തിരുവനന്തപുരം: പൊതുവിപണിയിൽ മണ്ണെണ്ണ വില ലിറ്ററിന് 124 രൂപയായി ഉയരുന്നതോടെ ഏറ്റവുമധികം പ്രഹരമേൽക്കുന്നത് മത്സ്യബന്ധന മേഖലയ്ക്ക്. നിലവിൽ 92.96 രൂപയാണ് വില. 110 ലിറ്ററാണ് ഒരു മാസം പെർമിറ്റുള്ള ബോട്ടിന് ലഭിക്കുന്ന സബ്സിഡി മണ്ണെണ്ണ. സാധാരണ ഇത് ഒരാഴ്ചത്തേയ്ക്കേ തികയൂ. ശേഷിക്കുന്നത് പൊതുവിപണിയിൽ നിന്നാണ് മത്സ്യത്തൊഴിലാളികൾ വാങ്ങുന്നത്. പൊതുവിപണിയിൽ വില കുത്തനെ കൂടുന്നത് മത്സ്യബന്ധനത്തിന് ചെലവേറുമെന്ന് തൊഴിലാളികൾ പറയുന്നു.
നാളെമുതൽ പുതിയ സ്റ്റോക്ക് എത്തുന്നതോടെയാകും പുതിയ വില വരുന്നതെങ്കിലും ഇന്നലെ മുതൽ ചിലയിടങ്ങളിൽ ഈടാക്കിത്തുടങ്ങി. നിലവിൽ 52.75 രൂപയ്ക്കാണ് മത്സ്യത്തൊഴിലാളികൾക്ക് സബ്സിഡി മണ്ണെണ്ണ ലഭിക്കുന്നത്. 25 രൂപയാണ് സബ്സിഡി. റേഷൻ കടകളിൽ നിന്നുള്ള മണ്ണെണ്ണയ്ക്ക് ഒറ്റയടിക്ക് ലിറ്ററിന് 28 രൂപ കൂട്ടിയതോടെ മത്സ്യത്തൊഴിലാളികളുടെ സബ്സിഡി മണ്ണെണ്ണയുടെ വിലയിലും ഇതേ വർദ്ധനയുണ്ടാകും. സബ്ഡിഡി തുകയിൽ വർദ്ധന വരുത്തുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. സബ്സിഡിയിൽ വർദ്ധന വരുത്തിയില്ലെങ്കിൽ അതും തിരിച്ചടിയാകും.
''
മണ്ണെണ്ണ വില വർദ്ധിപ്പിച്ചത് മത്സ്യത്തൊഴിലാളികളെയും സാധാരണക്കാരേയും സാരമായി ബാധിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രിയെ 6ന് നേരിട്ടുകണ്ട് ധരിപ്പിക്കും. കൂടുതൽ നോൺ പി.ഡി.എസ് മണ്ണെണ്ണ കുറഞ്ഞ നിരക്കിൽ വേണമെന്ന് ആവശ്യപ്പെടും.
-ജി.ആർ.അനിൽ, ഭക്ഷ്യമന്ത്രി
''
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വിലകുറച്ച് ആവശ്യാനുസരണം മണ്ണെണ്ണ നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.
-സജി ചെറിയാൻ, ഫിഷറീസ് മന്ത്രി
വെള്ള, നീല നിറങ്ങൾ
പൊതുവിപണിയിൽ വാണിജ്യാവശ്യങ്ങൾക്കായി വിൽക്കുന്ന മണ്ണെണ്ണയ്ക്ക് നിറമില്ല. റേഷൻ കടകളിൽ നിന്നുള്ളവയ്ക്ക് നീല നിറം. കരിഞ്ചന്തയിൽ എത്തുന്നത് തടയാൻ വേണ്ടിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |