ലക്നൗ സൂപ്പർ ജയന്റ്സിനെ മൂന്ന് റൺസിന് തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്
മുംബയ് : വാങ്കഡെ സ്റ്റേഡിയത്തിൽ കഴിഞ്ഞ രാത്രി നടന്ന ആവേശകരമായ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ മൂന്നു റൺസിന് തോൽപ്പിച്ച് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. ഇതോടെ നാലുമത്സരങ്ങളിൽ നിന്ന് ആറുപോയിന്റായ രാജസ്ഥാൻ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. അഞ്ച് മത്സരങ്ങളിൽ രണ്ടാം തോൽവിയേറ്റുവാങ്ങിയ ലക്നൗ ആറു പോയിന്റുണ്ടെങ്കിലും അഞ്ചാമതേക്ക് താഴുകയും ചെയ്തു.
ആദ്യം ബാറ്റുചെയ്ത റോയൽസ് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തപ്പോൾ ലക്നൗവിന്റെ മറുപടി 162/8 എന്ന സ്കോറിൽ അവസാനിക്കുകയായിരുന്നു. 36 പന്തുകളിൽ ആറുസിക്സും ഒരു ഫോറുമടക്കം 59 റൺസ് നേടി പുറത്താകാതെ നിന്ന ഷിമ്രോൺ ഹെറ്റ്മേയറുടെ ഇന്നിംഗ്സാണ് രാജസ്ഥാന് ബാറ്റിംഗിൽ പിടിവള്ളിയായത്. രവിചന്ദ്രൻ അശ്വിൻ 23 പന്തുകളിൽ 28 റൺസ് നേടിയശേഷം അവസാന രണ്ടോവറുകളിൽ റിയാൻ പരാഗിന് ഇറങ്ങാൻ വേണ്ടി റിട്ടയേഡ് ഒൗട്ടായത് മത്സരത്തിലെ കൗതുകമായി.
മറുപടിക്കിറങ്ങിയ പഞ്ചാബിനായി ഡി കോക്ക്(39),ദീപക് ഹൂഡ(25),മാർക്കസ് സ്റ്റോയ്നിസ്(38*),ക്രുനാൽ പാണ്ഡ്യ (22) എന്നിവർ പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല.നാലോവറിൽ 41 റൺസ് വഴങ്ങിയെങ്കിലും നാലുവിക്കറ്റുകൾ വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹലാണ് മാൻ ഒഫ് ദ മാച്ച്.
കളിത്തിരിവുകൾ
1.ബട്ട്‌ലറും (13),സഞ്ജുവും (13), ദേവ്ദത്തും (29),റാസിയും (4) പുറത്തായതോടെ പത്തോവറിൽ 67/4 എന്നനിലയിലായ റോയൽസിനെ കരകയറ്റിയത് ഹെറ്റ്മേയറുടെ ഇന്നിംഗ്സാണ്. ബാറ്റിംഗിന്റെ തുടക്കത്തിൽത്തന്നെ ഹെറ്റ്മേയർ നൽകിയ നിസാരമായ ക്യാച്ച് കൈവിട്ട ക്രുനാൽ പാണ്ഡ്യയോടാണ് റോയൽസ് ഈ വിജയത്തിൽ ആദ്യം നന്ദി പറയേണ്ടത്.
2. ഹെറ്റ്മേയർക്ക് സ്ട്രൈക്ക് റൊട്ടേറ്റുചെയ്തു നൽകി സ്കോർബോർഡ് ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച അശ്വിൻ അവസാന ഓവറുകളിൽ വീശിയടിക്കാൻ കഴിവുള്ള റയാൻ പരാഗിന് വേണ്ടി സ്വയം മാറിക്കൊടുത്തതും നിർണായകമായി. പരാഗ് നാലുപന്തിൽ ഒരു സിക്സടക്കം എട്ടുറൺസ് നേടിയാണ് പുറത്തായത്.
3.ഇന്നിംഗ്സിലെ ആദ്യ രണ്ട് പന്തുകളിൽത്തന്നെ കെ.എൽ രാഹുലിനെയും കൃഷ്ണപ്പ ഗൗതമിനെയും പുറത്താക്കി ഗംഭീര തുടക്കമാണ് ട്രെന്റ് ബൗൾട്ട് രാജസ്ഥാന് നൽകിയത്. ഇതോടെ ലക്നൗവിന്റെ ചേസിംഗിന്റെ താളം തെറ്റി.
4. തുടർന്ന് പതിയ ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയ ആയുഷ് ബദോനിയെയും ഡി കോക്കിനെയും പുറത്താക്കിയ ചഹൽ ക്രുനാൽ പാണ്ഡ്യയെയും ചമീരയെയുംകൂടി മടക്കിഅയച്ച് ലക്നൗവിനെ സമ്മർദ്ദത്തിലാക്കി.
5. ആദ്യ ഐ.പി.എൽ മത്സരത്തിനിറങ്ങിയ കുൽദീപ് സെന്നിനെ അവസാന ഓവറിനായി സഞ്ജു പന്തേൽപ്പിക്കുമ്പോൾ ലക്നൗവിന് ജയിക്കാൻ വേണ്ടിയിരുന്നത് 15 റൺസ് മാത്രമായിരുന്നു. ഓസീസ് ക്രിക്കറ്റിലെ സൂപ്പർ ഫിനിഷറായ മാർക്കസ് സ്റ്റോയ്നിസ് ക്രീസിലുള്ളപ്പോൾ ഏതൊരു ബൗളറും ഭയന്നുപോകുന്നിടത്ത് മൂന്ന് ഡോട്ട് ബാളുകളെറിഞ്ഞ സെൻ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |