ന്യൂഡൽഹി: ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ അപ്രതീക്ഷിത സന്ദർശനം നടത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ല. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിനെയും മാത്രം കണ്ട് വെള്ളിയാഴ്‌ച വൈകിട്ട് വാംഗ് യി മടങ്ങി.
കാബൂളിൽ നിന്ന് വ്യാഴാഴ്‌ച രാത്രി ഡൽഹിയിലെത്തിയ വാംഗ് യി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ അനുമതി തേടിയിരുന്നു. പ്രധാനമന്ത്രി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ലഖ്‌നൗവിൽ പോകുന്നതിനാൽ കൂടിക്കാഴ്ച നടക്കില്ലെന്ന മറുപടിയാണ് വിദേശ മന്ത്രാലയം നൽകിയത്.
പ്രോട്ടോക്കോൾ പ്രകാരം മറ്റൊരു വിദേശകാര്യ മന്ത്രിക്ക് പ്രധാനമന്ത്രിയെ കാണേണ്ട ആവശ്യമില്ലെങ്കിലും ഉഭയകക്ഷി ബന്ധങ്ങൾ നോക്കി ചട്ടങ്ങൾ ഇളവു ചെയ്യാറുണ്ട്. 2020 ഏപ്രിലിൽ കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ചൈനീസ് കടന്നു കയറ്റം ഉഭയകക്ഷി ബന്ധത്തിൽ വൻ വിള്ളൽ വീഴ്‌ത്തിയതും വാംഗ് യിയുടെ രഹസ്യ സ്വഭാവമുള്ള യാത്രയും കൂടിക്കാഴ്ചയ്‌ക്ക് അനുമതി നിഷേധിക്കാൻ കാരണമായി. യാത്രാ വിവരം രഹസ്യമായി വയ്‌ക്കണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |