SignIn
Kerala Kaumudi Online
Friday, 26 April 2024 9.28 PM IST

ഒന്നുമാകാതെ നഗരത്തിലെ മൾട്ടിലെവൽ കാർ പാർക്കിംഗുകൾ

parking

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച സ്‌മാർട്ട് സിറ്റി പദ്ധതിയിലെ മൾട്ടിലെവൽ കാർ പാർക്കിംഗ് അവതാളത്തിൽ. നഗരത്തിൽ കുണ്ടും കുഴിയും നിറച്ച് സ്‌മാർട്ട് റോഡുകളുടെ നിർമ്മാണം നടക്കുന്നതിനിടെ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്താൻ മുഖ്യമന്ത്രി കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു. എന്നാൽ റോഡുകൾക്ക് പുറമേ സ്‌മാർട്ട് സിറ്റി നഗരത്തിൽ നടപ്പിലാക്കുന്ന ഒരു പദ്ധതിക്കും വേഗം പോരെന്ന ആക്ഷേപമുണ്ട്. വാഹന പാർക്കിംഗിന് തീരെ സൗകര്യമില്ലാതെ നഗരം വീർപ്പുമുട്ടുമ്പോഴാണ് ഒച്ചിന്റെ വേഗത്തിൽ മൾട്ടിലെവൽ കാർ പാർക്കിംഗ് നിർമ്മാണങ്ങൾ ഇഴയുന്നത്. നഗരത്തിൽ വാഹനവുമായി ഇറങ്ങി പൊലീസിന് പെറ്റി കൊടുത്ത് മടുത്ത ജനത്തിന് മൾട്ടിലെവൽ കാർപാർക്കിംഗുകൾ വന്നാലുണ്ടാകുന്ന ആശ്വാസം ചെറുതായിരിക്കില്ല.

കാട് കയറിയ പാർക്കിംഗ്

പാളയം സാഫല്യം കോംപ്ലക്‌സിനുപിന്നിൽ മൾട്ടിലെവൽ കാർ പാർക്കിംഗ് യാർഡിനായി കണ്ടെത്തിയ സ്ഥലം കാടുകയറി നശിക്കുകയാണ്. മാലിന്യ നിക്ഷേപത്തിനൊപ്പം രാത്രി കാലങ്ങളിൽ ലഹരി ഉപയോഗിക്കുന്നവരുടെ താവളം കൂടിയായി മാറി ഇവിടം. പൂന്നെ ആസ്ഥാനമായ അഫോഡബിൾ റോബോട്ടിക് ലിമിറ്റഡെന്ന കമ്പനിക്കായിരുന്നു നിർമ്മാണ ചുമതല. 2020 ഒക്‌ടോബറിൽ 26 കോടി രൂപയുടെ കരാറാണ് കമ്പനിയുമായി ഒപ്പിട്ടത്. 568 കാറുകളും 275 ടൂ വീലറും പാർക്ക് ചെയ്യാൻ കഴിയുന്ന മൾട്ടിലെവൽ കാർ പാർക്കിംഗ് യാർഡ് നിർമ്മിക്കുമെന്നായിരുന്നു വാഗ്ദ്ധാനം. കൊവിഡിന് ശേഷം നിർമ്മാണ സാധനങ്ങളുടെ വില കൂടിയതോടെ ഒന്നരക്കോടി അധികം നൽകണമെന്ന് കരാർ ഏറ്റെടുത്ത റോബോട്ടിക് ലിമിറ്റഡ് ആവശ്യപ്പെട്ടു. നൽകാൻ കഴിയില്ലെന്ന് സ്‌മാർട്ട് സിറ്റി അധികൃതർ തറപ്പിച്ച് പറഞ്ഞു. കമ്പനിയുടെ ആവശ്യം ഹൈക്കോടതിയും തളളി. ഇതോടെയാണ് പദ്ധതി മുടങ്ങിയത്. എന്നാൽ ഇതുവരെയും പുതിയൊരു കമ്പനിക്ക് കരാർ നൽകാൻ സ്‌മാർട്ട് സിറ്റി തയ്യാറായിട്ടില്ല.

തമ്പാനൂരിലെ

തമ്പാനൂരിലെ മൾട്ടിലെവൽ കാർ പാർക്കിംഗ് യാർഡിന്റെ നിർമ്മാണത്തിന് വേഗമില്ലെന്ന ആരോപണം നഗരവാസികൾക്കിടയിലുണ്ട്. ഹെതർ കൺസ്‌ട്രക്ഷൻസിനാണ് നിർമ്മാണ് ചുമതല. 2020 മേയിൽ തുടങ്ങിയ നിർമ്മാണം വേഗത്തിലാക്കാൻ യാതൊരു സമ്മർദ്ദവും സ്‌മാർട്ട് സിറ്റി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ദിവസവും പതിനായിരകണക്കിന് ജനങ്ങൾ വന്നുപോകുന്ന തമ്പാനൂരിലെ കാർപാർക്കിംഗ് വേഗത്തിലാക്കാൻ നഗരസഭ പോലും യാതൊരു ഇടപടെലും നടത്തിയിട്ടില്ല. 400 കാറുകളും 22 ടൂ വീലറും ഇവിടെ പാർക്ക് ചെയ്യാമെന്നാണ് വാഗ്ദ്ധാനം.

എത്തുംപിടിയുമില്ലാതെ നഗരസഭ

സ്‌മാർട്ട് സിറ്റി പദ്ധതികൾ സംബന്ധിച്ച കണക്കുകളിൽ നഗരസഭ ഭരണസമിതിക്ക് യാതൊരു എത്തുംപിടിയുമില്ലെന്ന് ഭരണസമിതിയിലെ ഘടകകക്ഷി കൗൺസിലർമാർക്കിടയിൽ ആരോപണമുണ്ട്. സ്‌മാർട്ട് സിറ്റിയുടെ ഭാഗമായി നഗരത്തിൽ നടപ്പിലാക്കുന്ന പദ്ധതികൾ ഏതൊക്കെയെന്ന് കഴിഞ്ഞ കൗൺസിലിൽ ബി.ജെ.പി കൗൺസിലർമാർ ചോദിച്ചിരുന്നു. എന്നാൽ കൃത്യമായ ഉത്തരം നൽകാൻ കഴിഞ്ഞിരുന്നില്ല. നഗരസഭയുടെ കൈയിൽ നിന്ന് പദ്ധതി ഹൈജാക്ക് ചെയ്യപ്പെട്ടുവെന്നാണ് പ്രതിപക്ഷ ആരോപണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.