തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്ട് ബസുകൾ നിരത്തിലിറങ്ങിയ ഉടൻ അപകടത്തിൽപ്പെട്ട സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സി.എം.ഡി ബിജു പ്രഭാകർ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകി. മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത ഗജരാജ എ.സി സ്ലീപ്പർ ബസും നോൺ എ.സി ബസുമാണ് വെവ്വേറെ അപകടത്തിൽപെട്ടത്.
സ്വകാര്യ ബസ്സുടമകൾ നടപ്പിലാക്കിയ അപകടമാണിതെന്ന് സംശയമുണ്ട്. സ്വിഫ്ട് ബസുകൾ മനഃപൂർവം അപകടത്തിൽപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ബിജു പ്രഭാകർ ആവശ്യപ്പെട്ടിട്ടുണ്ട്. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. സ്വിഫ്ട് സർവീസിനെതിരെ ചില മേഖലകളിൽ നിന്നു സാമൂഹികമാദ്ധ്യമങ്ങളിൽ ഭീഷണിയുണ്ടായിരുന്നു. ഉദ്ഘാടന ബസിന് കല്ലമ്പലത്ത് വച്ചായിരുന്നു അപകടം. മറികടക്കുന്നതിനിടെ ബസിന്റെ മുൻവശം ലോറിയുടെ വശത്ത് തട്ടി. ലോറി ഡ്രൈവർ വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് സ്വിഫ്ട് ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്. ബസിന്റെ സൈഡ് മിറർ ഗ്ലാസ് പൊട്ടി. 35,000 രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. വശങ്ങളിലും കേടുപാടുണ്ട്. പകരം കെ.എസ്.ആർ.ടി.സി ബസിന്റെ റിയർവ്യൂ ഗ്ലാസ് പിടിപ്പിച്ചാണ് ബസ് യാത്ര തുടർന്നത്. അടുത്ത അപകടം മലപ്പുറം ചങ്കുവെട്ടിയിൽവച്ചായിരുന്നു. കോഴിക്കോട് തിരുവനന്തപുരം ബസ് സ്വകാര്യബസിലാണ് തട്ടിയത്.മറികടക്കേവേയാണ് അപകടമുണ്ടായത്. സ്വിഫ്ട് ബസ് കടന്നുപോകാതിരിക്കാൻ സ്വകാര്യബസ് ഡ്രൈവർ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ പിൻഭാഗത്തും വശങ്ങളിലും നേരിയ രീതിയിലുള്ള വരകൾ വീഴുകയും പെയിന്റും പോയിട്ടുണ്ട്. രണ്ടപകടത്തിലും ആളപായമില്ല. കോർപ്പറേഷന്റെ പുതിയ ബസുകൾ അപകടത്തിൽപെടുന്നത് ആദ്യമായല്ല. 18 സ്‌കാനിയ ബസുകൾ നിരത്തിലിറക്കിയതിനു പിന്നാലെ അപകടമുണ്ടായിരുന്നു. ഒന്നരവർഷത്തിനിടെ ബസുകളെല്ലാം അപകടങ്ങളിൽപ്പെട്ടു! ഡ്രൈവർമാരുടെ പിഴവായിരുന്നു ഭൂരിഭാഗം അപകടങ്ങൾക്കും കാരണമെന്നാണ് വിലയിരുത്തിയത്. ഇവയിൽ ഭൂരിഭാഗം ബസുകളും നാലുവർഷത്തിനിടെ നാശോന്മുഖമായി. കെ.എസ്.ആർ.ടി.സിയുടെ സ്വന്തം ഡ്രൈവർമാരായിരുന്നു അന്ന് ബസുകൾ ഓടിച്ചിരുന്നത്. പിന്നീട് നിരത്തിലെത്തിയ വാടകയ്ക്കെടുത്ത സ്കാനിയ ബസുകളിൽ ഡ്രൈവർമാർ കമ്പനികളുടേതായിരുന്നു. അവരും അപകടത്തിൽപ്പെട്ടിട്ടുണ്ട്. സ്വിഫ്ടിൽ പുതിയ കരാർ ജീവനക്കാരാണ് ഡ്രൈവർമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |