കൊല്ലം: വൈദ്യുതീകരണം പൂർത്തിയായ കൊല്ലം- പുനലൂർ റെയിൽ പാതയിൽ ട്രെയിൻ ഓടിത്തുടങ്ങാൻ വൈകും. ഓടിക്കാമെന്ന് സുരക്ഷാ കമ്മിഷണർ അഭയ് കുമാർ റായ് റിപ്പോർട്ട് നൽകിയെങ്കിലും അദ്ദേഹം നിർദേശിച്ച സുരക്ഷാ ജോലികൾ പൂർത്തിയാകാത്തതാണ് തടസമായി നിൽക്കുന്നത്.
അവശേഷിക്കുന്ന ജോലികൾ തീർക്കാൻ ഒരു മാസം കൂടി വേണ്ടിവരുമെന്നാണ് റെയിൽവേ അധിക്യതർ പറയുന്നത്. വണ്ടികൾ ഓടിത്തുടങ്ങാൻ മേയ് ആദ്യം വരെ കാത്തിരിക്കേണ്ടി വരും. മാർച്ച് 21നാണ് സുരക്ഷാ കമ്മിഷണർ ലൈനിൽ പരിശോധന നടത്തിയത്. ട്രാക്കിനോടു ചേർന്നു പോകുന്ന കെ.എസ്.ഇ.ബി ലൈനുകൾ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. പാതയോടു ചേർന്നു നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കണം. കുണ്ടറ, കൊട്ടാരക്കര, കിളികൊല്ലൂർ സ്റ്റേഷനുകളിലെ ലൂപ്പ് ലൈനുകളുടെ ജോലികൾ പുരോഗമിക്കുകയാണ്. ആവണീശ്വരം, കുണ്ടറ സ്റ്റേഷനുകളിലെ സ്വിച്ചിംഗ് സ്റ്റേഷന്റെ ജോലികളും പൂർത്തിയാക്കണം.
# എസ്റ്റിമേറ്റ് ഇനിയുമകലെ
പുനലൂരിൽ റെയിൽവേ നിർമ്മിക്കുന്ന പുതിയ 110 കെ.വി സബ്‌സ്റ്റേഷന് വൈദ്യുതി വകുപ്പിന്റെ അനുമതി ഇനിയും ലഭ്യമായില്ല. കൊല്ലം പെരിനാട് സബ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് പരീക്ഷണ ഓട്ടം നടത്തിയത്. കെ.എസ്.ഇ.ബിയുടെ പുനലൂർ 25 മെഗാവാട്ട് സബ് സ്റ്റേഷനിൽ നിന്ന് മൂന്നര കിലോമീറ്റർ ഭൂഗർഭ കേബിൾ സ്ഥാപിച്ച് സബ് സ്റ്റേഷനിൽ വൈദ്യുതി എത്തിക്കാനായിരുന്നു പദ്ധതി. ഇതിന്റെ എസ്റ്റിമേറ്റ് ആവശ്യപ്പട്ട് റെയിൽവേ നൽകിയ അപേക്ഷ വൈദ്യുതി ഭവനിൽ കെട്ടിക്കിടക്കുകയാണ്. എസ്റ്റിമേറ്റ് ലഭിച്ചെങ്കിൽ മാത്രമേ പണം അടയ്ക്കാൻ കഴിയൂ. പിന്നീടാണ് ജോലിയുടെ കരാർ നൽകേണ്ടത്.
.............................................
കരാർ തുക ₹ 61.32 കോടി
9 മാസത്തിനുള്ളിൽ ജോലികൾ തീർക്കാൻ ശ്രമം
ചെങ്കോട്ട മേഖലയിൽ പോസ്റ്റുകൾ സ്ഥാപിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |