പൊൻകുന്നം: പൊൻകുന്നം പുനലൂർ സംസ്ഥാനപാതയിൽ അജ്ഞാതവാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് ആക്ഷൻ കൗൺസിൽ. സംഭവം നടന്നിട്ട് രണ്ടുമാസം പിന്നിട്ടിട്ടും ഇടിച്ചിട്ട വാഹനം ഏതെന്ന് കണ്ടെത്താൻ പോലും കേസ് അന്വേഷിക്കുന്ന മണിമല പൊലീസിനായിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി 7.30 നായിരുന്നു സംഭവം.പഴയിടം മണ്ണനാനി പൂത്തേട്ട്് അജേഷ് (42)ആണ് അപകടത്തിൽ മരിച്ചത്.കടയിൽ സാധനം വാങ്ങാൻ പോയി മടങ്ങി വരുമ്പോഴായിരുന്നു വീടിന് സമീപം അജ്ഞാതവാഹനം ഇടിച്ചു തെറിപ്പിച്ചത്. മെഡിക്കൽ കോളേജിൽ ആറുദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലം ജീവൻ രക്ഷിക്കാനായില്ല. റബർ കടയിൽ ജീവനക്കാരനായിരുന്നു അജേഷ്. ഭാര്യയും അമ്മയും രണ്ടുകുട്ടികളുമടങ്ങുന്നതാണ് അജേഷിന്റെ കുടുംബം.അജേഷിന്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. ഇപ്പോൾ കുട്ടികളുടെ പഠനച്ചിലവിനുപോലും പണമില്ലാതെ കഷ്ടപ്പെടുകയാണ് കുടുംബം. അജേഷിനെ ആശുപത്രിയിൽ കൊണ്ടുപോയ നാട്ടുകാരുടെ മൊഴിയെടുക്കാൻപോലും പൊലീസ് തയാറായില്ലെന്ന് ആരോപണമുണ്ട്.
ഇതിനിടെ അപകടം വരുത്തിയ വാഹനം സംബന്ധിച്ച് ആർക്കെങ്കിലും ലഭിച്ചാൽ അറിയിക്കണമെന്നുമാവശ്യപ്പെട്ട് പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ സന്ദേശം നൽകി. കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി 7നും 7.15നും ഇടയിലാണ് അപകടം നടന്നതെന്ന് പൊലീസിന്റെ സന്ദേശത്തിൽ പറയുന്നു.ആൾട്ടോ 800 ഇനത്തിൽപെട്ട ചെറിയ വാഹനമാണ് അപകടം ഉണ്ടാക്കിയതെന്ന് സംശയിക്കുന്നു.അപകടത്തിന് ഇടയാക്കിയ വാഹനത്തിന്റെ മുൻഭാഗത്ത് കേടുപാടുകൾ ഉണ്ടായിട്ടുള്ളതായും ഇത്തരത്തിലുള്ള ഏതെങ്കിലും വാഹനം നന്നാക്കുന്നതിനായി വർക്ക്ഷോപ്പുകളിൽ എത്തിയിട്ടുണ്ടെങ്കിൽ ആ വിവരം അറിയിക്കണമെന്നുമാണ് മണിമല പൊലീസ് സന്ദേശത്തിലൂടെ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |