കൊച്ചി: കെ-റെയിൽ പ്രശ്നത്തിൽ സമുദായ സംഘടനകൾ അഭിപ്രായം പറയേണ്ടതില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗസാരഥ്യത്തിൽ കാൽനൂറ്റാണ്ട് തികയ്ക്കുന്ന വെള്ളാപ്പള്ളി നടേശന് യോഗം കണയന്നൂർ യൂണിയൻ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദായ സംഘടനകളിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്നവരും പ്രവർത്തിക്കുന്നവരുമുള്ളപ്പോൾ ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് അന്തഃച്ഛിദ്രത്തിനിടയാക്കും. സമുദായോന്നതിക്കായി പ്രവർത്തിക്കുകയാണ് ആത്യന്തികമായി സമുദായ സംഘടനകളുടെ ലക്ഷ്യം. രാഷ്ട്രീയ വിവാദങ്ങളിൽ തലയിടാൻ എസ്.എൻ.ഡി.പി യോഗത്തിന് താത്പര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഭരണപക്ഷം കൊണ്ടുവരുന്ന വികസന പദ്ധതികളെ പ്രതിപക്ഷം കണ്ണടച്ച് എതിർക്കുമെന്നതാണ് കേരളത്തിലെയും രാജ്യത്തെയും രീതി. എസ്.എൻ.ഡി.പി യോഗത്തെക്കൊണ്ട് അഭിപ്രായം പറയിപ്പിച്ച് സമുദായത്തിൽ കലഹം സൃഷ്ടിക്കാനാണ് ചില മാദ്ധ്യമങ്ങളുടെ ശ്രമം. ഇവരാരും മുസ്ളിം, ക്രിസ്ത്യൻ മതനേതാക്കളുടെയോ എൻ.എസ്.എസ് തുടങ്ങിയ സമുദായ സംഘടനകളുടെയോ അഭിപ്രായം തേടുന്നുമില്ല. കെ-റെയിലിന്റെ ശരിതെറ്റുകൾ വിശകലനം ചെയ്യാൻ തയ്യാറല്ല. അതിൽ യാത്ര ചെയ്യാൻ സാധിച്ചാൽ അഭിപ്രായം പറയാമെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയിനിൽ പോകരുത്
മെഡിസിനുൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകൾ പഠിക്കാനായി യുക്രെയിൻ പോലുള്ള രാജ്യങ്ങളിൽ പോകരുതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വിദേശത്ത് വൻ തുക മുടക്കി മെഡിസിനും മറ്റും പഠിക്കുന്നവരുണ്ട്. പഠിത്തം കഴിഞ്ഞവരിൽ ഭൂരിഭാഗം പേരും ഇവിടെ പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതാ പരീക്ഷയിൽ പാസാകാതെ വലയുകയാണ്. ഉള്ള സമ്പാദ്യം നഷ്ടപ്പെടുത്തുകയും കടക്കെണിയിൽപ്പെടുകയുമാണ് പലരും.
കൂടുതൽ മെഡിക്കൽ കോളേജുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങാൻ കേന്ദ്രസർക്കാർ ശ്രമിക്കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ചടങ്ങിൽ അറുന്നൂറോളം കുട്ടികൾക്ക് വിദ്യാഭ്യാസ പുരസ്കാരങ്ങൾ അദ്ദേഹം കൈമാറി. കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എം.ഡി. അഭിലാഷ് സ്വാഗതവും വൈസ് ചെയർമാൻ സി.വി. വിജയൻ നന്ദിയും പറഞ്ഞു. കാർഷിക വകുപ്പും കേരളകൗമുദിയുമായി ചേർന്ന് യൂണിയൻ നടപ്പാക്കുന്ന കാർഷികഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |