തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് നേട്ടം. പതിനാല് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി എട്ടും ഐക്യമുന്നണി അഞ്ചും സീറ്റുകൾ നേടി. ഒരു സീറ്റിൽ ഒപ്പത്തിനൊപ്പം വന്നതിനാൽ ജേതാവിനെ നിശ്ചയിച്ചില്ല. കോടതിയുടെ അനുമതിയോടെ മാത്രമേ ഫലം പ്രഖ്യാപിക്കൂ.
തിരുവനന്തപുരത്ത് അഞ്ചിൽ മൂന്ന് സീറ്റ് ഇടതുമുന്നണിയും ഒരു സീറ്റ് യു.ഡി.എഫും നേടി. ഒരു സീറ്റിൽ ഒപ്പത്തിനൊപ്പമെത്തി. നിലവിലെ മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ. ഭാസുരാംഗൻ, അജിത്ത്സിംഗ്, കൃഷ്ണൻപോറ്റി.എന്നിവരാണ് ഇടതിൽ നിന്ന് ജയിച്ചത്. വി.എസ്. പദ്മകുമാറും യു.ഡി.എഫിലെ വി.എസ്. ഷാജികുമാറും 150 വീതം വോട്ടുകൾ നേടി. പട്ടികജാതി സംവരണ സീറ്റിൽ യു.ഡി.എഫിലെ കൃഷ്ണൻകുട്ടി ജയിച്ചു.
നാലുസീറ്റുള്ള കൊല്ലത്ത് ഇടതുമുന്നണിയിൽ നിന്ന് കെ.ആർ.മോഹനൻപിള്ളയും വാസുദേവൻ ഉണ്ണിയും ജയിച്ചു. യു.ഡി.എഫിൽ നിന്ന് മെഹർ ഹമീദും ബിജുഫിലിപ്പുമാണ് ജയിച്ചത്.
പത്തനംതിട്ടയിലെ രണ്ടുസീറ്റുകളിലും ഇടതുമുന്നണിയിലെ മുണ്ടപ്പള്ളി തോമസും പി.വി. ബീനയും വിജയിച്ചു. മൂന്ന് സീറ്റുകളുള്ള ആലപ്പുഴയിൽ യു.ഡി.എഫിന്റെ പ്രദുലചന്ദ്രൻ, ആയാപറമ്പ് രാമചന്ദ്രൻ എന്നിവർ ജയിച്ചു. വനിതാ സംവരണസീറ്റിൽ ഇടതിന്റെ മണി വിശ്വനാഥാനാണ് ജയിച്ചത്.
അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ് യൂണിയൻ. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളുടെ വോട്ടെണ്ണുന്നതിൽ ഐക്യമുന്നണി എതിർപ്പ് പ്രകടിപ്പിച്ച് കോടതിയിൽ ഹർജി നൽകി. വോട്ടെടുപ്പ് നടത്താൻ നിർദ്ദേശിച്ച കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളുടെ വോട്ട് പ്രത്യേക സൂക്ഷിക്കാനും വിധി പ്രഖ്യാപിക്കാനും അനുമതി നൽകി.ഇതിനെതിരെ യു.ഡി.എഫ്. നൽകിയ ഹർജിയിൽ അന്തിമഫലം കോടതിയുടെ അനുമതിയോടെ നടത്താൻ നിർദ്ദേശിച്ചു.
പട്ടം ക്ഷീരഭവനിലാണ് വോട്ടെണ്ണൽ നടന്നത്. വോട്ടെണ്ണൽ ഗ്രാഫ് പേപ്പറിൽ നടത്തേണ്ടതിന് പകരം പേരെഴുതി മാർക്ക് ചെയ്യുന്നതിനെ ചൊല്ലി സംഘർഷമുണ്ടായി.ഇത് പരിഹരിച്ചശേഷമാണ് വോട്ടെണ്ണൽ പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |