കൊച്ചി: സ്വകാര്യ വ്യവസായ പാർക്കുകളുടെ നിക്ഷേപകർക്ക് പശ്ചാത്തല വികസനത്തിനായി മൂന്ന് കോടി രൂപ വരെ ഇൻസെന്റീവ് അനുവദിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കിൻഫ്ര പെട്രോ കെമിക്കൽ പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഒരു വർഷത്തിനിടെ ഒരു ലക്ഷം വ്യവസായ സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ അതിവിപുലമായ തയ്യാറെടുപ്പുകളാണ് സർക്കാർ നടത്തുന്നത്. വിവിധ വകുപ്പുകളുമായി ചർച്ചകൾ നടത്തി മുന്നോട്ടുപോവുകയാണ്. സംരംഭകരെയും ഉദ്യോഗസ്ഥരെയും തൊഴിലാളി സംഘടനകളെയും ചേർത്ത് നിറുത്തി പൂർണ സഹകരണം ഉറപ്പാക്കിയതായും മന്ത്രി പറഞ്ഞു.
പെട്രോ കെമിക്കൽ പാർക്ക് സ്ഥാപിക്കുന്ന അമ്പലമുഗൾ ഭാഗത്തെ സ്ഥാപനങ്ങൾ നേരിടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ആലുവയിലെ പമ്പിംഗ് സ്റ്റേഷനിൽ നിന്ന് കിൻഫ്ര പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. പി.വി ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടർ ജാഫർ മാലിക്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ആർ വിശ്വപ്പൻ, വടവുകോട് - പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, തിരുവാണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ പ്രകാശൻ, വാർഡ് കൗൺസിലർ ശ്രീരേഖ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, മദ്ധ്യമേഖല മാനേജർ ടി.ബി അമ്പിളി ദേവി തുടങ്ങിയവർ പങ്കെടുത്തു.
വരുന്നത് ടൗൺഷിപ്പ് മാതൃക
എഫ്.എ.സി.ടി.യിൽ നിന്ന് ഏറ്റെടുത്ത 481.79 ഏക്കർ ഭൂമിയിൽ ടൗൺഷിപ്പ് മാതൃകയിലാണ് നിർദിഷ്ട പെട്രോ കെമിക്കൽ പാർക്ക് രൂപകൽപ്പന. 1200 കോടി രൂപയാണ് മൊത്തം പദ്ധതിച്ചെലവ്. ബി.പി.സി.എൽ ഉൾപ്പടെ 35 നിക്ഷേപകർക്കായി 230 ഏക്കർ ഭൂമി അനുവദിച്ചിട്ടുണ്ട്. രണ്ടര വർഷം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |