപ്പെടെ ഉന്നയിച്ച് സ്വകാര്യ ബസ് ഉടമകളും സംഘടനകളും നടത്തുന്ന സമരം രണ്ടുദിവസം പിന്നിട്ടു. ഇതുവരെ ബസുടമകളെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചിട്ടില്ലാത്തതിനാൽ സമരം തുടരും.
നഗരത്തിലേക്ക് ജോലിക്കായും മറ്റും എത്തേണ്ടവർ ബദൽ മാർഗങ്ങൾ തേടേണ്ടിവന്നു. പരീക്ഷാക്കാലത്ത് സ്‌കൂളിൽ പോകേണ്ട വിദ്യാർത്ഥികൾക്കും സമരം ബുദ്ധിമുട്ടായി.
പണിയാകും പണിമുടക്ക്
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ, ഇന്ധന-അവശ്യ സാധന വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷ സംഘടനകൾ 28, 29 തീയതികളിൽ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കു ശേഷം രണ്ടു ദിവസം സ്ഥാപനങ്ങൾ അടച്ചിട്ടാലുണ്ടാകുന്ന നഷ്ടം ഭീമമാകുമെന്ന് കച്ചവടക്കാർ പറയുന്നു.
4 ദിവസം ബാങ്കില്ല
മാസത്തിലെ അവസാനത്തെ ശനിയായ ഇന്നും ഞായറാഴ്ചയും ബാങ്കുകൾ അവധിയാണ്. ഇതിനു പിന്നാലെയാണ് പണിമുടക്ക്. തുടർച്ചയായി നാലുദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. ദിവസവും ബാങ്കിൽ പണം അടയ്ക്കുന്ന കച്ചവടക്കാരും വ്യാപാരികളും വ്യവസായികളും ബുദ്ധിമുട്ടും. എ.ടി.എമ്മുകളും കാലിയായേക്കാം.
സാമ്പത്തിക വർഷത്തിന്റെ അവസാനമായതിനാൽ ബാങ്കുകൾക്കും ഇത് ഏറെ പ്രതിസന്ധി സൃഷ്ടിക്കും.
സമരാനുകൂലികളും ഏറെ
നിത്യോപയോഗ സാധനത്തിന്റെ ഉൾപ്പെടെ വിലവർദ്ധിക്കുന്നതിനാൽ പണിമുടക്ക് അനിവാര്യമാണെന്ന് കരുതുന്നവരുമുണ്ട്. ജനങ്ങളുടെ പ്രതിഷേധമറിയിക്കാനും ജനമദ്ധ്യത്തിൽ ചർച്ചചെയ്യാനും പണിമുടക്ക് ആവശ്യമാണെന്ന് ഇക്കൂട്ടർ പറയുന്നു.
''കൊവിഡ് പ്രശ്‌നങ്ങൾ മാറുന്നതേയുള്ളൂ. അപ്പോഴേക്കും പണിമുടക്കൊക്കെ നടത്തുന്നത് കഷ്ടമാണ്""
പി.കെ. സിയാദ്,
ഓട്ടോറിക്ഷാ തൊഴിലാളി.
''സർക്കാർ ചർച്ചയ്ക്ക് വിളിക്കാത്തത് സ്വകാര്യ ബസ് മേഖലയോടുള്ള അവഗണനയാണ്. നിരക്ക് വർദ്ധിപ്പിക്കാതെ സമരം പിൻവലിക്കില്ല. വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം""
എൻ.ബി.സത്യൻ,
സംസ്ഥാന പ്രസിഡന്റ്,
കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ.
''വിലക്കയറ്റത്തിൽ നട്ടംതിരിയുന്നവർക്ക് പണിമുടക്കുകൊണ്ട് എന്തുകിട്ടാനാണ്. ഇത് വെറും രാഷ്ട്രീയക്കളിയാണ്""
ഉഷ, വീട്ടമ്മ
''ജനങ്ങളുടെ പ്രതിഷേധം അറിയിക്കാൻ പണിമുടക്കുകൾ ആവശ്യമാണ്""
അജിത് കുമാർ, ബേക്കറി ഉടമ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |