പറഞ്ഞത് റവന്യു വകുപ്പെന്ന് കെ-റെയിൽ
പറഞ്ഞിട്ടേയില്ലെന്ന് സി.പി.ഐ മന്ത്രി
തിരുവനന്തപുരം: സിൽവർ ലൈനിനെ ആദ്യമേ കുഴച്ചു മറിച്ച സർവ്വേക്കല്ലിടലിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം തുറന്ന തർക്കത്തിലേക്ക് നീങ്ങിയത് സർക്കാരിനും ഇടതുമുന്നണിക്കും മറ്റൊരു തലവേദനയായി.
സംസ്ഥാനവ്യാപകമായി ഉയരുന്ന പ്രതിഷേധം കണ്ടില്ലെന്ന് നടിച്ച് ഇനി മുന്നോട്ടു പോകാനാവാത്ത സ്ഥിതിയിലാണ് ഇടതുനേതൃത്വം. അതിനിടയിലാണ് സാമൂഹ്യാഘാത പഠനത്തിന്റെ ഭാഗമായുള്ള കല്ലിടൽ ആരുടെ നിർദ്ദേശപ്രകാരമെന്ന് തർക്കമുയർന്നിരിക്കുന്നത്. സർക്കാരിൽ ചില തിരുത്തലുകളുണ്ടാവണമെന്ന് സി.പി.ഐ കഴിഞ്ഞ ദിവസം അതൃപ്തി പരസ്യമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം, റവന്യു വകുപ്പ് കല്ലിടാൻ നിർദ്ദേശം നൽകിയില്ലെന്ന് സി.പി.ഐക്കാരനായ വകുപ്പുമന്ത്രി കെ. രാജൻ ഇന്നലെ തുറന്നടിച്ചു.
കല്ലിടാൻ നിർദ്ദേശിച്ചത് റവന്യുവകുപ്പായിരിക്കാമെന്ന് കെ-റെയിൽ കോർപ്പറേഷൻ പറഞ്ഞതായി പ്രചരിച്ച വാർത്തയാണ് മന്ത്രിയെ ചൊടിപ്പിച്ചത്. പ്രതിഷേധങ്ങൾ തിരിച്ചറിഞ്ഞുള്ള പ്രതിരോധനീക്കമാണ് മന്ത്രി നടത്തിയത്. കെ-റെയിലിന്റെ നിർദ്ദേശപ്രകാരമാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും മന്ത്രി വിശദീകരിച്ചു. ഏത് പദ്ധതിക്ക് വേണ്ടിയായാലും ഭൂമിയേറ്റെടുക്കുക നടത്തിപ്പ് ഏജൻസിയുടെ ആവശ്യത്തിനനുസരിച്ചാണ്. റവന്യുവകുപ്പ് കല്ലിടാൻ നിർദ്ദേശിച്ചിട്ടില്ല. സാമൂഹ്യാഘാത പഠനം പദ്ധതിക്കെതിരായാൽ കല്ല് മാറ്റും. എന്നാൽ പഠനം നടത്താൻ അതിരടയാളമിടണമെന്നും മന്ത്രി വിശദീകരിച്ചു.
ഇതോടെ വിശദീകരണവുമായി കെ-റെയിലുമെത്തി. കല്ലിടാൻ നിർദ്ദേശിച്ചത് തങ്ങളല്ലെന്ന തരത്തിൽ പ്രചരിച്ച വാർത്തയുമായി ബന്ധമില്ലെന്ന് കോർപ്പറേഷൻ അവരുടെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
ആരുടെ നിർദ്ദേശപ്രകാരമാണ് കല്ലിടലെന്ന് ചോദിച്ച് പ്രതിപക്ഷവും രംഗത്തെത്തി. ആര് പറഞ്ഞിട്ടാണെന്ന ചോദ്യം കല്ലിടാനെത്തുന്ന പ്രദേശങ്ങളിലെല്ലാം ഉദ്യോഗസ്ഥർ നേരിടുന്നു.
പ്രതിഷേധക്കാരെ തണുപ്പിച്ച് സർവേനടപടികൾ വേഗത്തിലാക്കാൻ ഡി.വൈ.എഫ്.ഐ ബോധവത്കരണത്തിനിറങ്ങിയെങ്കിലും സർവേക്കല്ലിടലിനെതിരെ മിക്കയിടത്തും ശക്തമായ പ്രതിഷേധം ഇന്നലെയുമുണ്ടായി.
അതിനിടെ കേന്ദ്ര റെയിൽ മന്ത്രി അനുമതി നൽകിയിട്ടില്ലെന്ന തരത്തിൽ ഇന്നലെ വീണ്ടും പ്രതികരിച്ചതോടെ, സിൽവർലൈൻ പദ്ധതി തന്നെ തള്ളപ്പെടുമോ എന്ന സംശയം സി.പി.എം കേന്ദ്രങ്ങളിൽ ശക്തമായി.
കല്ല് വേണ്ട, അടയാളം മതി
സർവേയും ബൗണ്ടറിയും നിയമത്തിലെ നാലാം വകുപ്പനുസരിച്ച് സർക്കാരിന് അതിർത്തികൾ മാർക്ക് ചെയ്യാം. എന്നാൽ കല്ലിടാമെന്ന് പറയുന്നില്ല
2013ലെ ഭൂമിയേറ്റെടുക്കലും നഷ്ടപരിഹാരവും നിയമപ്രകാരം വിജ്ഞാപനം ചെയ്ത ഭൂമിയിൽ കല്ലിടാം. മതിയായ നഷ്ടപരിഹാരം നൽകിയാവും ഏറ്റെടുക്കൽ
കഴിഞ്ഞവർഷം ഒക്ടോബർ 30ന് റവന്യുവകുപ്പ് ഇറക്കിയ ഉത്തരവിൽ 11 ജില്ലകളിലെ 1221 ഹെക്ടർ ജില്ലാ കളക്ടർമാർ വിജ്ഞാപനമിറക്കി ഏറ്റെടുക്കാനാണ് നിർദ്ദേശം
സാമൂഹ്യാഘാത പഠന സർവേക്ക് ഇതിൽ ഏതുമായാണ് ബന്ധം എന്നതിലാണ് ആശയക്കുഴപ്പം
"കല്ലിടാനുള്ള തീരുമാനം കെ- റെയിലിന്റേതാണ്. അലൈൻമെന്റ് തീരുമാനിക്കേണ്ടത് ഭൂമി ആവശ്യപ്പെടുന്ന ഏജൻസിയാണ്. സ്ഥലം ഏറ്റെടുക്കേണ്ട ഘട്ടത്തിൽ മാത്രം റവന്യു വകുപ്പ് ഏറ്റെടുത്ത് കൈമാറും"
- കെ.രാജൻ,
റവന്യു മന്ത്രി
"കെ.റെയിൽ അധികൃതരുടെ തീരുമാനപ്രകാരമാണ് കല്ലിടുന്നത്"
-കോടിയേരി ബാലകൃഷ്ണൻ,
സി.പി.എം സംസ്ഥാന സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |