പാലക്കാട്: കൊലപാതകങ്ങൾ രണ്ടും തീവ്രവാദ സ്വഭാവമുള്ളതാണെന്നും ഇത്തരം സംഭവങ്ങൾ തടയുകയെന്നത് എളുപ്പമല്ലെന്നും അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസിന്റെ ഭാഗത്തുനിന്ന് കൂടുതൽ കാര്യക്ഷമായ ഇടപെടലുകളുണ്ടാകുമെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കരുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് പൊലീസ് കടക്കും. എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുകയെന്നതാണ് പ്രധാനം. അതിനുള്ള ശ്രമങ്ങൾ തുടരുമെന്നും സർവ്വകക്ഷി യോഗത്തിൽ മന്ത്രി പറഞ്ഞു.
പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നു എന്നാണ് ബി.ജെ.പിയുടെ ആക്ഷേപം. അക്രമം നടത്തുന്നവരെ കക്ഷി- രാഷ്ട്രീയ ഭേദമെന്യേ ഒറ്റപ്പെടുത്തണം. വർഗീയമായ ഒരു ചേരിതിരിവ് ഉണ്ടാകാതിരിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ എം.പിമാരും എം.എൽ.മാരും ജില്ലാ കളക്ടർ മൃൺമയി ജോഷി, ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഈ ആഴ്ച വീണ്ടും യോഗം
ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ ഈ ആഴ്ച എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട്, ആർ.എസ്.എസ്, ബി.ജെ.പി പ്രതിനിധികളുടെ യോഗം ചേരുമെന്ന് ജില്ലാ കളക്ടർ മൃൺമയി ജോഷി അറിയിച്ചു. ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്ന് വേർതിരിവ് കാണിക്കാതെയുള്ള നടപടി ഉണ്ടാകുമെന്നും കളക്ടർ വ്യക്തമാക്കി. 120 ഓളം പൊലീസുകാർ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കൊലപാതകം സാമുദായികമല്ലെന്നും ജില്ലയിൽ നടന്ന സംഭവം ജാഗ്രതയോടെയാണ് നേരിടുന്നതെന്നും ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |