ആലുവ: പത്രവിതരണത്തിനെത്തിയ പ്ളസ് ടു വിദ്യാർത്ഥിയെ ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ മർദ്ദിച്ചു. സംഭവമറിഞ്ഞ് ചോദിക്കാനെത്തിയെ പിതാവിനും മർദ്ദനമേറ്റു. തോട്ടക്കാട്ടുകര പറവൂർ കവല കരോട്ടെക്കാട്ടിൽ വീട്ടിൽ റഫീക്ക് (47), മകൻ ഫഹദ് (18) എന്നിവരെ പരിക്കുകളോടെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ആറ് മണിയോടെ തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് സ്കൂളിന് സമീപം മയൂര ഫ്ളാറ്റിലാണ് സംഭവം. ഫ്ളാറ്റിൽ ഏഴാം നിലയിൽ താമസിക്കുന്നയാൾക്കുള്ള പത്രം പതിവുപോലെ ഫ്ളാറ്റിൽ സെക്യൂരിറ്റി ഓഫീസിന് സമീപം ഇട്ട് മടങ്ങുന്നതിനിടെ സെക്യൂരിറ്റി തടഞ്ഞുനിർത്തി. മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിടണമെന്നും സ്ഥലം കാണിച്ചുതരാമെന്നും പറഞ്ഞു. വൈകിയതിനാൽ നാളെ കാണിച്ചാൽ മതിയെന്ന് പറഞ്ഞപ്പോൾ മർദ്ദിച്ചെന്നാണ് പരാതി. മുഖത്തടിച്ചതിനെ തുടർന്ന് നാക്ക് മുറിഞ്ഞു. മൂന്ന് തുന്നലുണ്ട്. മൂക്കിൽ നിന്നും രക്തവും വാർന്നു. സംഭവമറിഞ്ഞ് റഫീക്ക് കാര്യം തിരക്കാനെത്തിയപ്പോൾ ഇയാളെയും സെക്യൂരിറ്റി മർദ്ദിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലം സ്വദേശി മനോജിനെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |