പീരുമേട്: വണ്ടിപ്പെരിയാർ സത്രത്തിൽ നിർമ്മിച്ച എൻ.സി.സിയുടെ എയർസ്ട്രിപ്പിൽ നടത്തിയ ആദ്യ പരീക്ഷണ പറക്കലിൽ വിമാനത്തിന് ഇറങ്ങാനായില്ല. റൺവേയുടെ നീളക്കുറവും എയർസ്ട്രിപ്പിന്റെ അറ്റത്തുള്ള മൺതിട്ടയുമാണ് രണ്ടു പേർക്ക് സഞ്ചരിക്കാവുന്ന എൻ.സി.സിയുടെ ഏറ്റവും പുതിയ മോഡൽ ചെറുവിമാനമായ വൈറസ് എസ്. ഡബ്ല്യിയു 80 ന്റെ ലാൻഡിംഗിന് തടസ്സമായത്.
ന്യൂഡൽഹിയിൽ നിന്ന് എയർഫോഴ്‌സിന്റെ ടെക്‌നിക്കൽ ട്രയൽ ലാൻഡിംഗ് കം എയർ ഓഡിറ്റ് ടീമാണ് പറക്കലിന് നേതൃത്വം നൽകിയത്. ഇന്നലെ രാവിലെ 9.55ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനം 10.35ന് സത്രത്തിലെത്തി. എന്നാൽ അഞ്ച് തവണ താഴ്ന്നു പറന്നിട്ടും റൺവേയിലിറക്കാനായില്ല. മൺതിട്ട നീക്കം ചെയ്താൽ മാത്രമേ വിമാനം സുരക്ഷിതമായി ഇറക്കാനാകൂവെന്ന് എൻ.സി.സി ഡയറക്ടർ കേണൽ
എസ്.ഫ്രാൻസിസ് അറിയിച്ചു. 15 ദിവസത്തിന് ശേഷം വീണ്ടും ട്രയൽ റൺ നടത്തും. റവന്യൂ വകുപ്പ് അനുവദിച്ച 12 ഏക്കർ സ്ഥലത്ത് 2017ലാണ് എയർസ്ട്രിപ്പിന്റെ നിർമ്മാണം ആരംഭിച്ചത്. സംസ്ഥാന പി.ഡബ്ല്യിയു.ഡി ബിൽഡിംഗ്‌സ് വിഭാഗമാണ് ഇതുവരെയുള്ള നിർമ്മാണം പൂർത്തിയാക്കിയത്.
സാങ്കേതിക തടസ്സങ്ങൾ ഉടൻ നീക്കും. 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പരിശീലന ലാൻഡിംഗ് ഉദ്ഘാടനം ചെയ്യും. അടുത്ത അദ്ധ്യയന വർഷം മുതൽ ഫ്ളൈയിംഗ് പരിശീലനം നടത്തുന്ന വിധത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്.
- മന്ത്രി ആർ. ബിന്ദു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |