പത്തു രൂപ ഉൗണിന്റെ വിജയഗാഥ
കൊച്ചി: ആറുമാസം കൊണ്ട് നാലര ലക്ഷം പേരുടെ വിശപ്പടക്കി സമൃദ്ധി @ കൊച്ചി. വൃത്തി, വെടിപ്പ്, രുചി ഇതാണ് നോർത്ത് പരമാര റോഡിലെ ലിബ്ര ഹോട്ടലിന്റെ സവിശേഷത. ആരംഭിച്ച ദിവസം മുതലുള്ള തിരക്ക് ഇന്നും തുടരുന്നു. രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രവർത്തനം. 28 കുടുംബശ്രീപ്രവർത്തകരാണ് നടത്തിപ്പുകാർ. രാവിലെ അഞ്ചിനും എട്ടിനുമായി രണ്ട് ബാച്ചുകളായാണ് ജീവനക്കാർ എത്തുന്നത്. നേരത്തിന് ഭക്ഷണം കഴിക്കാൻ സമയം തികയുന്നില്ലെങ്കിലും ജീവനക്കാർ സംതൃപ്തരാണ്. രണ്ടു നേരങ്ങളിലായി ദിവസവും നാലായിരത്തോളം പേർക്ക് വച്ചുവിളമ്പുന്ന ആനന്ദത്തിന് അതിരില്ല. കഴിഞ്ഞ ഒക്‌ടോബർ ഏഴിന് നടി മഞ്ജുവാര്യരാണ് കൊച്ചി കോർപ്പറേഷന്റെ ഈ അഭിമാനപദ്ധതി ഉദ്ഘാടനം ചെയ്തത്.
പ്രഭാതഭക്ഷണത്തിൽ
കൂടുതൽ ഐറ്റംസ്
ഇഡ്ഢലി, ചട്നി, സാമ്പാറുമായാണ് പ്രഭാതഭക്ഷണം തുടങ്ങിയത്. പൂരി മസാല, ഇടിയപ്പം, മുട്ടക്കറി തുടങ്ങിയ വിഭവങ്ങൾ ഇപ്പോൾ മെനുവിലുണ്ട്. ഇരുപത് ഇഡ്ഡലിയുടെ ഫാമിലി പായ്ക്കിനും ഏറെ ആവശ്യക്കാരുണ്ട്. നൂറു രൂപയാണ് നിരക്ക്.
സപ്ളൈകോയുടെ അഞ്ഞൂറ് കിലോ സുരേഖ അരിയാണ് ഇവിടെ ഒരു ദിവസം വേവുന്നത്. 50 കിലോയുടെ ചോറ് സെക്കൻഡ് കൗണ്ടറിൽ വിളമ്പും. ഇത് രണ്ടാമത് ചോറു വാങ്ങുന്നവർക്കുള്ളതാണ്. നൂറു കിലോ മത്സ്യം ദിവസവും വേണം. അയല, തിലോപ്പിയ എന്നിവ വറുക്കാനെടുക്കും. കേരയാണ് കറിക്ക്. ഉച്ചയ്ക്ക് ഒരു മണിയാകുമ്പോഴേക്ക് മീൻ പാത്രങ്ങൾ കാലിയാകും. 30 രൂപയാണ് നിരക്ക്. വെറും 40 രൂപ മുടക്കിയാൽ മീനും കൂട്ടി ആഘോഷമായി ഉൗണു കഴിക്കാം. ഇതാണ് സമൃദ്ധിയുടെ ഏറ്റവും വലിയ ആകർഷണം.
അടുത്തത് ഫോർട്ടുകൊച്ചിയിൽ
ഫോർട്ടുകൊച്ചിയിൽ സമൃദ്ധിയുടെ പുതിയ യൂണിറ്റ് അധികം വൈകാതെ തുറക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ ഇടങ്ങളിൽ ചെറിയ സാറ്റ്‌ലൈറ്റ് യൂണിറ്റുകൾ ആരംഭിക്കാനും പരിപാടിയുണ്ട്. കേന്ദ്രീകൃത യൂണിറ്റിൽ ഉണ്ടാക്കുന്ന ആഹാരം യൂണിറ്റുകളിൽ എത്തിക്കും. ഫുഡ് ഓൺ ഡെലിവറി ഗ്രൂപ്പുകൾ വഴി വീടുകളിലും ഫ്‌ളാറ്റുകളിലും ഓഫീസുകളിലും പാഴ്‌സലുകൾ വിതരണം ചെയ്യാനും ശ്രമങ്ങൾ തുടങ്ങി. കാറ്ററിംഗ് യൂണിറ്റുകളും ആരംഭിക്കും. ഇതിനായി കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകും. കല്യാണങ്ങൾ, മറ്റ് ആഘോഷങ്ങൾ എന്നിവയ്ക്ക് ഓർഡർ പ്രകാരം ഭക്ഷണവിതരണം ഏറ്റെടുക്കുമെന്നും ബഡ്ജറ്റിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |