സജി ചെറിയാൻ മന്ത്രി കേറെയിൽ കണ്ടതു പോലെ എന്ന് ചിലയാളുകൾ പറഞ്ഞ് തുടങ്ങിയിരിക്കുന്നു. അദ്ദേഹം ആൾ നിസ്സാരനല്ല. പഠന-മനന കാര്യങ്ങളിൽ ഉത്സാഹിയാണ്. കേറെയിലിന്റെ ഡി.പി.ആർ സ്റ്റഡി ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാരെ ഹിന്ദിക്കാർ സചിവോത്തമൻമാർ എന്ന് വിളിക്കുന്നത് പോലും സജി ചെറിയാൻ എന്ന പഠിപ്പിസ്റ്റ്, കേരളത്തിൽ മന്ത്രിയായേപ്പിന്നെയായിരുന്നു. 'സജിവോത്തമൻ' എന്നതിനെ ആളുകൾ പറഞ്ഞുപറഞ്ഞ് സചിവോത്തമൻ ആക്കിയതാണ്.
കേറെയിലിനെപ്പറ്റി പഠിച്ച സജി ചെറിയാൻ മന്ത്രിയുടെ പഠനമികവ് കണക്കിലെടുത്താണ് ആളുകളിപ്പോൾ സജിചെറിയാൻ മന്ത്രി കേറെയിലിനെ കണ്ടത് പോലെ എന്ന് പറയാൻ തുടങ്ങിയിട്ടുള്ളത്. അല്ലാതെ ആനയുടെ ചെവി തൊട്ടിട്ട് ഇത് മുറമല്ലേ എന്നൊന്നും സജി ചെറിയാൻ മന്ത്രി ചോദിക്കുന്നത് കൊണ്ടല്ല.
കേറെയിലിന് ബഫർസോണേ ഇല്ല എന്ന് താൻ പറഞ്ഞത് ഡീപിയാർ സ്റ്റഡി ചെയ്തിട്ടാണെന്ന് അദ്ദേഹം തന്നെയാണല്ലോ തുറന്നുപറഞ്ഞത്. ബഫർ സോൺ ഉണ്ടോ എന്ന ചോദ്യം തന്നെ ഒരു തിരുമണ്ടൻ ചോദ്യമാണ്. അത് ചോദിച്ചവരെ കണ്ടപ്പോൾ സജി ചെറിയാൻ മന്ത്രിക്ക് ശരിക്കും പറഞ്ഞാൽ ചിരി പൊട്ടുകയും സഹതാപം തോന്നുകയുമുണ്ടായി. സിലോണുണ്ട്. എഴുകോണുണ്ട്. പുളിയറക്കോണമുണ്ട് അല്ലാതെ ബഫർസോണെന്നൊരു ഭൂപ്രദേശം ഇന്നാട്ടിലില്ല എന്നറിയാത്ത തിരുമണ്ടന്മാരുടെ ചോദ്യം പഠന-മനനകാര്യങ്ങളിൽ ഉത്സാഹിയായിട്ടുള്ള ഏത് സജി ചെറിയാനെയാണ് ചിരിപ്പിക്കാത്തത്!
പക്ഷേ കേറെയിലിന്റെ എം.ഡി പറഞ്ഞത് കേട്ടപ്പോൾ സജിമന്ത്രി കരഞ്ഞുപോവുകയുണ്ടായി. അദ്ദേഹം പറയുന്നത് കേറെയിലിന് അപ്പുറത്തും ഇപ്പുറത്തുമായി പത്തിരുപത് മീറ്ററോളം ബഫർസോൺ ഉണ്ടെന്നാണ്. ഇതേത് കേറെയിൽ എന്നാണ് സജിമന്ത്രിക്ക് അപ്പോൾ ചോദിക്കാൻ തോന്നിയത്. ഡിപിയാർ പഠിച്ച അന്ന് തൊട്ട് ബഫർസോണില്ലാത്ത കേറെയിലിൽ കേറി യാത്ര ചെയ്യുന്നതിനെപ്പറ്റി ചിന്തിച്ചുകൊണ്ടിരുന്നയാളാണ് സജിമന്ത്രി. ബഫർസോൺ ആണെന്നും പറഞ്ഞ് കേറെയിലിന്റെ അപ്പുറത്തും ഇപ്പുറത്തും നിന്നുകൊണ്ട് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ബഫർ കാ ദോസ്ത് എന്ന് പറഞ്ഞേക്കാൻ കേറെയിലിൽ കേറാനാഗ്രഹിച്ച പല അഭ്യുദയകാംക്ഷികളെയും സജിമന്ത്രി ഉപദേശിക്കുക പോലുമുണ്ടായി. ബഫർസോൺ തന്നെ തികച്ചും സാങ്കല്പിക ലോകമാണെന്ന് അത്രയ്ക്കത്രയ്ക്ക് നിശ്ചയമുള്ളയാളാണ് അദ്ദേഹം.
എന്നിട്ടും കേറെയിലിന്റെ എം.ഡി അതിനെ നിഷേധിച്ചതാണ് സജിമന്ത്രിയെ വേദനിപ്പിച്ചത്. അത് ബഫർ സോണല്ല, സേഫ്റ്റി സോണാണ് ഭായ് എന്ന് എം.ഡിയോട് മന്ത്രി പറഞ്ഞിരുന്നു. എം.ഡി അതും ഗൗനിച്ചില്ല. ഗൗനിച്ചത് കോടിയേരി സഖാവാണ്. സജി സഖാവ് പറയുന്നതല്ല എം.ഡി പറയുന്നതാണ് വാസ്തവം എന്നാണ് കോടിയേരി സഖാവിന്റെ അഭിപ്രായം.
ഇതൊക്കെ കേട്ടപ്പോൾ ഡീപിയാർ പഠിക്കാത്ത, പഠന-മനന കാര്യങ്ങളിൽ യാതൊരു മികവുമില്ലാത്ത ബഫർസോൺ വാദികളോട് സജിമന്ത്രിക്ക് സഹതാപം കൂടിയിട്ടേയുള്ളൂ. പക്ഷേ അവസാനം പറഞ്ഞത് കോടിയേരി സഖാവായത് കൊണ്ടും അദ്ദേഹം പാർട്ടി സെക്രട്ടറി ആയത് കൊണ്ടും സജി മന്ത്രി അത് ശരിവച്ച് കൊടുക്കാൻ നിർബന്ധിതനായി. പാർട്ടി സെക്രട്ടറി ബഫർ സോണാണെന്ന് പറഞ്ഞാൽ പിന്നെ അതാണ് ശരിയെന്ന് സജിമന്ത്രി പറഞ്ഞു.
ഭൂമി ഉരുണ്ടിട്ടല്ല പരന്നിട്ടാണ് എന്ന് പാർട്ടി സെക്രട്ടറി പറഞ്ഞാലും സജിമന്ത്രിക്ക് അത് ശരിവച്ച് കൊടുക്കാനേ നിവൃത്തിയുള്ളൂ. 'താൻ സജി ചെറിയാൻ അല്ല 'എന്ന് പാർട്ടി സെക്രട്ടറി പറഞ്ഞാലും, 'അല്ല' എന്ന ഉത്തരമേ സജി സഖാവിന് നൽകാനാവൂ. ഇല്ലെങ്കിൽ ബഫർസോണിൽ പെട്ടുപോയ സജി ആയി അദ്ദേഹം മാറും. മൂന്ന്-നാല് കൊല്ലം മുമ്പൊരു രാത്രിയിൽ പ്രളയം വന്ന് മുങ്ങിപ്പോയ ചെങ്ങന്നൂരിൽ കിടന്ന് നിലവിളിച്ചപ്പോഴുണ്ടായ അതേ മാനസികാവസ്ഥയിലേക്ക് സജി ബഫറാൻ മന്ത്രി മാറിപ്പോയി എന്ന് ചിന്തിക്കുന്നവരുണ്ട് ഇപ്പോൾ നാട്ടിൽ. അങ്ങനെ ചിന്തിക്കുന്നവരൊക്കെ വെറും ബഫൂൺ സോൺ നിവാസികളാണ് എന്ന് പറയാനാണ് ദ്റോണർക്ക് തോന്നുന്നത്.
വികസനവിരുദ്ധ വിദ്റോഹശക്തികളുടെ കല്ല് പറിക്കൽ നാടകം കണ്ടിട്ടും പിണറായി സഖാവ് എല്ലാം സഹിക്കുകയാണ്. കേറെയിലിൽ കേറാൻ ഈ കല്ല് പറിക്കുന്നവർ തന്നെ ടിക്കറ്റിന് വരിനിൽക്കുന്ന കാലത്തെയാണ് അദ്ദേഹം മനസ്സിൽ സങ്കല്പിക്കുന്നത്. ഇവരോട് പൊറുക്കേണമേ എന്ന് പ്രാർത്ഥിക്കണമെന്ന് അദ്ദേഹത്തിനുണ്ട്. പക്ഷേ, പ്രാർത്ഥന പാർട്ടി പരിപാടിയിൽ സാദ്ധ്യമല്ലാത്തതിനാൽ അദ്ദേഹം അത് ചെയ്യുന്നില്ല.
വികസനവിരുദ്ധ, വിദ്റോഹ ശക്തികളോട് പോലും ക്ഷമിക്കാനുള്ള അസാമാന്യ സഹനശക്തിയുള്ളയാളാണ് പിണറായി സഖാവ്. ഞാനൊരു മഹാസാധു, ഇങ്ങനെയങ്ങ് പോകുന്നു എന്ന് അദ്ദേഹം തന്നെയാണ് പണ്ടൊരിക്കൽ നിയമസഭയിൽ വച്ച് തുറന്ന് പറഞ്ഞിട്ടുള്ളത്. ഭൂമിയോളം ക്ഷമിക്കും. എന്നിട്ടും അടങ്ങാത്തവരോട് പാതാളത്തോളം ക്ഷമിക്കണമെന്നും അദ്ദേഹത്തിനുണ്ട്. ചിലപ്പോൾ അതിന് സാധിക്കാറില്ലെന്ന് മാത്രം.
ഡൽഹിയിൽ പോയി ന.മോ.ജിയെ കണ്ട് കേറെയിലിന്റെ കാര്യമെല്ലാം പറഞ്ഞുനോക്കിയെന്ന് പിണറായി സഖാവ് വെളിപ്പെടുത്തുകയുണ്ടായി. ന.മോ.ജി എന്ത് പറഞ്ഞു എന്ന് പിണറായി സഖാവ് പറഞ്ഞിട്ടില്ല. ന.മോ.ജി ആ സമയത്ത് കോട്ടുവാ ഇടുന്നത് കണ്ടവരുണ്ട്. അതൊരു നല്ല ലക്ഷണമാണ്. അതിലൂടെ ചിലപ്പോൾ കേറെയിൽ ഓടിയാലോ!
ഇ-മെയിൽ:
dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |