തിരുവനന്തപുരം: ആലുവയിൽ പോപ്പുലർ ഫ്രണ്ടിന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പരിശീലനം നൽകിയത് ഗുരുതര പിഴവാണെന്നും പരിശീലനത്തിന് അനുമതി നൽകിയ എറണാകുളം റീജിയണൽ, ജില്ലാ ഫയർ ഓഫീസർമാരടക്കം അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ സർക്കാരിന് റിപ്പോർട്ട് നൽകി. ഉദ്യോഗസ്ഥരെയും പരിശീലനം നൽകിയ മൂന്ന് ഫയർ ഓഫീസർമാർക്കെതിരെയും നടപടി ഉണ്ടായേക്കും. ആലുവ മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ മാർച്ച് 31നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയത്.
റസിഡന്റ്സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, സ്കൂൾ- കോളേജ് വിദ്യാർത്ഥികൾ, സെക്രട്ടേറിയറ്റ് അടക്കമുള്ള സർക്കാർ ഓഫീസുകളിലെ ജീവനക്കാർ എന്നിവർക്ക് ഫയർഫോഴ്സ് ദുരന്തനിവാരണ പരിശീലനം നൽകാറുണ്ട്. ഇതിന്റെ മറവിലാണ് പോപ്പുലർ ഫ്രണ്ട് ഫയർഫോഴ്സിന്റെ പരിശീലനം നേടിയത്. ഫയർഫോഴ്സ് ആസ്ഥാനത്ത് ബന്ധപ്പെടാതെ എറണാകുളത്തെ ഉദ്യോഗസ്ഥർ അനുമതി നൽകുകയായിരുന്നു.
പോപ്പുലർ ഫ്രണ്ടിന്റെ റെസ്ക്യു ആൻഡ് റിലീഫ് വിംഗിന്റെ സംസ്ഥാനതല പരിപാടിയിലാണ് പൊതുവേദിയിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത്. അപകടത്തിൽപെട്ടയാളെ രക്ഷിക്കുന്ന രീതികൾ, ഉപകരണങ്ങൾ ഉപയോഗിക്കുന്ന വിധം തുടങ്ങിയവയെല്ലാം പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു. പരിശീലനത്തിന്റെ സാഹചര്യം വ്യക്തമാക്കാൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈ.എ. രാഹുൽദാസ്, എം. സജാദ് എന്നിവരോട് ഡി.ജി.പി ബി. സന്ധ്യ ആവശ്യപ്പെട്ടിരുന്നു. സന്നദ്ധസംഘടനകൾക്ക് നൽകുന്ന തരത്തിലുള്ള പരിശീലനമാണ് നൽകിയതെന്നായിരുന്നു മറുപടി. ഇത് തള്ളിയാണ് കർശന നടപടിക്ക് ഡി.ജി.പി ശുപാർശ ചെയ്തത്.
പരിശീലനം അന്വേഷിക്കണം: വി.ഡി. സതീശൻ
പോപ്പുലർ ഫ്രണ്ടിന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പരിശീലനം നൽകിയ സംഭവം ഗൗരവമായ വിഷയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. ഇതിൽ അന്വേഷണം വേണം. വർഗീയതയെ താത്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി താലോലിക്കുന്ന സമീപനമാണ് സി.പി.എമ്മിനെന്ന് മാദ്ധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
സോഷ്യൽ എൻജിനീയറിംഗ് എന്ന് പേരിട്ട് പിണറായി വിജയൻ നടത്തുന്നത് മതപ്രീണനമാണ്. ഇതിന് മുമ്പും ഈ സംഘടനകൾ പൊലീസിൽ കടന്നുകയറി പ്രശ്നങ്ങൾ ഉണ്ടാക്കുന്നെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ഈ പ്രീണനനയം സി.പി.എം അവസാനിപ്പിക്കണം. താക്കോൽ സ്ഥാനങ്ങളിലേക്ക് ആളുകളെ പോസ്റ്റുചെയ്യുന്നത് സി.പി.എമ്മാണ്. പൊലീസിന്റെ ലൈൻഒഫ് കൺട്രോൾ നഷ്ടമായി. എല്ലാം പാർട്ടി നേതാക്കൾക്ക് വിട്ടുകൊടുത്തതാണ് ഇതിന് കാരണമെന്ന് സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |