കണ്ണൂർ: ബംഗാളിൽ നിന്നുള്ള രാമചന്ദ്ര ഡോമിനെ പോളിറ്റ്ബ്യൂറോയിൽ എടുത്തതോടെ, സി.പി.എം നേതൃത്വം കൈവരിച്ചത് ഇരട്ട ലക്ഷ്യം- പി.ബിയിലെ ആദ്യത്തെ ദളിത് മുഖം,ബംഗാളിലെ ഉയർന്ന പ്രാതിനിദ്ധ്യം. നിലവിലെ പതിനേഴംഗ പി.ബിയിൽ ആറ് പേർ ബംഗാളിൽ നിന്നും നാല് പേർ കേരളത്തിൽ നിന്നുമായിരുന്നു. ബൃന്ദ കാരാട്ട് ബംഗാളിയാണെങ്കിലും അവർ അഖിലേന്ത്യാ സെന്ററിന്റെ ഭാഗമാണ്.
ബിമൻ ബസു, ഹനൻ മൊള്ള, സൂര്യകാന്ത് മിശ്ര, മുഹമ്മദ് സലിം, തപൻ സെൻ, നിലോത്പൽ ബസു എന്നിവരാണ് ബംഗാളിൽ നിന്ന് പി.ബിയിലുണ്ടായിരുന്നത്. ഇതിൽ ബിമൻ ബസുവും ഹനൻ മൊള്ളയുമാണ് പ്രായപരിധി നിബന്ധനയിൽ ഒഴിവായത്. ഹനൻ മൊള്ള അഖിലേന്ത്യാ കിസാൻ സഭ ജനറൽസെക്രട്ടറിയെന്ന നിലയിൽ പി.ബിയിലെത്തിയതായിരുന്നു. അദ്ദേഹത്തിന് പകരം അതേ പ്രാതിനിദ്ധ്യമുറപ്പിക്കാനെത്തിയത് കിസാൻ സഭ അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്‌ളെയാണ്. ധാവ്‌ളെ മഹാരാഷ്ട്രയിൽ നിന്നാണ്. രണ്ട് പേർ ബംഗാളിൽ നിന്ന് മാറിയപ്പോൾ പുതുതായെത്തിയത് രാമചന്ദ്ര ഡോം മാത്രം. അങ്ങനെ പി.ബിയിലെ ബംഗാൾ പ്രാതിനിദ്ധ്യം ആറിൽ നിന്ന് അഞ്ചായി ചുരുങ്ങി.
പാർട്ടി അംഗത്വ നിലവാരമനുസരിച്ച് രാജ്യത്തെ ഏറ്റവും ശക്തമായ ഘടകം ഇപ്പോൾ കേരളമാണ്.
ബംഗാളായിരുന്നു നേരത്തേ. ഇപ്പോൾ ബംഗാളിൽ രണ്ട് ലക്ഷത്തിൽ താഴെ മാത്രമാണ് അംഗങ്ങൾ. കേരളത്തിലാകട്ടെ അഞ്ച് ലക്ഷത്തിന് മുകളിലും. പി.ബിയിൽ ബംഗാൾ പ്രാതിനിദ്ധ്യം ആറിൽ നിന്ന് അഞ്ചായി ചുരുങ്ങിയതിന് ന്യായീകരണമുണ്ട്. എങ്കിലും ബംഗാൾ വലിയ സംസ്ഥാനമെന്നത് പരിഗണിക്കപ്പെട്ടു. കേരളത്തിന്റെ പ്രാതിനിദ്ധ്യം നാലായിരുന്നത് മാറ്റമില്ലാതെ തുടരാൻ വിജയരാഘവന്റെ വരവോടെ സാധിച്ചു. എസ്. രാമചന്ദ്രൻ പിള്ള അഖിലേന്ത്യാ സെന്ററിന്റെ ഭാഗമായി പി.ബിയിലെത്തിയതാണെങ്കിലും, വിജയരാഘവന്റെ വരവോടെ കേരള ക്വാട്ടയിൽ തന്നെ പി.ബിയിലെ അംഗസംഖ്യ നാലാക്കി നിറുത്താനായി.
പാർട്ടി കേന്ദ്രനേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കാൻ ഉതകുന്നവരെ കേന്ദ്രകമ്മിറ്റിയിലേക്ക് നിർദ്ദേശിക്കണമെന്ന് കേരള ഘടകത്തോട് നിർദ്ദേശിച്ചിരുന്നു. ഇതും, കൂടുതൽ വനിതാനേതാക്കൾ വേണമെന്ന പരിഗണനയുമായപ്പോൾ സി.എസ്. സുജാതയും പി. സതീദേവിയും കേന്ദ്രകമ്മിറ്റിയിലെത്തി. സുജാത മിക്കവാറും ഇനി ഡൽഹി കേന്ദ്രീകരിച്ചാവും പ്രവർത്തിക്കാനിട.
കേന്ദ്ര സെക്രട്ടേറിയറ്റ്: എളമരത്തിന് സാദ്ധ്യത
പാർട്ടി അഖിലേന്ത്യാ സെന്ററിന്റെ ഭാഗമായി ദൈനംദിന കാര്യ നടത്തിപ്പിനായി നേരത്തേ ഉണ്ടായിരുന്ന കേന്ദ്ര സെക്രട്ടേറിയറ്റ് ഉടൻ പുനസ്ഥാപിക്കും. പുതിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. എളമരം കരിം, സി.എസ്. സുജാത, വിജു കൃഷ്ണൻ, എ.ആർ. സിന്ധു തുടങ്ങിയവർ കേന്ദ്ര സെക്രട്ടേറിയറ്റിന്റെ ഭാഗമായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |