തൃശൂർ: പീച്ചിയിലെ ചുമട്ടുതൊഴിലാളി സജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഏതന്വേഷണത്തെയും സി.ഐ.ടി.യു സ്വാഗതം ചെയ്യുന്നതായി സി.ഐ.ടി.യു ജില്ലാ നേതൃത്വം വ്യക്തമാക്കി. പൊലീസ് അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറി യു.പി.ജോസഫ് ആവശ്യപ്പെട്ടു. ആത്മഹത്യയെ തുടർന്ന് സി.ഐ.ടി.യുവിനെ ബന്ധപ്പെടുത്തി വന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. യാതൊരു തൊഴിൽ തർക്കമോ തൊഴിൽ തടസമോ തൊഴിൽ നിഷേധമോ അവിടെയുണ്ടായിരുന്നില്ല. ഹെഡ്‌ലോഡ് ജനറൽ വർക്കേഴ്‌സ് യൂണിയനിൽപെട്ട (സി.ഐ.ടി.യു) ഏതാനും തൊഴിലാളികൾ ഏതാനും മാസം മുമ്പ് യൂണിയൻ വിട്ട് സ്വതന്ത്ര യൂണിയനുണ്ടാക്കുകയും സി.ഐ.ടി.യു ഓഫീസ് സ്വതന്ത്ര യൂണിയൻ ഓഫീസാക്കി മാറ്റുകയും ചെയ്തിരുന്നു. തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കി തൊഴിലാളികളെടുത്ത വൈകാരിക തീരുമാനത്തെ ക്ഷമയോടെ പറഞ്ഞു മനസിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞതിനാൽ ആ തൊഴിലാളികളെല്ലാം സി.ഐ.ടി.യു യൂണിയനിലേക്ക് തിരികെവന്നുവെന്നും സി.ഐ.ടി.യു വിശദീകരിച്ചു.
വധശ്രമത്തിന് കേസെടുക്കണമെന്ന് ഡി.സി.സി
തൃശൂർ : പീച്ചിയിലെ സി.ഐ.ടി.യു തൊഴിലാളി സജി ജോർജ്ജിന്റെ ആത്മഹത്യക്ക് ഉത്തരവാദികളായ സി.പി.എം നേതാക്കൾക്ക് എതിരെ കേസെടുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ആവശ്യപ്പെട്ടു. സജി ജോർജ്ജിന്റെ ആത്മഹത്യാകുറിപ്പിൽ പറയുന്ന കാര്യങ്ങൾ മാർക്സിസ്റ്റ് പാർട്ടിയുടെ വികൃതമായ നിലവിലെ സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നത്. മരണപ്പെട്ട സജി ജോർജിന്റെ കുടുംബാംഗങ്ങളെ ഡി.സി.സിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി.അഭിലാഷ്, ഡി.സി.സി ജനറൽ സെക്രട്ടറി കല്ലൂർ ബാബു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബാബു തോമസ്, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ബ്ലസൺ വർഗ്ഗീസ്, ബൂത്ത് പ്രസിഡന്റ് തങ്കായി കുര്യൻ എന്നിവരുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |