കൊച്ചി: 'തിരുത തോമ'യെന്ന് ചില കോൺഗ്രസുകാർ വിളിച്ചതിലുൾപ്പെടെ രോഷവും സങ്കടവും പ്രകടിപ്പിച്ച് വൈകാരികമായാണ് പ്രൊഫ. കെ.വി. തോമസ് പ്രതികരിച്ചത്.
'ഇന്നലെ പൊട്ടിമുളച്ചതല്ല ഞാൻ. പാർട്ടി കുടുംബത്തിൽ ജനിച്ച് ജനങ്ങൾക്കൊപ്പം പ്രവർത്തിച്ചാണ് സ്ഥാനമാനങ്ങളിൽ എത്തിയത്. എന്നെ ഒഴിവാക്കാൻ പറഞ്ഞ മാനദണ്ഡങ്ങൾ മറ്റുള്ളവർക്ക് ബാധകമല്ലേ?'- അദ്ദേഹം ചോദിച്ചു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ച ശേഷം അപമാനിക്കാൻ നിരന്തരമായി ശ്രമിക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെയും അവഹേളിക്കുന്നു. മത്സ്യബന്ധനം തൊഴിലാക്കിയ സമുദായത്തിലാണ് ജനിച്ചത്. പങ്കുവയ്ക്കുന്ന സമൂഹമാണ് തന്റേത്. എന്നിട്ടും അപമാനിക്കുകയാണ്. വീട്ടിൽ താമര വളർത്തിയതിന് ബി.ജെ.പിയിൽ ചേരാൻ പോകുന്നെന്ന് പ്രചരിപ്പിച്ചു. പാർട്ടിയെയോ സ്ഥാനമാനങ്ങളെയോ സ്വന്തം നേട്ടത്തിന് ദുരുപയോഗിച്ചിട്ടില്ല. സി.ബി.ഐ ഉൾപ്പെടെ നാല് അന്വേഷണങ്ങൾ നടത്തി. ഒന്നിൽപ്പോലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയില്ല. കെ. കരുണാകരനൊപ്പം ഗ്രൂപ്പിലുണ്ടായിരുന്നു. ഗ്രൂപ്പ് രാഷ്ട്രീയം നല്ലതല്ലെന്ന് 2004ൽ തിരിച്ചറിഞ്ഞതോടെ, ഒരു ഗ്രൂപ്പിന്റെയും ഭാഗമായില്ല.
പാർട്ടി സ്ഥാനമാനങ്ങൾ നൽകിയിട്ടും മതിയാകുന്നില്ലെന്നും ചിലർ പ്രചരിപ്പിച്ചു. വെറുതെ ലഭിച്ചതല്ല സ്ഥാനങ്ങൾ. പാർട്ടിയിലും ജനങ്ങൾക്കുമൊപ്പം പ്രവർത്തിച്ച് നേടിയതാണ്. വാർഡ് പ്രസിഡന്റിൽ തുടങ്ങിയതാണ്. ഡി.സി.സി പ്രസിഡന്റായപ്പോൾ ജില്ലയിൽ ഏറ്റവുമധികം എം.എൽ.എമാരെ നേടിയെടുത്തു. കൈവിട്ടുപോയ ഡി.സി.സി ഓഫീസ് സുപ്രീം കോടതി വരെ കേസ് നടത്തി തിരിച്ചെടുത്തു. സംസ്ഥാന-കേന്ദ്ര മന്ത്രിയെന്ന നിലകളിൽ പാർട്ടി ഏല്പിച്ച ചുമതലകൾ നിർവഹിച്ചു. 2019ൽ സീറ്റ് നിഷേധിച്ചു. മറ്റ് എം.പിമാർക്കെല്ലാം വീണ്ടും സീറ്റ് നൽകി. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് സ്ഥാനം നൽകി നാലു മാസം കഴിഞ്ഞ് മാറ്റിയത് വാർത്തയിലൂടെയാണ് അറിഞ്ഞത്.
പ്രായമായതിനാൽ മാറിനിൽക്കണമെന്നാണ് ചിലരുടെ വാദം. പ്രായമാണ് മാനദണ്ഡമെങ്കിൽ എല്ലാവർക്കും ബാധകമാക്കണം. ഞാൻ മാത്രമാണ് ഇരയാകുന്നത്. എന്നെ എന്തിനാണ് ആക്രമിക്കുന്നത്?
പാർട്ടിയിൽ 50 ലക്ഷം പേരെ അംഗങ്ങളാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞിരുന്നു. എത്ര പേരെ ചേർത്തെന്ന് വെളിപ്പെടുത്തണം- തോമസ് ആവശ്യപ്പെട്ടു.
കെ.വി. തോമസിനെ
സ്വീകരിക്കുന്നതിൽ
തടസ്സമില്ല: കോടിയേരി
₹വഴിയാധാരമാകില്ല
കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുക്കാൻ തീരുമാനിച്ച കെ.വി. തോമസ് കോൺഗ്രസ് വിട്ട് ഇടതുപക്ഷവുമായി സഹകരിക്കുകയാണെങ്കിൽ സ്വീകരിക്കുന്നതിന് തടസ്സമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കോൺഗ്രസിൽ നിന്ന് പുറത്ത് പോയാലും വഴിയാധാരമൊന്നുമാകാൻ പോകുന്നില്ല.. കോൺഗ്രസിന്റെ മൂന്ന് ജനറൽ സെക്രട്ടറിമാരാണ് സി.പി.എമ്മിലേക്ക് വന്നത്. നേരത്തേ ഇങ്ങനെ കോൺഗ്രസ് വിടുന്നവർ ഘടകകക്ഷികളുമായാണ് സഹകരിച്ചിരുന്നതെങ്കിൽ, ഇപ്പോൾ അവർക്ക് സി.പി.എമ്മുമായി സഹകരിക്കുന്നതിൽ പ്രയാസമൊന്നുമില്ല. കെ.വി. തോമസുമായി രാഷ്ട്രീയ ചർച്ചയൊന്നും നടന്നിട്ടില്ല. അദ്ദേഹം നിലപാടെടുത്തത് ഇപ്പോഴാണല്ലോ. സി.പി.എമ്മിന്റെ സെമിനാറിൽ പങ്കെടുക്കണോയെന്നതിൽ തീരുമാനം പറയേണ്ടത് അദ്ദേഹമാണ്. സെമിനാറിലേക്ക് മറ്റുള്ള പാർട്ടിക്കാരെ ക്ഷണിക്കുന്നത് ബഹുസ്വരതയ്ക്ക് വേണ്ടിയാണ്. അവരുടെ എതിർസ്വരങ്ങളും കേൾക്കാനാണല്ലോ ക്ഷണിക്കുന്നത്.
കണ്ണൂരിലായത് കൊണ്ടാണ് സെമിനാറിൽ പങ്കെടുക്കാത്തതെന്ന് ചിലർ പറയുന്നുണ്ട്. എന്നാൽ കൊച്ചിയിൽ നടന്ന സംസ്ഥാനസമ്മേളനത്തിലേക്ക് ചെന്നിത്തലയെ അടക്കം ക്ഷണിച്ചിട്ട് വന്നില്ല. സി.പി.എമ്മുമായി സഹകരിക്കേണ്ടെന്നത് അവരുടെ നിലപാടിന്റെ ഭാഗമാണ്. ബി.ജെ.പിക്ക് അലോസരമുണ്ടാക്കുന്ന ഒന്നും ചെയ്യാൻ കേരളത്തിലെ കോൺഗ്രസ് തയ്യാറല്ല. ബി.ജെ.പിയുമായി യോജിച്ച് സമരം നടത്തുകയാണവർ. തൃക്കാക്കര ഉപ തിരഞ്ഞെടുപ്പിൽ കെ.വി. തോമസ് മത്സരിക്കുമോയെന്ന ചോദ്യത്തിന്, തൃക്കാക്കരയെക്കുറിച്ച് മാദ്ധ്യമങ്ങൾ ചിന്തിക്കുന്നത് പോലെയല്ല തങ്ങൾ ചിന്തിക്കുന്നതെന്നായിരുന്നു കോടിയേരിയുടെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |