കൊച്ചി: മുട്ടിൽ മരംമുറിക്കേസിൽ ആരോപണവിധേയനായ വനംവകുപ്പ് ഡെപ്യൂട്ടി കൺസർവേറ്റർ എൻ.ടി. സാജനെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായി (സി.സി.എഫ് ) നിയമിച്ചിട്ടില്ലെന്നും ഈ ചുമതല നൽകുക മാത്രമാണ് ചെയ്‌തതെന്നും സർക്കാർ സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ (സി.എ.ടി) അറിയിച്ചു. ദക്ഷിണമേഖലാ സി.സി.എഫായിരുന്ന സഞ്ജയൻ കുമാർ, ഉത്തരമേഖലാ ഡെപ്യൂട്ടി കൺസർവേറ്റർ ഡി.കെ. വിനോദ് കുമാർ എന്നിവർ തങ്ങളുടെ സ്ഥലംമാറ്റത്തിനെതിരെ നൽകിയ ഹർജികളിലാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്. ഉദ്യോഗസ്ഥരുടെ ക്ഷാമം മൂലം ഡെപ്യൂട്ടി കൺസർവേറ്റർമാർക്ക് ചീഫ് കൺസർവേറ്റർമാരുടെ ചുമതല നൽകുന്നത് പതിവാണെന്നും ഇങ്ങനെ ചുമതല ഏൽപ്പിക്കുന്നതിന് ഐ.എഫ്.എസ് ചട്ടം ബാധകമല്ലെന്നും പൊതുഭരണ വകുപ്പ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ദക്ഷിണമേഖലാ സി.സി.എഫായിരുന്ന സഞ്ജയൻ കുമാറിനെ മാറ്റി പകരം സാജനെ നിയമിച്ചിരുന്നു. മുട്ടിൽ മരംമുറി കേസിൽ സാജനെതിരെ റിപ്പോർട്ട് നൽകിയ ഉത്തരമേഖലാ ഡെപ്യൂട്ടി കൺസർവേറ്റർ ഡി.കെ. വിനോദ് കുമാറിനെ കൊല്ലത്തേക്ക് മാറ്റിയിരുന്നു. ഈ സ്ഥലംമാറ്റങ്ങൾ നേരത്തെ ഹർജികൾ പരിഗണിച്ചപ്പോൾ സി.എ.ടി സ്റ്റേ ചെയ്തിരുന്നു. ഇന്നലെ ഹർജികൾ പരിഗണിച്ചപ്പോൾ ഇനിയൊരു ഉത്തരവുണ്ടാകും വരെ സ്റ്റേ തുടരാനും നിർദ്ദേശിച്ചിട്ടുണ്ട്.
സത്യവാങ്മൂലത്തിൽ നിന്ന്
അഡി. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ എക്സ് കേഡർ തസ്തികയ്ക്കു രൂപംനൽകി നിലവിലെ ഡെപ്യൂട്ടി പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രമോദ് ജി. കൃഷ്‌ണന് അധികചുമതല നൽകാൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ സർക്കാരിന് ശുപാർശ നൽകിയിരുന്നു. എന്നാൽ അദ്ദേഹം ആറ് സുപ്രധാന പദവികൾ വഹിക്കുന്ന സാഹചര്യത്തിൽ ഈ ശുപാർശ തള്ളി. തുടർന്നാണ് സഞ്ജയൻ കുമാറിനെ വർക്കിംഗ് പ്ളാൻ ആൻഡ് റിസർച്ച് സി.സി.എഫായി നിയമിക്കാൻ തീരുമാനിച്ചത്. സാജനടക്കം മൂന്നുപേരുടെ സ്ഥലംമാറ്റം ഇതോടൊപ്പം തീരുമാനിച്ചിരുന്നു. ചുമതല നൽകിക്കൊണ്ടുള്ള സ്ഥലംമാറ്റങ്ങൾക്ക് സിവിൽ സർവീസ് ബോർഡിന്റെ ശുപാർശ വേണ്ട. ഈ ഉത്തരവിൽ സി.എ.ടിക്ക് ഇടപെടാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |