പത്തനംതിട്ട : മത്സരയോട്ടവും ബസ് ജീവനക്കാർ തമ്മിലുള്ള വാക്കേറ്റവും കയ്യേറ്റവും പതിവാകുന്നു. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് ജീവനക്കാരാണ് വഴിയിൽ തല്ലുന്നത്. ബസ് സ്റ്റാൻഡിൽ നിന്നെടുക്കുന്ന സമയം മുതലാണ് തർക്കം തുടങ്ങുന്നത്. പിന്നീട് ഓരോ സ്റ്റോപ്പിലെത്തുമ്പോഴും മുമ്പിൽ കയറാനുള്ള ശ്രമത്തിൽ വേഗത കൂട്ടിയും കുറച്ചുമൊക്കെ ഓടാൻ തുടങ്ങും. സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി എത്തുന്നത് വരെ കാത്തിരുന്നാണ് സർവീസ് നടത്തുന്നത്. പത്തനംതിട്ട - കൊല്ലം , ചെങ്ങന്നൂർ - പത്തനംതിട്ട, കോഴഞ്ചേരി - കോട്ടയം, അടൂർ - പന്തളം തുടങ്ങിയ പ്രധാന റൂട്ടുകളിൽ മത്സരയോട്ടം പതിവാണ്. എന്നാൽ മോട്ടോർവെഹിക്കിൾ വിഭാഗം ബസുകളുടെ മത്സരയോട്ടത്തിനെതിരെ കേസെടുക്കുകയോ പിഴ ഈടാക്കുകയോ താക്കീത് നൽകുകയോ ചെയ്യാറില്ല.
യാത്രക്കാർ കയറുന്നതിന് മുമ്പ് ബസ് മുന്നോട്ട് എടുക്കുകയും നിറുത്താതെ തന്നെ ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് സ്വകാര്യബസ് ജീവനക്കാരുടെ പതിവ് വിനോദമാണ്. മത്സരയോട്ടം കാരണം ബസുകൾ പല സ്റ്റോപ്പുകളിലും നിർത്താറുപോലുമില്ല. സ്റ്റോപ്പിൽ നിന്ന് കുറച്ച് മാറ്റി നിറുത്തുന്നതും പതിവാണ്. ഇപ്പോൾ മിക്ക ബസുകളിലും ഓട്ടോ മാറ്റിക് ഡോർ ആയതിനാൽ ഇതിനിടയിൽ യാത്രക്കാരുടെ ചെരുപ്പും ബാഗും വസ്ത്രവും പലപ്പോഴും കുടുങ്ങാറുണ്ട്. ചില സ്വകാര്യ ബസുകൾ അമിത വേഗതയിലാണെങ്കിലും ഡോർ തുറന്ന് വച്ചിരിക്കും. യാത്രക്കാർ കയറുമ്പോഴും ഇറങ്ങുമ്പോഴുമുള്ള താമസം ഒഴിവാക്കാനാണിത്. കെ.എസ്.ആർ.ടി.സിയും സ്വകാര്യബസും മാത്രമല്ല, സ്വകാര്യ ബസുകൾ പരസ്പരവും സമയത്തിന്റെ പേരിൽ തർക്കവും വാക്കേറ്റവും ഉണ്ടാകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |