തിരുവനന്തപുരം:സിൽവർ ലൈനിന് വേണ്ടി ഇപ്പോൾ ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴും ,സ്ഥലമെടുപ്പിന്റെ ഭാഗമായി പട്ടിക തിരിച്ച് സർവേ നടത്തണമെന്ന് സർക്കാർ 2021 ഒക്ടോബർ 8 ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. 2021 ഒക്ടോബർ 8 ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇത് പറഞ്ഞിട്ടുള്ളത്.
ഭൂമിയിലെ മരങ്ങളടക്കം മുറിച്ച് അടയാളങ്ങൾ നൽകിയുള്ള സർവ്വേയെക്കുറിച്ചാണ് വിജ്ഞാപനത്തിൽ പറയുന്നത്. എന്നാൽ ഭൂമി ഏറ്റെടുക്കൽ കേന്ദ്രാനുമതിക്ക് ശേഷമെ ഉള്ളുവെന്നും, വിജ്ഞാപനത്തിൽ സർവെയുടെ ഉദ്ദേശം കാണിച്ചത് സാങ്കേതിക നടപടി മാത്രമാണെന്നുമാണ് സർക്കാർ വിശദീകരിക്കുന്നത്.
തിരുവനന്തപുരം കാസർകോട് സെമി ഹൈ സ്പീഡ് റെയിൽ പദ്ധതിക്കായി തിരുവനന്തപുരം ജില്ലയിലെ വിവിധ വില്ലേജുകളിൽ നിന്നും സ്ഥലമെടുപ്പിന്റെ ഭാഗമായി പട്ടിക തിരിച്ച് സർവെ നടത്തണമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. 1961-ലെ കേരള സർവെയും അതിർത്തിയും സംബന്ധിച്ച ആക്റ്റിലെ 6(1) വകുപ്പ് പ്രകാരമാണ് പരസ്യം ചെയ്തിട്ടുള്ളത്. സർവേയ്ക്ക് മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ വിളകളോ ഉൾപ്പെടെ തടസങ്ങളുണ്ടെങ്കിൽ 15 ദിവസങ്ങൾക്കുള്ളിൽ മുറിച്ചുകളയുകയോ നീക്കുകയെ ചെയ്ത് അതിരുകളോ ലൈനുകളോ വെടിപ്പാക്കണം.
എന്നാൽ റവന്യുവകുപ്പ് 2021 ഓഗസ്റ്റ് 18 ന് ഇറക്കിയ ഉത്തരവിന്റെ പേരിലാണ് ഇപ്പോൾ സർക്കാർ പ്രതിരോധം തീർക്കുന്നത്. ഉത്തരവിന്റെ അവസാന ഭാഗത്ത് പദ്ധതിയുടെ സാദ്ധ്യതാ പഠനറിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളുടെ തുടർ നടപടികൾ റെയിൽവെ ബോർഡിന്റെ അന്തിമാനുമതിക്ക് ശേഷമായിരിക്കുമെന്നാണ് പറയുന്നത് . ഉത്തരവിറക്കി രണ്ട് മാസം കഴിഞ്ഞാണ് വിജ്ഞാപനം. എന്നാൽ കേന്ദ്രാനുമതിക്ക് ശേഷമേ ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങൂ എന്നു പറയുന്ന ഉത്തരവിൽ തന്നെ, ഭൂമി ഏറ്റെടുക്കാൻ എറണാകുളം ആസ്ഥാനമാക്കി സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറെയും 11 ജില്ലകളിലേക്ക് 11 സ്പെഷ്യൽ തഹസീൽദാർമാരെയും നിയമിക്കാൻ നിർദ്ദേശമുണ്ട്.
സർക്കാർ കബളിപ്പിക്കുന്നെന്ന് സതീശൻ
കൊച്ചി: സാമൂഹികാഘാത പഠനവും സ്ഥലമേറ്റെടുപ്പും തമ്മിൽ ബന്ധമില്ലെന്ന സർക്കാർ വാദം ജനത്തെ കബളിപ്പിക്കലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സാമൂഹികാഘാത പഠനത്തിന് മുമ്പ് എന്തുവില കൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ജനങ്ങളെ പറ്റിക്കാനാണ്. നടപടിക്രമങ്ങളെല്ലാം പ്രഹസനമാക്കി നിയമത്തെ മറികടക്കാനാണ് ശ്രമം.
സി.പി.എമ്മിലും സി.പി.ഐയിലും എൽ.ഡി.എഫ് ഘടകകക്ഷികളിലും ഇടതു സഹയാത്രികരിലും സിൽവർ ലൈനിനെതിരെ അതിശക്തമായ എതിർപ്പുണ്ട്. പദ്ധതിക്കെതിരെ കത്ത് നൽകിയ 33ൽ ഭൂരിപക്ഷവും ഇടത് സഹയാത്രികരാണ്. രണ്ടാമത് കത്ത് കൊടുത്തത് സി. അച്യുതമേനോൻ ഉൾപ്പെടെയുള്ള സി.പി.ഐ നേതാക്കളുടെ മക്കളാണ്. അവരാരും വിമോചന സമരം നടത്തി പിണറായി സർക്കാരിനെ അട്ടിമറിക്കാൻ വരുന്നവരല്ല. എതിരഭിപ്രായങ്ങൾ കാണാനോ കേൾക്കാനോ മുഖ്യമന്ത്രി തയ്യാറല്ല.
സ്ഥലം ഏറ്റെടുക്കില്ലെന്ന് ഹൈക്കോടതിയിൽ ഉറപ്പ് നൽകിയിട്ടും കല്ലിടുകയാണ്. ഇതിനെതിരെ നിയമപരമായ എല്ലാ വഴികളും യു.ഡി.എഫ് സ്വീകരിക്കും. ശ്രീലങ്കയ്ക്ക് സമാനമായ സ്ഥിതിയിലേക്കാണ് സർക്കാർ കേരളത്തെ കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈനിൽ സംസ്ഥാനത്തിന് വ്യക്തതയില്ല: വി. മുരളീധരൻ
തിരുവനന്തപുരം: സിൽവർ ലൈനിന്റെ ഭൂമിയേറ്റെടുക്കലുൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് വ്യക്തയില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. സർക്കാരിലെ ആശയക്കുഴപ്പം മൂലമാണ് പരസ്പര വിരുദ്ധമായ പ്രസ്താവനകൾ മന്ത്രിമാരടക്കമുള്ളവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഒരു ലക്ഷത്തിലധികം കോടി ചെലവ് പ്രതീക്ഷിക്കുകയും പതിനായിരക്കണക്കിന് പേരുടെ ഭൂമി ഏറ്റെടുക്കേണ്ടിവരികയും ചെയ്യുന്ന പദ്ധതി ലാഘവത്തോടെയല്ല കൈകാര്യം ചെയ്യേണ്ടത്. ഗൗരവമായി ആലോചിക്കാതെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഭൂമി ഏറ്റെടുക്കൽ, പണം കണ്ടെത്തൽ, പാരിസ്ഥിതിക പ്രശ്നങ്ങൾ തുടങ്ങി അടിസ്ഥാന കാര്യങ്ങളിൽ കൃത്യമായ നയമുണ്ടാകണം. എന്നാൽ പാലങ്ങളുടെ എണ്ണത്തിൽ പോലും കൃത്യതയില്ല. കേന്ദ്രത്തിന് നൽകിയ വിശദമായ പദ്ധതി റിപ്പോർട്ട് അശാസ്ത്രീയവും അപ്രായോഗികവുമാണെന്ന് റെയിൽവേ മന്ത്രി പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് തന്നെയാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ചരക്ക് ഗതാഗതത്തിന് മാത്രമായി പുതിയ റെയിൽപാത നിർമ്മിച്ചാൽ സിൽവർ ലൈനിന് ബദലാകുമെന്നും വി. മുരളീധരൻ അഭിപ്രായപ്പെട്ടു.
സിൽവർ ലൈനിന് പൂർണ പിന്തുണ: യെച്ചൂരി
ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിയുടെ കാര്യത്തിൽ കേരള സർക്കാരിന് പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ പൂർണ പിന്തുണയുണ്ടെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സി.പി.എം സംസ്ഥാന നേതൃത്വവും സർക്കാരും വിഷയം നന്നായി കൈകാര്യം ചെയ്യുകയാണ്. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം സംതൃപ്തരാണ്. പദ്ധതി സംബന്ധിച്ച് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ ചർച്ചകൾ നടക്കുകയാണ്. അത് എങ്ങനെ പോകുന്നുവെന്ന് നോക്കാം.
പദ്ധതിക്കെതിരായ പ്രതിഷേധം സംസ്ഥാന സർക്കാർ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന് ഇടപെടേണ്ട കാര്യമില്ല. സംസ്ഥാന നേതൃത്വം മാർഗ നിർദ്ദേശം തേടിയാൽ മാത്രമേ ഇടപെടാനാകൂ. പ്രതിഷേധങ്ങളിൽ തീവ്രവാദ സംഘടനകളുടെ ഇടപെടലുണ്ടോ എന്നത് സംസ്ഥാന സർക്കാരാണ് പരിശോധിക്കേണ്ടത്.
ഇന്ധന വിലവർദ്ധനവിനെതിരെ ഏപ്രിൽ 2ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. കാശ്മീർ ഫയൽസ് എന്ന സിനിമയിലൂടെ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നത്. ഈ സിനിമ ഔദ്യോഗികമായി പ്രചരിപ്പിക്കുന്ന നിലയുണ്ടാവരുതെന്നും യെച്ചൂരി പറഞ്ഞു.
കിറ്റ്കണ്ട് വോട്ടിട്ടവർക്ക് സമ്മാനം സർവേക്കുറ്റി: കെ. മുരളീധരൻ
തിരുവനന്തപുരം: കിറ്റ് കണ്ടിട്ട് വോട്ടിട്ടവർക്ക് സർവേക്കുറ്റിയാണ് സർക്കാർ സമ്മാനിച്ചതെന്ന് കെ. മുരളീധരൻ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂലമന്ത്രം തന്ത്രി ചൊല്ലുമ്പോൾ സ്വാഹയെന്ന് പറയുന്ന സഹകർമ്മിയുടെ റോളാണ് കോടിയേരി ബാലകൃഷ്ണന്റേത്. കേന്ദ്ര സർക്കാർ ഇന്ത്യയിലെ ജനങ്ങളെ ശ്വാസം മുട്ടിക്കുമ്പോൾ സംസ്ഥാന സർക്കാർ കേരളത്തിലെ ജനങ്ങളുടെ തലയ്ക്ക് കല്ല് കൊണ്ടടിക്കുകയാണ്.
ജനങ്ങൾ തള്ളിയ പദ്ധതിക്കുവേണ്ടി വാശിപിടിക്കുന്നത് ഇടതു മുന്നണിയുടെ നാശത്തിനാണ്. സിൽവർലൈൻ സമരത്തിന് നേതൃത്വം കൊടുത്തത് യു.ഡി.എഫല്ല, നാട്ടുകാരാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് ഈ മാസം 24 ന് രാവിലെയാണ് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി കാണുന്നത്. വൈകിട്ട് കേന്ദ്ര റെയിൽവേ മന്ത്രി ഒരു ലക്ഷം കോടി രൂപ ചെലവ് വരുമെന്ന് രാജ്യസഭയിൽ പറയുന്നു. സർവേ കല്ലിടുന്നത് ഭൂമിയേറ്റെടുക്കാൻ തന്നെയാണ്. പദ്ധതി നടപ്പാക്കാൻ യു.ഡി.എഫ് അനുവദിക്കില്ല. വിമോചന സമരത്തിന് ആരും ശ്രമിക്കുന്നില്ല. ഇത് തന്നെയാണ് ശബരിമല വിഷയത്തിലുമുണ്ടായത്. വർഗീയത ആളിക്കത്തിക്കാൻ ശ്രമിച്ചു. സമരത്തിൽ തീവ്രവാദി സംഘടനകളുണ്ടെന്ന് പറയുന്നു. എൽ.ഡി.എഫിന് വോട്ട് ചെയ്തവരാണോ തീവ്രവാദികളെന്നും മുരളീധരൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |