തിരുവല്ല: സംസ്ഥാന സർക്കാരിന്റെ നയവൈകല്യങ്ങളാണ് കർഷക ആത്മഹത്യയ്ക്ക് കാരണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. നിരണത്ത് ആത്മഹത്യചെയ്ത കർഷകൻ രാജീവന്റെ കുടുംബത്തെ സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുള്ള പ്രധാനമന്ത്രി ഫസൽ ബീമായോജന നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ താത്പര്യം കാട്ടുന്നില്ല. സംസ്ഥാന സർക്കാരിന്റെ വിള ഇൻഷ്വറൻസ് പദ്ധതിവഴി നഷ്ടപരിഹാരം കർഷകർക്ക് ലഭ്യമാക്കുന്നുമില്ല. നിരണത്ത് ആത്മഹത്യ ചെയ്തത് കർഷക കുടുംബത്തിലെ ഏക അത്താണിയാണ്. രണ്ടു മക്കളുടെയും വിദ്യാഭ്യാസംപോലും പൂർത്തിയായിട്ടില്ല. കൃഷി അല്ലാതെ മറ്റൊരു വരുമാനവുമില്ലാത്ത കുടുംബത്തിന് ഒരാഴ്ച പിന്നിട്ടിട്ടും സാമ്പത്തികസഹായമൊന്നും സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ഡൽഹിയിലെ കർഷകരുടെ കണ്ണീരൊപ്പാൻ പോകുന്ന ഇടതുനേതാക്കൾക്ക് കേരളത്തിലെ കർഷകരുടെ കണ്ണീർ കാണാനുള്ള കണ്ണില്ല. തികച്ചും ഇരട്ടത്താപ്പാണിത്. അപ്പർകുട്ടനാട്ടിലെയും കുട്ടനാട്ടിലെയും കർഷകർ കൊയ്ത്ത് യന്ത്രങ്ങൾക്ക് ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്. കൃഷിവകുപ്പിന് കീഴിലുള്ള യന്ത്രങ്ങൾ പ്രവർത്തനരഹിതമാക്കി തമിഴ്നാട്ടിലെ സ്വകാര്യലോബിയെ സഹായിക്കുകയാണ് ഉന്നത ഉദ്യോഗസ്ഥർ. സംസ്ഥാന സർക്കാരിന്റെ തെറ്റായ നിലപാടുകൾമൂലം നെൽകർഷകർ കൃഷിപോലും ഉപേക്ഷിക്കുന്ന അവസ്ഥയാണ്. പാട്ടക്കർഷകർ പോലും നിരവധി പ്രശ്നങ്ങളാണ് നേരിടുന്നതെന്നും അവയെല്ലാം കേന്ദ്രതലത്തിൽ ചർച്ചനടത്തി പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. കർഷകമോർച്ച സംസ്ഥാനപ്രസിഡന്റ് ഷാജി ആർ.നായർ, സെക്രട്ടറി സുരേഷ് ഓടയ്ക്കൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, സെൽ കോ ഓർഡിനേറ്റർ അശോകൻ കുളനട, ദക്ഷിണമേഖലാ സെക്രട്ടറി പി.ആർ.ഷാജി, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |