തൃശൂർ: സി.ഐ.ടി.യു വിട്ട് സ്വതന്ത്ര യൂണിയൻ രൂപീകരിച്ച ചുമട്ടു തൊഴിലാളി ജീവനൊടുക്കിയ സംഭവത്തിൽ, വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ പൊലീസ് അന്വേഷണം തുടങ്ങി. പീച്ചി കോലഞ്ചേരി വീട്ടിൽ സജിയെയാണ് (47) ഞായറാഴ്ച വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടുകാരുടെ പരാതിയിലാണ് അന്വേഷണം.
പാലം പണിയുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കൾ കരാറുകാരിൽ നിന്ന് നടത്തിയ പണപ്പിരിവ് സജി അടക്കമുള്ളവർ ചോദ്യം ചെയ്തെന്നും, തുടർന്നാണ് സി.പി.എം വിട്ട് സ്വതന്ത്ര കൂട്ടായ്മ രൂപീകരിച്ചതെന്നും സജിയുടെ സഹോദരൻ പ്രതികരിച്ചിരുന്നു. തനിക്ക് വധ ഭീഷണിയുണ്ടെന്നും, മരണത്തിന് കാരണം സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയുമാണെന്നും സജി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലുണ്ട്. നേതാക്കളുടെ പേരുകൾ പറഞ്ഞിട്ടില്ല.
ആത്മഹത്യാക്കുറിപ്പ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ, സി.പി.എം പ്രവർത്തകർ കഴിഞ്ഞ ദിവസം ചേരി തിരിഞ്ഞ് തല്ലി. പാർട്ടിയുടെ കൊടിതോരണങ്ങളും പീച്ചി സെന്ററിലെ സ്തൂപവും ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ജനലിന്റെ ചില്ലുകളും തകർത്തു. ശിലാഫലകം വികൃതമാക്കി. ബ്രാഞ്ച് സെക്രട്ടറി പി.ജി. ഗംഗാധരൻ, പാർട്ടി പ്രവർത്തകരായ വർഗീസ് അറക്കൽ, പ്രിൻസ് തച്ചിൽ എന്നിവർക്ക് മർദ്ദനമേറ്റു. പരാതിയിൽ മൂന്നു പേർക്കെതിരെ കേസെടുത്തിരുന്നു. പാർട്ടിയിൽ നേതൃമാറ്റം വന്നതോടെ, വിട്ടു നിന്ന പലരും തിരിച്ചെത്തിയിരുന്നു. നേതാക്കളിൽ ചിലർ ഒറ്റപ്പെടുത്തിയതായി സജി ആരോപിച്ചതോടെ ഭിന്നത രൂക്ഷമായി. ഒരു വിഭാഗം സി.ഐ.ടി.യു പ്രവർത്തകർ യൂണിഫോം ബഹിഷ്‌കരിച്ചു സി.ഐ.ടി.യു ഓഫീസിനെ സ്വതന്ത്ര ചുമട്ടു തൊഴിലാളി യൂണിയനെന്ന് പേരു മാറ്റി. പാർട്ടി നേതാക്കളുടെ ചർച്ചകളിലും തൊഴിലാളികൾ വഴങ്ങിയില്ല. പരേതനായ ജോർജിന്റെയും തങ്കമ്മയുടെയും മകനാണ് സജി. അവിവാഹിതനാണ്. സഹോദരങ്ങൾ: റീന, ബിജു.
നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് കുടുംബം
ചുമട്ടു തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള രണ്ട് നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്ന് കുടുംബം. സി.പി.എം പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ബാലകൃഷ്ണൻ, ബ്രാഞ്ച് സെക്രട്ടറി പി.ജി.ഗംഗാധരൻ എന്നിവർക്കെതിരെയാണ് പീച്ചി സ്റ്റേഷനിൽ പരാതി നൽകിയത്.
സജിയുടെ കുടുംബത്തിന്റെ പരാതിയിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ അവധിയിൽ നിന്ന് തിരിച്ചു വന്നതിന് ശേഷം നടപടികളിലേക്ക് കടക്കും. പീച്ചിയിലെ ചില നിർമ്മാണ പ്രവർത്തനങ്ങളിൽ പണം അനധികൃതമായി വാങ്ങുന്നുവെന്ന് ഒരു നേതാവിനെതിരെ ആരോപണമുണ്ടായിരുന്നു. തുടർന്നാണ് തൊഴിലാളികൾ സ്വതന്ത്ര യൂണിയനിലേക്ക് മാറിയതെന്നാണ് വിവരം. പരാതിയിൽ അന്വേഷണം നടത്താനായി മൂന്നംഗ കമ്മിഷനെ നിയോഗിച്ചിരുന്നു. കമ്മിഷൻ റിപ്പോർട്ട് നൽകാനിരിക്കെയാണ് സജിയുടെ ആത്മഹത്യ.
'പാർട്ടി ആരിൽ നിന്നും പണം പിരിച്ചിട്ടില്ല. തൊഴിൽ പ്രശ്‌നങ്ങളും പീച്ചിയിലുണ്ടായിട്ടില്ല. വേറെ എന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്".
- എം.എം. വർഗീസ്, സി.പി.എം ജില്ലാ സെക്രട്ടറി
'സി.ഐ.ടി.യു വിട്ട് സ്വതന്ത്ര യൂണിയൻ രൂപീകരിച്ചവർ യൂണിഫോമും ഉപേക്ഷിച്ചിരുന്നു. ഭൂരിഭാഗം പേരും തിരിച്ചുവന്നു. ശേഷിച്ചവരാണ് സ്തൂപങ്ങളും കൊടികളും നശിപ്പിച്ചത്. സജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഏതന്വേഷണത്തെയും സി.ഐ.ടി.യു സ്വാഗതം ചെയ്യുന്നു".
-യു.പി. ജോസഫ്, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |