കോഴിക്കോട്: ദേശീയപാത ആറുവരിപ്പാതയാക്കുന്നതിനായി ഓടയിൽ മണ്ണിട്ടതോടെ ദുരിതമായത് പാലാഴി പാലയിലെ ജനങ്ങൾക്ക്. ഹൈലൈറ്റ് മാളിന് മുന്നിലൂടെ പാലാഴിയിലേക്ക് പോകുന്ന റോഡിലെ ഓടയിലാണ് മാലിന്യം നിറഞ്ഞിരിക്കുന്നത്. ബൈപാസിന് കുറുകെ കടന്നുപോകുന്ന ഓടയിൽ മലിനജലം നിറഞ്ഞതിനാൽ മൂക്കുപൊത്തി നടക്കേണ്ട ഗതികേടിലാണ് പ്രദേശ വാസികൾ. ജനകീയ പ്രതിഷേധം ഉയർന്നതോടെ ഓട പുനഃസ്ഥാപിച്ചെങ്കിലും മലിന ജലം ശരിയാംവിധം ഒഴുകിപ്പോകാത്ത അവസ്ഥയാണ്. പ്രദേശത്ത് ദുർഗന്ധം രൂക്ഷമായതോടെ കടക്കാരും വീടുകാരും വലിയ പ്രയാസത്തിലാണ്.
പാലാഴി റോഡിലൂടെ ഒഴുകുന്ന ഓട വർഷങ്ങളായി പ്രദേശത്തെ ജനജീവിതത്തിനും പാലാഴി പാലത്തെ കടകൾക്കുമെല്ലാം ഭീഷണിയാണ്. മഴ കനത്തുപെയ്താൽ ഓട നിറഞ്ഞൊഴുകി പ്രദേശത്തെ കടകളേയും വീടുകളേയും വെള്ളത്തിലാക്കും. ഓടയുടെ ആഴവും വീതിയും കൂട്ടി മലിന ജലം ശരിയാംവിധം ഒഴുക്കണമെന്നും തുറന്നിട്ട ഓടയ്ക്ക് മുകളിൽ സ്ലാബിട്ട് സുരക്ഷിതമാക്കണമെന്നും പ്രദേശത്തുകാർ പലതവണ ആവശ്യപ്പെട്ടെങ്കിലും അധികാരികൾ കേട്ട ഭാവം നടിച്ചില്ല. അതിനിടെയാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി പ്രദേശത്തെ ഭൂപ്രകൃതി അറിയാത്ത പുറം കരാറുകാർ മുന്നുംപിന്നും നോക്കാതെ ഓടയ്ക്ക് മുകളിലേക്ക് മണ്ണിട്ടത്. വേനൽ മഴയിൽ മലിനജലം റോഡിലേക്ക് ഒഴുകുന്ന സ്ഥിതി വന്നപ്പോൾ പരിസരവാസികളും തൊഴിലാളികളും കച്ചവടക്കാരുമെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കരാറുകാർ പേരിന് ഓടയ്ക്ക് മുകളിലെ മണ്ണ് നീക്കം ചെയ്തു. എന്നിട്ടും ഒഴുക്ക് സുഗമമായിട്ടില്ല. മലിനജലവും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ് റോഡിലൂടെ കാൽനടയാത്രപോലും ദുസ്സഹമായിരിക്കുകയാണ്. എത്രയും വേഗം മാലിന്യം നീക്കി ഓട വൃത്തിയാക്കണമെന്നും മണ്ണിട്ട് നികത്തിയ ഭാഗത്ത് വലിയ പൈപ്പുകൾ സ്ഥാപിച്ച് ഒഴുക്ക് സുഗമമാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |