ആഭ്യന്തര വകുപ്പ് നിയമോപദേശം തേടി
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ സർവേ നടപടികളുടെ ഭാഗമായി സ്ഥാപിക്കുന്ന കല്ലുകൾ പിഴുതെറിയുന്നതിനെതിരെ പൊതുമുതൽ നശിപ്പിക്കൽ വകുപ്പുപ്രകാരം കേസെടുക്കുന്നതിൽ ആശയക്കുഴപ്പമുണ്ടായതോടെ ആഭ്യന്തരവകുപ്പ് നിയമവകുപ്പിനോട് ഉപദേശം തേടി. എതിർപ്പ് വ്യാപകമായതോടെ കല്ലിടലിൽ കൂടുതൽ ആവേശം തത്കാലം ഉണ്ടാവില്ലെന്നും സൂചനയുണ്ട്. അതേസമയം, ഇന്നലെ ഒരിടത്തും കല്ലിടൽ നടപടികളുണ്ടായില്ലെങ്കിലും അത് നിറുത്തിയിട്ടില്ലെന്നാണ് കെ-റെയിൽ അധികൃതർ വ്യക്തമാക്കുന്നത്.
2013ലെ ഭൂമിയേറ്റെടുക്കലും നഷ്ടപരിഹാരവും നിയമപ്രകാരം ഏറ്റെടുക്കാനായി വിജ്ഞാപനം ചെയ്ത ഭൂമിയിൽ കല്ലിടാം. അത്തരത്തിൽ അതിരു തിരിക്കുന്ന ഭൂമിയിൽ കല്ല് പിഴുതെറിഞ്ഞാൽ പൊതുമുതൽ നശിപ്പിച്ചതിന് പി.ഡി.പി.പി നിയമത്തിലെ 4 (3) വകുപ്പനുസരിച്ച് കേസെടുക്കാം. എന്നാൽ, ഭൂമിയേറ്റെടുക്കൽ വിജ്ഞാപനമില്ലാതെ സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കല്ലിട്ടാൽ അത് അതിക്രമിച്ച് കടക്കലാവും. ഇപ്പോൾ നടക്കുന്നത് സാമൂഹ്യാഘാത പഠനത്തിനായുള്ള സർവേ നടപടികളാണ്. ഭൂമിയേറ്റെടുക്കൽ വിജ്ഞാപനമിറങ്ങിയിട്ടില്ല.
സർവേയും ബൗണ്ടറിയും നിയമത്തിലെ നാലാം വകുപ്പനുസരിച്ച് സർവേ നടപടികളുടെ ഭാഗമായി സർക്കാരിന് അതിർത്തി മാർക്ക് ചെയ്യാൻ അനുവാദമുണ്ട്. എന്നാൽ കല്ലിടാമെന്ന് ഈ നിയമത്തിൽ പറയുന്നില്ല. ഇതെല്ലാം കണക്കിലെടുത്താണ് പൊതുമുതൽ നശിപ്പിക്കൽ പ്രകാരമുള്ള കേസ് നിലനിൽക്കുമോയെന്ന സംശയം പൊലീസ് തലപ്പത്തുണ്ടായത്.
ബോധവത്കരണം
ഊർജിതമാക്കാൻ സി.പി.എം
കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ ബോധവത്കരണ, പ്രചാരണപരിപാടികൾ ഊർജിതമാക്കാൻ സി.പി.എം കീഴ്ഘടകങ്ങളോടും വർഗബഹുജന സംഘടനകളോടും നിർദ്ദേശിച്ചു. സ്ഥലമുടമകളടക്കം വൈകാരികമായി പ്രതിഷേധിക്കുന്നത് ഭരണമുന്നണിക്കും സർക്കാരിനും തലവേദനയായതോടെയാണിത്. പാർട്ടി കോൺഗ്രസിന് ശേഷം വീടുവീടാന്തരം കയറിയിറങ്ങിയുള്ള ബോധവത്കരണപരിപാടിയാണ് നേരത്തേ ആലോചിച്ചതെങ്കിലും പ്രതീക്ഷിച്ചതിലും വലിയ എതിർപ്പാണ് പല കേന്ദ്രങ്ങളിലുമുണ്ടായത്. ആ സാഹചര്യത്തിലാണ് നിർദ്ദേശം. കല്ലിടൽ നടപടി വൈകിയാൽ അത് സാമൂഹ്യാഘാത പഠനത്തെ വൈകിപ്പിക്കുമെന്ന് സർവേ നടത്തുന്ന കേരള വോളന്ററി ഹെൽത്ത് സർവീസ് ഏജൻസി, കെ-റെയിൽ കോർപ്പറേഷനോട് വ്യക്തമാക്കിയതിനാൽ പൂർണമായും നിറുത്തേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ.
സി.പി.ഐയ്ക്ക് നീരസം
പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ കല്ലിടൽ കാര്യത്തിലെ ആവേശത്തിൽ നീരസമറിയിച്ച് സി.പി.ഐയും രംഗത്തുവന്നു. കെ-റെയിൽ ഉദ്യോഗസ്ഥർ എന്തിനിത്ര ധൃതി കാണിക്കുന്നുവെന്ന് ചോദിച്ച സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു ചില കാര്യങ്ങളിൽ തിരുത്തലുണ്ടാകണമെന്നും പരസ്യമായി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |