കണ്ണൂർ: സമൂഹത്തിന്റെ താഴേത്തട്ടിലിറങ്ങി അവരുടെ പ്രശ്നങ്ങളിൽ കൂടെ നിന്നും അവരെ അണിനരത്തി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയും പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് സി.പി.എം ജനറൽ സെക്രട്ടറിയായി മൂന്നാംവട്ടവും തിരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരി പറഞ്ഞു.
രാജ്യത്ത് ഇടതുപക്ഷ ജനാധിപത്യ ബദൽ സാദ്ധ്യമാക്കാനുള്ള ശ്രമം തുടരും. മതേതരസഖ്യം ശക്തമാക്കുമെന്നും യെച്ചൂരി മാദ്ധ്യമങ്ങളോട് പറഞ്ഞു. സി.പി.എമ്മിന്റെ വർഗ്ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ തൊഴിലാളികളും കർഷകരുമെല്ലാം ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുമ്പോൾ കേന്ദ്ര സർക്കാർ വർഗീയ വിഷയങ്ങൾ ഉയർത്തി ഹൈജാക്ക് ചെയ്യുകയാണ്. അതിനാണ് ഹിജാബ് പോലുള്ള വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത്.
തൊഴിലില്ലായ്മയും ദാരിദ്ര്യവുമൊന്നും ബി.ജെ.പിക്ക് പ്രശ്നമല്ല. ഇത്തരം വിഷയങ്ങൾ ഉയർത്തിക്കാട്ടി പാർട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമം. ജനങ്ങൾക്കിടയിൽ മതപരമായും ജാതീയമായും ധ്രുവീകരണത്തിനുള്ള ശ്രമമാണ്. ഇതിനെതിരെ രാഷ്‌ട്രീയമായും സാംസ്‌കാരികമായും ഇടപെടലുകൾ വേണ്ടിവരും.
കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിൽ ശക്തമായ ഇടപെടലിന് സാധിച്ചു. ഡൽഹി സമരങ്ങൾക്ക് മുമ്പ് നാസിക്കിൽ നിന്ന് മുംബയിലേക്ക് സംഘടിപ്പിച്ച ലോംഗ് മാർച്ച് വലിയ മുന്നേറ്റമായിരുന്നു.
ഹിന്ദി മേഖലയിൽ
സ്വാധീനം ശക്തമാക്കും
ഹിന്ദി ഭാഷാ സ്വാധീന മേഖലയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കും. ഈ മേഖലയിലെ സംസ്ഥാന നേതാക്കളുടെ യോഗം ഉടൻ വിളിച്ചുചേർക്കും. വർഗീയത വേഗത്തിൽ പിടിമുറുക്കുന്ന അസാം പോലെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇടപെടൽ ശക്തമാക്കും.
സിൽവർ ലൈനിൽ
സർക്കാരിനൊപ്പം
സിൽവർ ലൈൻ വിഷയത്തിൽ പാർട്ടി കേന്ദ്ര നേതൃത്വം സർക്കാരിനൊപ്പമാണെന്ന് യെച്ചൂരി ആവർത്തിച്ചു. കേരളത്തിന് വികസനം വേണം. അതിന് സിൽവർ ലൈൻ അത്യാവശ്യമാണ്. ബുള്ളറ്റ് ട്രെയിനിന്റെയും സിൽവർ ലൈനിന്റെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. മഹാരാഷ്ട്രയിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രശ്നങ്ങളുണ്ട്. നഷ്ടപരിഹാരം നൽകുന്ന സമീപനവും വ്യത്യസ്തമാണെന്ന് യെച്ചൂരി പറഞ്ഞു.
പാർട്ടി കോൺഗ്രസ് രാജ്യത്തിന്
മാതൃകയായി: കോടിയേരി
തിരുവനന്തപുരം: ചരിത്രത്തിൽ വേരൂന്നി, വർത്തമാനകാല യാഥാർത്ഥ്യങ്ങൾ ഇഴകീറി പരിശോധിച്ച്, ജനാധിപത്യത്തിന്റെ ശരിയായ ഉള്ളടക്കത്തോടെ മുന്നേറിയ പാർട്ടി കോൺഗ്രസ് അക്ഷരാർത്ഥത്തിൽ രാജ്യത്തിനും ലോകത്തിനും മാതൃകയായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ത്യൻ രാഷ്ട്രീയത്തിന് ദിശാബോധവും പ്രത്യാശയും പകർന്ന പാർട്ടി കോൺഗ്രസ് രാജ്യത്തിനാകെ ആവേശം പകരുന്നതാണ്. ഹിന്ദുത്വ വർഗീയ ഫാസിസത്തിനും നവഉദാര സാമ്പത്തിക നയത്തിനുമെതിരെ സന്ധിയില്ലാ സമരമാണ് പാർട്ടി കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്. ജനലക്ഷങ്ങൾ അണിനിരന്ന റാലിയോടെ സമാപിച്ച പാർട്ടി കോൺഗ്രസ് കിരാത വാഴ്ചയ്ക്കെതിരെ എണ്ണമറ്റ പോരാട്ടങ്ങൾ നടന്ന കേരളത്തിന്റെ സമരച്ചൂട് ഏറ്റുവാങ്ങുന്നതായിരുന്നുവെന്നും കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |