വടഞ്ചേരി: വിഷുവിനെ വരവേൽക്കാനൊരുങ്ങിയതോടെ കൈനീട്ടം നൽകാൻ പുത്തൻ കറൻസി നോട്ടുകൾക്കായി ജനങ്ങളുടെ നെട്ടോട്ടം. ഇതോടെ പുത്തൻ കറൻസിക്കായി ബാങ്കുകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. നൂറ് രൂപ കറൻസി നോട്ടുകൾ എ.ടി.എമ്മുകളിൽ ലഭ്യമല്ലാത്തതാണ് ഇതിനുകാരണം. 500-ൽ താഴെ മൂല്യമുള്ള നോട്ടുകൾ ബഹുഭൂരിപക്ഷം എ.ടി.എമ്മുകളിലും ലഭ്യമല്ല. വിഷുക്കണി ഒരുക്കുന്നതിനായി പുത്തൻ നോട്ടുകൾക്കായി ബാങ്കുകളിൽ ഇടപാടുകാർ കയറിയിറങ്ങുന്നുണ്ടെങ്കിലും ആവശ്യത്തിന് നോട്ടുകൾ ലഭ്യമല്ലെന്ന പരാതിയുമുണ്ട്. പുതിയ നോട്ടുകൾ എല്ലാ ബാങ്കുകളിലും എത്താറില്ലെന്നും റിസർവ് ബാങ്കിന്റെ ചെസ്റ്റ് ഉള്ള ബാങ്കുകളിലാണ് നോട്ടുകൾ വരുന്നതെന്നും ബാങ്കുകാർ പറയുന്നു. ചില ബാങ്കുകൾ അവിടെ അക്കൗണ്ടുള്ള ഇടപാടുകാർക്ക് മാത്രമാണ് വിതരണം ചെയുന്നതും. റിസർവ് ബാങ്ക് ചെസ്റ്റ് ഇല്ലാത്ത ബാങ്കുകൾ പ്രാദേശിക വിനിമയത്തിലൂടെ ലഭിക്കുന്ന തുകകൾ മാത്രമാണ് കൈകാര്യം ചെയ്യുന്നത്. ഇത് പുതിയ നോട്ടുകളുടെ ലഭ്യത കുറവുണ്ടാക്കി. ചില ബാങ്കുകൾ ഇന്നലെ പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തി പുത്തൻ നോട്ടുകൾ വിതരണം ചെയ്തു. 10, 20, 50, എന്നീ പുത്തൻ നോട്ടുകൾക്കാണ് ആവശ്യക്കാരേറെയുള്ളത്. കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ടുകാരണം മിക്ക ബാങ്കുകളിലും നാണയങ്ങളും ലഭ്യമല്ല. എന്നാൽ റിസർവ് ബാങ്ക് ചെസ്റ്റുകളുള്ള ബാങ്കുകളിൽനിന്ന് പുതിയ നാണയങ്ങൾ വിതരണം ചെയ്യുന്നുണ്ടെങ്കിലും എല്ലാ ശാഖകളിലും നാണയങ്ങൾ ലഭ്യമല്ലെന്ന പരാതിയും വ്യാപകമാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സ്വർണനിറത്തിലുള്ള 20 രൂപ നാണയത്തിന് ഇക്കുറി ആവശ്യക്കാരേറെയാണെന്നാണ് ബാങ്ക് ജീവനക്കാർ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |