പത്തനംതിട്ട : കൊവിഡിന് ശേഷം വിരുന്നെത്തിയ ജംബോ സർക്കസ് ജനമനസുകളെ കീഴടക്കി. ഏപ്രിൽ നാലിന് സർക്കസ് പത്തനംതിട്ടയിൽ നിന്ന് പിൻവാങ്ങും. ഏകാഗ്രതയും സാഹസികതയും നിറഞ്ഞ സർക്കസ് തമ്പിൽ പൊട്ടിച്ചിരിപ്പിക്കുന്ന ജോക്കർമാരുമുണ്ട്. ആഫ്രിക്കൻ വെയ്റ്റ് ലിഫ് റ്റർമാരുടെ പ്രകടനം മെയ്ക്കരുത്തിന്റെ കാഴ്ചകൾ സമ്മാനിക്കുന്നു. കൊവിഡിന്റെ പ്രതിസന്ധികളെ അതിജീവിച്ച നാട് സർക്കസ് സംഘത്തെ ഹൃദയം തുറന്ന് സ്വീകരിച്ചു. രണ്ട് മണിക്കൂറിലേറെ നീളുന്ന മുപ്പതോളം പ്രകടനങ്ങളാണ് നടക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്കും വൈകിട്ട് നാലിനും ഏഴിനുമാണ് ഷോ. കൊവിഡ് കാലത്ത് വീടുകളിലേക്ക് മടങ്ങിപ്പോയ താരങ്ങൾ തമ്പിൽ തിരിച്ചെത്തി പുതിയ അഭ്യാസപ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നു. കൊവിഡിൽ പൂട്ടിപ്പോകുമെന്ന് കരുതിയ സർക്കസ് തിരികെയെത്തിയപ്പോൾ ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിക്കുന്നതെന്ന് മാനേജർമാരായ രവീന്ദ്രൻ പനങ്കാവും സേതുമോഹനും കെ.പി.രാജീവും പറഞ്ഞു. കാണികളുടെ പ്രോത്സാഹനം വലിയ പിന്തുണയാണ്. ഒാരോ ഇനത്തിലും നിലയ്ക്കാത്ത കരഘോഷം ലഭിക്കുന്നു. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ആസ്വാദകരായി എത്തുന്നു. കസേരകൾ നിറഞ്ഞുകവിയുന്നത് കാണുമ്പോൾ പഴയ കാലത്തെ പ്രതാപം വീണ്ടെടുക്കാൻ കഴിയുമെന്ന് ആത്മവിശ്വാസം ലഭിക്കുന്നു. ഇരുപതു വയസുകാരൻ മുതൽ എൺപത്തഞ്ചുകാരൻ വരെയുള്ള കലാകാരൻമാർ കൂടാരത്തിലുണ്ട്. കൊവിഡിന് ശേഷം കഴിഞ്ഞവർഷം കായംകുളത്താണ് സർക്കസ് പുനരാരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |