കണ്ണൂർ: കേരളത്തിലെ സർക്കാർ സ്‌കൂളുകളിൽ വന്ന മാറ്റം രാജ്യത്തിനാകെ അനുകരണീയമായ മാത്യകയാണെന്ന്
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ഉയർത്തിയ മുണ്ടേരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ സന്ദർശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.കെ രാഗേഷ് ചെയർമാനായിട്ടുള്ള മുദ്രാ വിദ്യാഭ്യാസ സമിതിയാണ് രാജ്യത്തെ 23 പൊതുമേഖലാ കമ്പനികളിൽ നിന്ന് 24 കോടി രൂപ സമാഹരിച്ച് ഏറ്റവും ആധുനിക സൗകര്യങ്ങൾ ഉൾപ്പെടെ ഗ്രാമീണ വിദ്യാർത്ഥികൾക്ക് പഠിക്കാനായി അന്താരാഷ്ട്ര നിലവാരത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. ഇതോടൊപ്പം സംസ്ഥാന ഗവർമെന്റ് 7.85 കോടി രൂപയും വിവിധ എം.പി ഫണ്ടിൽ നിന്ന് 5 കോടി രൂപയും എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും ജനങ്ങളിൽ നിന്ന് സമാഹരിച്ച 35 ലക്ഷം രൂപയും ചേർന്ന് ആകെ 40 കോടി രൂപയുടെ ഏറ്റവും ആധുനിക സൗകര്യങ്ങളാണ് മുണ്ടേരിയിൽ ഒരുക്കിയത്,
മുഴുവൻ ക്ലാസ്റൂമുകളും റബ്‌കോയുടെ നേതൃത്വത്തിൽ വുഡ് പാനൽ ചെയ്ത് ആധുനിക വിദ്യാഭ്യാസ മാതൃകയിൽ രൂപപ്പെടുത്തിയ ക്ലാസ്സ് മുറികൾ. ലബോറട്ടറികൾ തിരുവനന്തപുരത്തെ ഐസർ മാതൃകയിലാണ് ഒരുക്കിയതാണ്. മികച്ച പ്ലാനേറ്റോറിയം, ആയിരം പേർക്ക് ഇരിക്കാവുന്ന എ.സി ഓഡിറ്റോറിയം, മുണ്ടേരി പഞ്ചായത്തിലെ 6000 വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന ഡിജിറ്റൽ ലൈബ്രറി എന്നിവയും ഒരുക്കിയിട്ടുണ്ട്.
സർക്കാർ മേഖലയിലെ നൂതന വിദ്യാഭ്യാസ മാതൃക നേരിട്ട് കാണുവാൻ മുൻ എം.പി കെ.കെ രാഗേഷ്, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ എന്നിവരോടൊപ്പമെത്തിയ സി.പി.എംജനറൽ സെക്രട്ടറിക്ക് മുദ്രാ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണം നൽകി. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ.അനിഷ, വൈസ് പ്രസിഡന്റ് എ. പങ്കജാക്ഷൻ, പ്രിൻസിപ്പാൽ എം. മനോജ്കമാർ, ഹെഡ്മാസ്റ്റർ ഹരീന്ദ്രൻ, സി.പി.എം അഞ്ചരക്കണ്ടി ഏരിയ സെക്രട്ടറി കെ. ബാബുരാജ്, മൗവ്വഞ്ചേരി റൂറൽ ബാങ്ക് പ്രസിഡന്റ് പി. ചന്ദൻ മുദ്രാ ജനറൽ കൺവീനർ പി.പി ബാബു, പി.ടി.എ വൈസ് പ്രസിഡന്റ് കെ. ശശി, എ. നസീർ, കോമത്ത് രമേശൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |