ന്യൂഡൽഹി:സിറോ മലബാർ സഭയുടെ ഭൂമി ഇടപാട് സംബന്ധിച്ച അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി സുപ്രീം കോടതിയിൽ ഹർജി നൽകി. ഹൈക്കോടതി നിർദ്ദേശമനുസരിച്ചാണ് സിറോ മലബാർ സഭ വില്പന നടത്തിയത് സർക്കാർ ഭൂമിയാണോയെന്ന അന്വേഷണം നടക്കുന്നത്.
വില്പനയുമായി ബന്ധപ്പെട്ട് കാക്കനാട് ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിലുള്ള കേസുകൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസുകളിൽ വിചാരണയുമായി മുന്നോട്ട് പോകാൻ അനുമതി നൽകിയ ഹൈക്കോടതി വിധി റദ്ദാക്കണം. വില്പന നടത്തിയ ഭൂമിയുടെ സ്വഭാവത്തിലുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പള്ളി വക സ്വത്തുക്കളെ സംബന്ധിച്ച് ഹൈക്കോടതിക്ക് അന്വേഷണത്തിന് ഉത്തരവിടാൻ കഴിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭൂമി ഇടപാടിൽ അന്വേഷണം നടത്തിയ പൊലീസ് പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി മജിസ്ട്രേട്ട കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. മരട് ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ മുമ്പാകെയുള്ള സിവിൽ കേസുകളെ മറച്ചു വച്ചാണ് പരാതിക്കാരൻ കാക്കനാട് ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ആറ് പുതിയ കേസുകൾ ഫയൽ ചെയ്തത്. ഒരേ വിഷയത്തിൽ വ്യത്യസ്ത കേസുകൾ വിവിധ കോടതികളിൽ പാടില്ലെന്ന ചട്ടത്തിന്റെ ലംഘനമാണിത്..ക്രിസ്ത്യൻ പള്ളികളുടെ ഭൂമിയും മറ്റ് ആസ്തികളും വിൽക്കുന്നതിന് ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി പരാമർശത്തെയും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. ഇതേ പരാമർശത്തെ ചോദ്യം ചെയ്ത് താമരശ്ശേരി രൂപതയും ബത്തേരി രൂപതയും നൽകിയ ഹർജികളിൽ സുപ്രീം കോടതി വാദം കേൾക്കാനിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |