കോഴിക്കോട്: സ്വാതന്ത്ര്യസമരം നടത്തിയതിന്റെ പ്രേരണ ഭാരതത്തിന്റെ ആർഷസംസ്‌കാരമാണെന്ന് ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ പറഞ്ഞു. 'കേരളത്തെ വീണ്ടെടുക്കാൻ കേളപ്പജിയിലേക്ക് മടങ്ങുക' എന്ന മുദ്രാവാക്യവുമായി സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേളപ്പജി ഉപ്പ് സത്യാഗ്രഹയാത്രയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നിരവധി ആളുകൾ സ്വാതന്ത്ര്യത്തിനുവേണ്ടി ബലിയർപ്പിച്ചിട്ടുണ്ട്. ഇതിനുള്ള പ്രേരണ മറ്റ് സംസ്‌കാരങ്ങളിൽ നിന്ന് വ്യത്യസ്തമായ ഇന്ത്യയിലെ സംസ്‌കാരമാണ്. സ്വന്തം നാടിനെ അമ്മയായി കാണുന്ന സംസ്‌കാരം ഇന്ത്യയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. ഭാരത ജനത സ്വീകരിച്ച നേതൃത്വം എന്നും ഋഷികളെയും സന്ന്യാസിമാരെയുമായിരുന്നു. സ്വാതന്ത്ര്യം എന്ന സങ്കൽപത്തിന് സാംസ്‌കാരിക മൂല്യങ്ങളെ നവീകരിക്കുക എന്നുകൂടി അർത്ഥമുള്ളതുകൊണ്ടാണ് സ്വാതന്ത്ര്യസമരത്തിന് ആത്മീയമൂല്യങ്ങൾ ആധാരമായതെന്ന് അദ്ദേഹം പറഞ്ഞു.
മുതലക്കുളം മൈതാനത്തെ വേദിയിൽ ദേശീയപതാക കോസ്റ്റ്ഗാർഡ് മുൻ ഡയറക്ടർ ഡോ. പ്രഭാകരൻ പലേരിക്ക് കൈമാറിയാണ് ഗവർണർ യാത്ര ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടനചടങ്ങിൽ ജന്മഭൂമി മാനേജിംഗ് ഡയറക്ടർ എം. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. അമൃതോത്സവ സംഘാടക സമിതി ചെയർമാൻ റിട്ട. ലെഫ്റ്റന്റ് ജനറൽ ശരത്ചന്ദ് പ്രസംഗിച്ചു. കേളപ്പജിയുടെ പൗത്രൻ നന്ദകുമാർ മൂടാടി, ശിഷ്യനും സ്വാതന്ത്ര്യസമര സേനാനിയുമായ തായാട്ട് ബാലൻ, കെ. മാധവൻനായരുടെ പൗത്രി പി. സിന്ധു എന്നിവരെ ചടങ്ങിൽ ഗവർണർ ആദരിച്ചു. പി.പി. ശ്രീധരനുണ്ണിയുടെ കാഹളം, പ്രശാന്ത്ബാബു കൈതപ്രം രചിച്ച സത്യാന്വേഷിയും സാക്ഷിയും, കേരളഗാന്ധി കെ. കേളപ്പൻ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ഗവർണർ നിർവഹിച്ചു. ആർട്ടിസ്റ്റ് മദനൻ വരച്ച കേളപ്പജിയുടെ ചിത്രം ഡോ. പ്രഭാകരൻ പലേരി ഗവർണർക്ക് സമ്മാനിച്ചു. അമൃതോത്സവ സംഘാടകസമിതി ജനറൽ കൺവീനർ ആനൂപ് കുന്നത്ത് സ്വാഗതവും കൺവീനർ പി.ആർ. ഗുരുസ്വാമി നന്ദിയും പറഞ്ഞു.
യാത്രയുടെ ഭാഗമായി ഇന്നും നാളെയും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതികേന്ദ്രങ്ങളിലൂടെ ജ്യോതിപ്രയാണം നടക്കും. നാളെ വൈകിട്ട് 5.30ന് കോന്നാട് കെ.പി. കേശവമേനാൻ ശവകുടീരത്തിൽ സ്വാതന്ത്ര്യ സ്മൃതി ജ്യോതിസംഗമം നടക്കും. 13ന് രാവിലെ 8.30ന് തളി ക്ഷേത്ര പരിസരത്തു നിന്ന് ആരംഭിക്കുന്ന യാത്ര 142 കിലോമീറ്റർ പിന്നിട്ട് 23ന് വൈകിട്ട് നാലിന് പയ്യന്നൂർ ഗാന്ധി മൈതാനത്ത് സമാപിക്കും. സമാപന സമ്മേളനത്തിൽ കേന്ദ്രമന്ത്രിമാർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |