കൊളംബോ: രാജ്യം കടക്കെണിയിൽ വലയുന്ന സാഹചര്യത്തിൽ, എല്ലാ വിദേശ കട ബാദ്ധ്യതാ തിരിച്ചടവുകളും താത്കാലികമായി നിറുത്തി വയ്ക്കുന്നതായി ശ്രീലങ്കൻ സെൻട്രൽ ബാങ്ക് അറിയിച്ചു. ഇന്ധനം പോലുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതിയ്ക്ക് ആവശ്യമായ വിദേശ കരുതൽ ധനം വളരെ പരിമിതമാണെന്ന് സെൻട്രൽ ബാങ്ക് ഗവർണർ നന്ദലാൽ വീരസിംഗെ അറിയിച്ചു.
കടം തിരിച്ചടയ്ക്കാനാവാത്ത ഘട്ടത്തിലാണ് രാജ്യം. കടബാദ്ധ്യത പുനഃക്രമീകരിക്കുന്നതാണ് ഏറ്റവും മികച്ച നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ അന്താരാഷ്ട്ര നാണയ നിധിയുമായി ചേർന്നുള്ള വായ്പാ പുനർരൂപീകരണ പദ്ധതി ഇതോടെ അനിശ്ചിതത്വത്തിലായി.
ഏകദേശം 2500 കോടി ഡോളർ വിദേശ കടമാണ് ശ്രീലങ്കയ്ക്കുള്ളത് ഇതിൽ, ഏകദേശം 700 കോടി ഡോളറാണ് ഇക്കൊല്ലം തിരിച്ചടയ്ക്കേണ്ടത്.
അരി എത്തിച്ച് ഇന്ത്യ
ഭക്ഷ്യക്ഷാമത്തിൽ വലയുന്ന ശ്രീലങ്കയിലേക്ക് 11,000 മെട്രിക് ടൺ അരി കൂടി ഇന്ത്യ എത്തിച്ചു. ശ്രീലങ്കയിൽ പുതുവർഷ ആഘോഷങ്ങളുടെ മുന്നോടിയായിട്ടാണ് അരി ഇന്നലെ കപ്പൽമാർഗം കൊളംബോയിൽ എത്തിച്ചത്. ഏപ്രിൽ 13,14 തിയതികളിലാണ് സിംഗള, തമിഴ് വംശജർ പുതുവർഷം ആഘോഷിക്കുന്നത്. കഴിഞ്ഞ ആഴ്ച 16,000 മെട്രിക് ടൺ ധാന്യങ്ങളും ഇന്ത്യ എത്തിച്ചിരുന്നു.
രാസവള നിരോധനത്തെ തുടർന്ന് കൃഷിനാശം നേരിട്ട കർഷകരെ സഹായിക്കാൻ വളം സബ്സിഡി പുനരാരംഭിക്കുമെന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്സ അറിയിച്ചു. ശ്രീലങ്കയിൽ പൂർണമായും ജൈവ കൃഷി നടപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷമാണ് വളം സബ്സിഡി താത്കാലികമായി നിറുത്തിയത്.
രണ്ടുമന്ത്രിമാർ തിരിച്ചെത്തി
ഭരണസഖ്യത്തിൽ നിന്ന് പിന്മാറിയ പിയാങ്കര ജയരത്നെ, ശാന്ത ബണ്ഡാര എന്നിവർ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തി. ഇടക്കാല സർക്കാർ പദ്ധതി തള്ളിയ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, രാജപക്സ സർക്കാരിനെ പുറത്താക്കാൻ അവിശ്വാസം അടക്കം ഭരണഘടനാ പ്രകാരമുള്ള എല്ലാ മാർഗങ്ങളും അവലംബിക്കുമെന്ന് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |