മീററ്റ്: ഉത്തർപ്രദേശിൽ പതിനാല് വയസുകാരനെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരിയുടെ സുഹൃത്തുക്കളായ രണ്ടുപേർ അറസ്റ്റിൽ. നദീം, ഫർമാൻ എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട 14കാരന്റെ സഹോദരിയുടെ സുഹൃത്തുക്കളാണ് പ്രതികളെന്നും ഇവരുമായുള്ള സൗഹൃദം എതിർത്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ച ഉച്ചയോടെയാണ് മീററ്റിന്റെ പ്രാന്തപ്രദേശത്ത് കുട്ടിയുടെ മൃതദേഹം തലയില്ലാത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ നാട്ടുകാരും പൊലീസും കുട്ടിയുടെ തലയ്ക്കായി തിരച്ചിൽ നടത്തി. ഒടുവിൽ ശനിയാഴ്ച വൈകിട്ടോടെയാണ് കൊലപ്പെട്ട ആൺകുട്ടിയെ തിരിച്ചറിഞ്ഞത്.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 14കാരന്റെ സഹോദരിയുടെ സുഹൃത്തുക്കളെക്കുറിച്ച് വിവരം ലഭിച്ചത്. മൂന്നുദിവസം മുമ്പ് ഇവർ മകളെ തിരക്കി വീട്ടിൽ വന്നതായി 14കാരന്റെ മാതാപിതാക്കളും മൊഴി നൽകി.
പെൺകുട്ടിയുടെ സൗഹൃദത്തെ എതിർത്ത വീട്ടുകാർ, പെൺകുട്ടിയെ അടുത്തിടെ മുത്തശ്ശിയുടെ വീട്ടിലേക്ക് അയച്ചിരുന്നു. പിന്നാലെ നദീമും ഫർമാനും മൂന്നദിവസം മുമ്പ് പെൺകുട്ടിയെ തിരക്കി വീട്ടിലെത്തി. പെൺകുട്ടിയുടെ മൂത്ത സഹോദരൻ മറുപടി പറയാൻ വിസമ്മതിച്ചതോടെ പ്രതികൾ ഇയാളെ മർദ്ദിച്ചു. പിന്നാലെയാണ് 14കാരനായ ഇളയ സഹോദരനെ പ്രതികൾ മാർക്കറ്റിൽ നിന്ന് തട്ടിക്കൊണ്ടുപോയതെന്നാണ് കുടുംബത്തിന്റെ പരാതി.
പൊലീസ് നടത്തിയ അന്വേഷണത്തിലും കുടുംബം നൽകിയ മൊഴികൾ ശരിയാണെന്നാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ട 14കാരൻ ഉൾപ്പെടെ വീട്ടുകാരെല്ലാം പെൺകുട്ടിയുടെ സൗഹൃദത്തെ എതിർത്തിരുന്നു. സംഭവദിവസം പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതികൾ പിന്നീട് 14കാരനെ തട്ടിക്കൊണ്ടുപോയി. തുടർന്ന് സമീപത്തെ കാട്ടിൽവച്ച് കുട്ടിയെ ക്രൂരമായി മർദ്ദിച്ചു. പിന്നാലെ ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് പ്രതികൾ കുട്ടിയെ തലയറുത്ത് കൊലപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത രണ്ടു പ്രതികളെയും കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചതായും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |