ഭൂമി നൽകിയത് 56കുടുംബങ്ങൾ
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ അപ്രോച്ച് ലൈറ്റ് നിർമ്മിക്കുന്നതിനായി വീടും സ്ഥലവും വിട്ടുനൽകിയ ഭൂരിഭാഗം പേർക്കും നാലു വർഷം കഴിഞ്ഞിട്ടും പുനരധിവാസ ഭൂമി ലഭിച്ചില്ല. കല്ലേരിക്കരയിൽ അപ്രോച്ച് ലൈറ്റ് നിർമിക്കുന്നതിനായി 56 കുടുംബങ്ങളുടെ വീടും സ്ഥലവുമാണ് ഏറ്റെടുത്തത്.
2018ലാണ് സ്ഥലം ഏറ്റെടുക്കാൻ വിഞ്ജാപനം ഇറങ്ങിയത്. 2012ൽ തന്നെ അപ്രോച്ച് ലൈറ്റ് നിർമ്മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നു.11.6 ഏക്കർ സ്ഥലമാണ് അപ്രോച്ച് ലൈറ്റ് നിർമ്മിക്കാൻ ഏറ്റെടുത്തത്. പുനരധിവാസ പാക്കേജ് പ്രകാരം 56 കുടുംബങ്ങൾക്ക് 10 സെന്റ് വീതം ഭൂമിയാണ് അനുവദിച്ചത്. കീഴല്ലൂർ പഞ്ചായത്തിലെ കൊക്കയിൽ ഭാഗത്താണ് സ്ഥലം നൽകിയത്. ഇതിൽ ആറു പേർക്ക് കഴിഞ്ഞ വർഷം സ്ഥലം പതിച്ചുനൽകിയിരുന്നു. ബാക്കി 50 പേർക്ക് ഇതുവരെ സ്ഥലം രജിസ്റ്റർ ചെയ്തു നൽകിയിട്ടില്ല. 2017ലാണ് അപ്രോച്ച് ലൈറ്റ് നിർമ്മാണത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് സ്ഥലത്തിന്റെ വില നിശ്ചയിച്ച് നൽകിയത്. തുടർന്ന് നഗരസഭാ ഓഫീസിൽ വച്ച് നറുക്കെടുപ്പിലൂടെയാണ് ഓരോരുത്തർക്കും സ്ഥലം അനുവദിച്ചത്. സ്ഥലം ലഭിച്ചവർക്കും ഇവിടേക്ക് എത്തിച്ചേരാൻ വഴിസൗകര്യമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കാടുകയറി കിടക്കുന്ന സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങൾ പോലും ഇതുവരെയായി ഒരുക്കി നൽകിയിട്ടില്ല
അന്നേ എതിർപ്പുയർത്തി
മട്ടന്നൂർ നഗരസഭയുടെയും കീഴല്ലൂർ പഞ്ചായത്തിന്റെയും അതിരിൽ വരുന്ന റോഡ് സൗകര്യമില്ലാത്ത സ്ഥലത്ത് ഭൂമി നൽകുന്നതിനോട് കുടിയൊഴിപ്പിക്കപ്പട്ടവരിൽ പലരും ആദ്യം എതിർപ്പ് അറിയിച്ചിരുന്നു. വർഷങ്ങളായി പുനരധിവാസ ഭൂമി കാടുകയറി കിടക്കുന്നത് കർമ്മസമിതിയുടെ നേതൃത്വത്തിൽ കളക്ടർ ഉൾപ്പടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. ഇവിടത്തെ തോടിന് കുറുകെ പാലം പണിതാൽ റോഡ് നിർമ്മിക്കാൻ സാധിക്കുമെന്നാണ് ഭൂവുടമകൾ പറയുന്നത്. വായന്തോട് വഴി പുനരധിവാസ ഭൂമിയിൽ എത്തിച്ചേരുന്ന തരത്തിൽ റോഡ് നിർമ്മമാണത്തിന് ചർച്ചകൾ നടന്നെങ്കിലും എങ്ങുമെത്തിയില്ല. പുനരധിവാസത്തിനായി സർക്കാർ ഏറ്റെടുത്ത സ്ഥലം ഉടൻ ഭൂവുടമകൾക്ക് ലഭ്യമാക്കണമെന്നും ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നുമാണ് ഭൂവുടമകളുടെ ആവശ്യം.
പുനരധിവാസ പാക്കേജ്
56 കുടുംബങ്ങൾ
10 സെന്റ് ഭൂമി
6 പേർക്ക് സ്ഥലം പതിച്ചുനൽകി
50പേർക്ക് സ്ഥലം രജിസ്റ്റർ ചെയ്തു നൽകിയില്ല.
11.6 ഏക്കർ അപ്രോച്ച് ലൈറ്റ് സ്ഥാപിക്കാൻ ഏറ്റെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |