കണ്ണൂർ: തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ മതേതര, ജനാധിപത്യ ശക്തികളുടെ പരമാവധി വോട്ടുകൾ ഉറപ്പിക്കുകയെന്ന അടവുനയത്തിലൂന്നിയും കോൺഗ്രസുമായി രാഷ്ട്രീയസഖ്യമില്ലെന്ന് ആവർത്തിച്ചുമുള്ള രാഷ്ട്രീയ ലൈനിന് സി.പി.എം പാർട്ടി കോൺഗ്രസിന്റെ അംഗീകാരം.
ബി.ജെ.പി- ആർ.എസ്.എസ് ഭരണകൂടത്തിന്റെ നവലിബറൽ, ഹിന്ദുത്വ അജൻഡയ്ക്കെതിരെ മതേതര, ജനാധിപത്യ ശക്തികളെ പരമാവധി ഒരുമിപ്പിക്കണം. ഇതിനോട് കോൺഗ്രസ് നിലപാട് വ്യക്തമാക്കട്ടെയെന്നതാണ് സി.പി.എം സമീപനം. ഓരോ സംസ്ഥാനത്തെയും സാഹചര്യത്തിനനുസരിച്ച് പ്രാദേശിക നീക്കുപോക്കുകളാവാം. രാഷ്ട്രീയസഖ്യം തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പിന് ശേഷമാകും.
ബി.ജെ.പിക്കെതിരെ മതേതരകക്ഷികളുടെ വിശാല ഐക്യത്തിൽ കോൺഗ്രസിന്റെ കാര്യത്തിലുള്ള അവ്യക്തത നീക്കണമെന്ന് കേരളത്തിൽ നിന്ന് അറിയിച്ച ഭേദഗതി നിർദ്ദേശങ്ങൾ, വ്യക്തതക്കുറവില്ലെന്ന് സീതാറാം യെച്ചൂരി വിശദീകരിച്ചതോടെ തള്ളി. ഏകകണ്ഠമായാണ് രാഷ്ട്രീയപ്രമേയം അംഗീകരിച്ചത്. ചർച്ചയ്ക്കിടയിൽ തങ്ങളുയർത്തിയ ചില ഭേദഗതികൾ ഉപസംഹാരപ്രസംഗത്തിനിടെ മണിക് സർക്കാർ വിട്ടുപോയതിനെ മറ്റ് നാല് പ്രതിനിധികൾ കൈ പൊക്കി ചോദ്യം ചെയ്തെങ്കിലും വിട്ടുപോയതിന് ക്ഷമാപണം നടത്തിയതോടെ പിൻവാങ്ങി.
കോൺഗ്രസുമായി രാഷ്ട്രീയസഖ്യമില്ലെന്ന ഹൈദരാബാദ് പാർട്ടി കോൺഗ്രസിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയപ്രമേയത്തിൽ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ല.
കർഷകർ, സ്ത്രീകൾ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, മറ്റ് സാമൂഹ്യമായി അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾ എന്നിവരുടെയെല്ലാം സമരങ്ങളെ ഏറ്റെടുത്ത് പോരാട്ടം ശക്തിപ്പെടുത്തണം.
കരട് രാഷ്ട്രീയപ്രമേയത്തിന്മേൽ പ്രതിനിധി ചർച്ചയിൽ പുതുതായി 390 ഭേദഗതികളും 12 നിർദ്ദേശങ്ങളും ഉയർന്നുവന്നു. രണ്ട് ദിവസങ്ങളിലായി 35 പേരാണ് ചർച്ചയിൽ പങ്കെടുത്തത്. വൈകിട്ട് ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി ചർച്ചയ്ക്ക് മറുപടി നൽകി. തുടർന്ന് രാഷ്ട്രീയസംഘടനാ റിപ്പോർട്ട് മുതിർന്ന പി.ബി അംഗം പ്രകാശ് കാരാട്ട് അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |