തിരുവനന്തപുരം: എസ്എസ്.എൽ.സി പരീക്ഷാ പേപ്പർ മൂല്യനിർണയം മേയ് 12നും പ്ളസ് ടു മൂല്യ നിർണയം ഈമാസം 28നും ആരംഭിക്കും.
ഈ മാസം ഏഴു മുതൽ എസ്.എസ്.എൽ.സി മൂല്യനിർണയത്തിന് അപേക്ഷ ക്ഷണിക്കും. 21നാണ് അവസാന തീയതി. 29ന് പൊതു പരീക്ഷയും മേയ് 3നും 10നും ഇടയിൽ പ്രാക്ടിക്കൽ പരീക്ഷയും പൂർത്തിയാവും.. സംസ്ഥാനത്തെ 70 സെന്ററുകളിലായി 14 ദിവസം കൊണ്ടാണ് മൂല്യനിർണയം നടക്കുക. എല്ലാ ജില്ലകളിലും എല്ലാ വിഷയത്തിന്റെയും സെന്ററുകൾ ഒരുക്കും. കഴിഞ്ഞ വർഷം 70 ക്യാമ്പുകളിലായി 12,512 അദ്ധ്യാപകരെയും ടി.എച്ച്.എസ്.എൽ.സി പരീക്ഷയുടെ മൂല്യനിർണയത്തിന് രണ്ട് ക്യാമ്പുകളിലായി 92 അദ്ധ്യാപകരെയുമാണ് നിയോഗിച്ചത്.
പ്ളസ് ടു പരീക്ഷ 26നാണ് അവസാനിക്കുന്നത്. മേയ് 3 മുതൽ 18 വരെ പ്രാക്ടിക്കൽ പരീക്ഷ . 28 ന് മൂല്യനിർണയം തുടങ്ങുന്ന കെമിസ്ട്രി, കണക്ക് ,ബോട്ടണി, സുവോളജി തുടങ്ങിയ വിഷയങ്ങൾക്ക് മൂല്യനിർണയം തീരുന്ന മുറയ്ക്ക് പ്രായോഗിക പരീക്ഷ ആരംഭിക്കും. 108 സെന്ററുകളിലായി 29000ത്തോളം അദ്ധ്യാപകരാണ് ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന മൂല്യനിർണയത്തിൽ ഭാഗഭാക്കാവുക. ഒരു സെന്ററിൽ ഒരു വിഷയത്തിന് 300 പേർ വരെ ഉണ്ടാകും. പ്രാക്ടിക്കൽ പരീക്ഷാവേളയിൽ മറ്റ് വിഷയങ്ങളുടെ മൂല്യനിർണയം നടക്കും.
പ്ളസ് വൺ മോഡൽ
പരീക്ഷ പ്രശ്നമാകും
പ്ളസ് ടു പരീക്ഷാ മൂല്യനിർണയം നേരത്തേ തുടങ്ങുന്നതോടെ പ്രശ്നത്തിലാകുന്നത് പ്ളസ് വൺ മോഡൽ പരീക്ഷയാണ്. പൊതു പരീക്ഷയുടെയും, പ്രാക്ടിക്കൽ പരീക്ഷയുടെയും ഇടവേളയിൽ പ്ളസ് വൺ മോഡൽ പരീക്ഷ നടത്താമെന്നായിരുന്നു കണക്കുകൂട്ടൽ. പൊതു പരീക്ഷ തീരുന്നതിനടുത്ത ദിവസം തന്നെ മൂല്യനിർണയം ആരംഭിക്കുന്നതിനാൽ അതിനവസരം ഇല്ലാതായി. മൂല്യനിർണയം മേയ് അവസാനം വരെ നീളും. ജൂൺ രണ്ടിനാണ് പ്ളസ് വൺ പരീക്ഷ ആരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |