തൃശൂർ: അമൃത് സിറ്റി പദ്ധതിയുടെ കരട് കൗൺസിൽ അറിയാതെ കേന്ദ്രസർക്കാരിന് സമർപ്പിച്ചെന്നാരോപിച്ച് കോർപ്പറേഷൻ ബഡ്ജറ്റ് അവതരണത്തിൽ ഉന്തും തള്ളും ബഹളവും. പ്രതിപക്ഷം ബഡ്ജറ്റ് കീറിയെറിഞ്ഞു.
ബഡ്ജറ്റ് അവതരിപ്പിക്കാനെത്തിയ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപന്റെ മൈക്ക് ഭരണകക്ഷിയംഗങ്ങൾ വലിച്ചെറിഞ്ഞു. ഭരണകക്ഷിയിലെ വനിതാ കൗൺസിലർമാരുടെ വളയത്തിൽ, വേറെ മൈക്കിൽ ഡെപ്യൂട്ടി മേയർ ബഡ്ജറ്റ് അവതരിപ്പിച്ചു. ഉന്തിലും തള്ളിലും പ്രതിപക്ഷത്തെ ജയപ്രകാശ് പൂവ്വത്തിങ്കലും മുകേഷ് കുളപറമ്പിലും ലാലി ജെയിംസും നിലത്തു വീണു. ലാലി ജെയിംസിന്റെ സാരി കീറി. കോൺഗ്രസ് കൗൺസിലർ ഇന്ദിര മുരളീധരന്റെ കൈയ്ക്ക് മുറിവേറ്റു.
ആമുഖപ്രസംഗം നടത്താൻ തുനിഞ്ഞ മേയർ എം.കെ. വർഗീസിനെ പ്രതിപക്ഷാംഗങ്ങൾ വളഞ്ഞതോടെയാണ് ബഹളം ആരംഭിച്ചത്. ബഡ്ജറ്റവതരിപ്പിക്കാൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ എഴുന്നേറ്റതോടെ തടയാൻ പ്രതിപക്ഷാംഗങ്ങളെത്തി. നേരിടാൻ വർഗീസ് കണ്ടംകുളത്തിയുടെ നേതൃത്വത്തിൽ ഭരണകക്ഷിയംഗങ്ങളും എത്തിയതോടെ കൈയാങ്കളിയായി. പ്രതിപക്ഷം മൈക്ക് വച്ചിരുന്ന മേശ മറിച്ചിട്ടു. പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, അമൃത് മാസ്റ്റർ പ്ലാൻ കരട് രേഖ കൗൺസിൽ അറിയാതെ കേന്ദ്ര സർക്കാരിന് അയച്ചുകൊടുത്തിട്ടുണ്ടോയെന്ന് ചോദിച്ചു. മേയർ ഇതിനു മറുപടി പറയാതെ ബഡ്ജറ്റവതരിപ്പിക്കാനുള്ള നടപടികളിലേക്ക് തിരിഞ്ഞതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും മേയറെ വളയുകയുമായിരുന്നു. ബഹളങ്ങൾക്കിടെ ബി.ജെ.പി നിശബ്ദത പാലിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |