പുതിയ സംഭവവികാസങ്ങളോടെ ഭരണഘടനാ പ്രതിസന്ധിയിലായ പാകിസ്ഥാനിൽ അടുത്ത നീക്കം ആരുടേതെന്ന് കണ്ടുതന്നെ അറിയണം. ദേശീയ അസംബ്ളി പിരിച്ചുവിട്ടതിൽ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോഴത്തെ നിലയിൽ, പാകിസ്ഥാൻ ഇടക്കാല തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്നുവെന്നു വേണം കരുതാൻ. അതുവരെ ഇമ്രാൻ ഖാന്റെ കാവൽ മന്ത്രിസഭയാണ് അധികാരത്തിൽ. ഇത് ഇന്ത്യാ നയത്തിൽ എന്തെങ്കിലും മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കാനാവില്ല.
ഇന്ത്യാ വിരുദ്ധത പാകിസ്ഥാനിൽ അധികാരമേറ്റ എല്ലാ സർക്കാരുകളുടെയും അടിസ്ഥാന നയമായിരുന്നു. കാശ്മീർ നയത്തിൽ മാറ്റം വരുത്താൻ പാകിസ്ഥാനിലെ ഒരു സർക്കാരിനും ആവില്ല. കാശ്മീർ തീവ്രവാദികൾക്ക് അവർ പിന്തുണ നൽകുകയും ചെയ്യും. അത് പാക് സൈന്യത്തിന്റെ ഔദ്യോഗിക നയമാണ്. ഇനി തിരഞ്ഞെടുപ്പു കാലമായതിനാൽ ബി.ജെ.പി നേതൃത്വം നൽകുന്ന ഇന്ത്യൻ സർക്കാരിനെ ഒരു രീതിയിലും പിന്തുണയ്ക്കാൻ പാകിസ്ഥാനു കഴിയില്ല. മറിച്ച് ഹിന്ദുത്വത്തിൽ ഊന്നിയുള്ള വിമർശനങ്ങൾ ശക്തിപ്പെടാനാണ് സാദ്ധ്യത.
പാക് രാഷ്ട്രീയത്തെ കുഴച്ചുമറിച്ച പ്രതിസന്ധിയിൽ രണ്ടു തവണയാണ് ഇന്ത്യ പരാമർശിക്കപ്പെട്ടത്. ഒന്ന്: ഇന്ത്യയുടെ സ്വതന്ത്രമായ വിദേശനയത്തെ ഇമ്രാൻ ഖാൻ പ്രശംസിച്ചു. അതായത് ഇന്ത്യ ഒരേസമയം റഷ്യയുമായും അമേരിക്കയുമായും തന്ത്രപരമായ ബന്ധവും സൗഹൃദവും നിലനിറുത്തുന്നു. രണ്ട്: ഇമ്രാൻ ഖാൻ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ കാരണം അമേരിക്കയും ഇന്ത്യയും ചേർന്ന് നടത്തിയ ഗൂഢാലോചനയായിരുന്നു. തന്റെ ഭരണം അട്ടിമറിക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് ഇമ്രാൻ ആരോപിക്കുന്നു. ഈ രണ്ട് പരാമർശങ്ങളും നിലവിലെ പാകിസ്ഥാൻ രാഷ്ട്രീയത്തിൽ ചിലവാകുന്ന ന്യായം മാത്രമാണ്.
ഇമ്രാന്റെ ഭരണം ഇന്ത്യയോട് തീർത്തും ശത്രുതാ മനോഭാവമാണ് പുലർത്തിയത്. കിട്ടിയ അവസരങ്ങളിലെല്ലാം ഇമ്രാൻ ഇന്ത്യയെ അതിശക്തമായി വിമർശിച്ചുകൊണ്ടിരുന്നു. അത്തരം സമീപനത്തിന്റെയും വിമർശനത്തിന്റെയും അടിസ്ഥാന കാരണം ഇന്ത്യ - പാകിസ്ഥാൻ ബന്ധത്തെ സ്വാധീനിക്കുന്ന അടിസ്ഥാന ഘടകങ്ങളായ കാശ്മീർ തർക്കം, ഇന്ത്യയെ ലക്ഷ്യംവച്ചുള്ള തീവ്രവാദ പ്രവർത്തനം എന്നിവയാണ്. പാക് ഭരണകൂടത്തിന്റെ ഇന്ത്യാവിരുദ്ധ മനോഭാവം കൂടുതൽ ശക്തമായിത്തന്നെ തുടരും.
2018ൽ അധികാരത്തിൽ വന്നതു മുതൽ ബി.ജെ.പിയുടെ വലതുപക്ഷ നയങ്ങളുടെ- പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകളെ ഇമ്രാൻഖാൻ ശക്തമായി വിമർശിച്ചു. ഇന്ത്യ ഹിന്ദു തീവ്രവാദ രാഷ്ട്രമാണെന്ന് അദ്ദേഹം പല ആവർത്തി ഊന്നിപ്പറഞ്ഞു. ചൈനയുമായി ബന്ധം ശക്തിപ്പെടുത്തി, ഇന്ത്യയ്ക്കെതിരെ അഫ്ഗാനിസ്ഥാനെയും ഉൾപ്പെടുത്തി ഒരു പുതിയ സഖ്യം രൂപപ്പെടുത്താൻ ഇമ്രാൻഖാൻ പ്രത്യേക ഊന്നൽ നൽകിയിരുന്നു. എന്തുകൊണ്ട് ഖാൻ ഇത്തരത്തിൽ ഒരു ഇന്ത്യാവിരുദ്ധ നയം സ്വീകരിച്ചു? പാകിസ്ഥാനിൽ സൈന്യത്തിന്റെ പിന്തുണയോടെ ഭരിക്കുന്ന സർക്കാരിന്റെ നിലനില്പിന്റെ പ്രശ്നമായതിനാലാണ് അത്.
ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ - ചൈന അച്ചുതണ്ട് ശക്തിപ്പെടാനാണ് സാദ്ധ്യത. ഇസ്ളാമിക രാഷ്ട്രങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുത്ത് ഈയിടെ ചൈനീസ് വിദേശകാര്യമന്ത്രി കാശ്മീർ വിഷയം ഉന്നയിച്ചത് പാകിസ്ഥാനെ പ്രീതിപ്പെടുത്താനാണ്. പാക് അധിനിവേശ കാശ്മീരിലൂടെ കടന്നുപോകുന്ന ചൈന- പാക് സാമ്പത്തിക ഇടനാഴിയും ഇവരുടെ ബന്ധം ശക്തിപ്പെടുത്തും. അഫ്ഗാനിസ്ഥാനിലെ സാഹചര്യവും ഇന്ത്യ- പാകിസ്ഥാൻ ബന്ധം വഷളാക്കുവാനേ ഉതകൂ. ഇമ്രാൻഖാന്റെ പൊടുന്നനെയുള്ള റഷ്യൻ സന്ദർശനവും ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രമായി കാണാവുന്നതാണ്.
പാക് തിരഞ്ഞെടുപ്പു വേളയിൽ കാശ്മീർ പ്രശ്നവും ഇന്ത്യയ്ക്കെതിരെയുള്ള വിശുദ്ധയുദ്ധവും പ്രചാരണ വിഷയങ്ങളായിരിക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ തീവ്രവാദ നിലപാടുകൾ ആളിക്കത്തിച്ച് രാഷ്ട്രീയ വിജയത്തിനു ശ്രമിക്കും. ഇമ്രാന്റെ കാവൽ സർക്കാരിന് ഇന്ത്യാ ബന്ധം മെച്ചപ്പെടുത്താനുള്ള ഒരു അവസരവും ലഭിക്കാൻ തീരെ സാദ്ധ്യതയില്ല. ഈ ഘട്ടത്തിൽ പാകിസ്ഥാൻ തീവ്രവാദികൾക്ക് നൽകിവരുന്ന സഹായവും അതിർത്തിയിലെ സംഘർഷങ്ങളും വർദ്ധിച്ചേക്കും. പാകിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരത ഇന്ത്യ - പാക് ബന്ധത്തെ വീണ്ടും അസ്വസ്ഥമാക്കുമെന്ന് ചുരുക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |