തിരുവനന്തപുരം: അറുപത് ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഉടൻ പ്രിൻസിപ്പൽ നിയമനം നടത്താൻ സർക്കാർ എക്സിക്യൂട്ടീവ് ഉത്തരവിറക്കും. ഇതിനുള്ള ശുപാർശ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വി.വിഘ്നേശ്വരി സർക്കാരിന് കൈമാറി.
നിയമനത്തിന് യു.ജി.സി വ്യവസ്ഥപ്രകാരമുള്ള സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യാതെ സർക്കാർ ഉരുണ്ടുകളിക്കുന്നതായി ചൊവ്വാഴ്ച 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് നടപടി.
സീനിയോറിറ്റി മാനദണ്ഡമാക്കിയായിരുന്നു മുൻപ് പ്രിൻസിപ്പൽ നിയമനം. ഇപ്പോൾ, അഞ്ചു വർഷം കാലാവധിയുള്ള പ്രത്യേക തസ്തികയായി കണക്കാക്കി, യോഗ്യതകൾ പരിശോധിച്ച് അഭിമുഖം നടത്തി നിയമിക്കാനാണ് യു.ജി.സി നിർദ്ദേശം. അതനുസരിച്ച് 15വർഷം സർവീസും ഗവേഷണ ബിരുദവും യു.ജി.സി അംഗീകൃത ജേർണലുകളിൽ ചുരുങ്ങിയത് 10 പ്രസിദ്ധീകരണങ്ങളും യോഗ്യതയായി നിശ്ചയിച്ച് റഗുലേഷനും പുറപ്പെടുവിച്ചിരുന്നു. ഇത് അംഗീകരിച്ച് സ്പെഷ്യൽ റൂളുണ്ടാക്കിയാലേ പ്രിൻസിപ്പൽ നിയമനം സാദ്ധ്യമാവൂ. 106പേരെ അഭിമുഖം നടത്തി അന്തിമപട്ടികയുണ്ടാക്കിയെങ്കിലും സ്പെഷ്യൽറൂൾ ഇല്ലാത്തതിനാൽ പി.എസ്.സിക്ക് നിയമനം നടത്താനാവില്ല.
സ്പെഷ്യൽറൂൾ ഭേദഗതി വൈകുമെന്നതിനാലാണ് എക്സിക്യൂട്ടീവ് ഉത്തരവിറക്കുന്നത്. അതോടെ വകുപ്പുതല സ്ഥാനക്കയറ്റ സമിതി ചേർന്ന് പ്രിൻസിപ്പൽ നിയമനത്തിന് അംഗീകാരം നൽകാം. പിന്നീട് ഇത് സാധുവാക്കിയാൽ മതി. കേരളസർവകലാശാലയിലെ അസിസ്റ്റന്റ് നിയമനവും മുൻപ് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നടത്തിയിരുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്പെഷ്യൽ റൂളിൽ ഭേദഗതി വരുത്തുന്നത് പി.എസ്.സി അംഗീകരിക്കുകയും പി.എസ്.സിയുടെ ശുപാർശയോടെ നിയമസഭാ സമിതിക്ക് നൽകുകയും വേണം. സഭാസമിതിയുടെ അംഗീകാരത്തോടെയേ സ്പെഷ്യൽ റൂൾ വിജ്ഞാപനം ചെയ്യാനാവൂ. നാലുവർഷമായി ഒഴിഞ്ഞുകിടക്കുന്ന പ്രിൻസിപ്പൽ തസ്തികകളിൽ വരുന്ന അദ്ധ്യയനവർഷത്തിൽ നിയമനം നടത്താനാണ് അതിവേഗ നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |