തിരുവനന്തപുരം: വരുന്ന അദ്ധ്യയന വർഷത്തെ പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉണ്ടാകണമെന്ന ലിപി പരിഷ്കരണ സമിതിയുടെ നിർദ്ദേശം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി അംഗീകരിക്കുകയും നടപ്പിലാക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ, പാഠപുസ്തക അച്ചടി ഏതാണ്ട് പൂർത്തിയായി. മേയ് രണ്ടാം വാരത്തോടെ പാഠപുസ്തക വിതരണം ആരംഭിക്കാനാണ് നിർദ്ദേശം. ഇതിനിടെ അക്ഷരമാല എങ്ങനെ പാഠപുസ്തകങ്ങളിൽ ചേർക്കുമെന്നതിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് വിദ്യാഭ്യാസ വകുപ്പും എസ്.സി.ഇ.ആർ.ടിയുമാണ്. ഒന്നുകിൽ അക്ഷരമാല പ്രത്യേകമായി പ്രിന്റ് ചെയ്ത് സ്കൂളുകളിൽ എത്തിക്കണം. അല്ലെങ്കിൽ പാഠപുസ്തകങ്ങളുടെ രണ്ടാം യൂണിറ്റിൽ അക്ഷരമാല ഉൾപ്പെടുത്തി പ്രിന്റ് ചെയ്യണം. ഈ വർഷം തന്നെ അക്ഷരമാല പാഠപുസ്തകങ്ങളിൽ ഉണ്ടാകണമെന്നത് തന്റെ ആഗ്രഹമാണെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ പറഞ്ഞിട്ടുള്ളതിനാൽ ഇതിനുള്ള നടപടികൾ ഉടനുണ്ടായേക്കും. എൽ.പി വിഭാഗത്തിലെ പുസ്തകങ്ങളിലാണ് അക്ഷരമാലയുണ്ടാവുക. പ്രത്യേകം പ്രിന്റ് ചെയ്ത് സ്കൂളുകളിൽ എത്തിക്കാനുള്ള ഉത്തരവാദിത്തം എസ്.എസ്.കെയ്ക്കായിരിക്കും. എന്നാൽ, ഇതു സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നാണ് വകുപ്പിലുള്ളവർ പറയുന്നത്.
ലിപി പരിഷ്കരണം: തത്വത്തിൽ അംഗീകാരമായി
സ്വന്തം ലേഖിക
തിരുവനന്തപുരം: മലയാളം ലിപി ഭാഗികമായി പഴയ രീതിയിലേക്കു മാറ്റാനും പല രീതിയിൽ എഴുതുന്ന പദങ്ങൾക്ക് പൊതുരൂപം നൽകാനും ഭാഷാ മാർഗ്ഗനിർദ്ദേശക വിദഗ്ദ്ധ സമിതി സമർപ്പിച്ച ശുപാർശയ്ക്ക് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ഉന്നതതല സമിതി അംഗീകാരം നൽകി. നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സമിതി അദ്ധ്യക്ഷൻ കൂടിയായ ചീഫ് സെക്രട്ടറി വി.പി.ജോയിയെ ചുമതലപ്പെടുത്തി. സമിതിയിൽ ഭാഷാ പണ്ഡിതരുൾപ്പെടെ 15 അംഗങ്ങളാണുള്ളത്. 1971നു ശേഷം ആദ്യമായാണ് മലയാളത്തിൽ ലിപി പരിഷ്കരണം വരുന്നത്. കൂട്ടക്ഷരങ്ങളിലും രണ്ട് ഉപചിഹ്നങ്ങളിലുമാണ് സമിതി മാറ്റം നിർദ്ദേശിച്ചത്. സോഫ്ട്വെയറിൽ മാറ്റം വരുത്തുന്ന നടപടിക്ക് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സി ഡിറ്റിന്റെയും സ്വകാര്യ ഫോണ്ടുകാരുടെയും സേവനം സ്വീകരിക്കും. അംഗീകാരവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പുറത്തിറങ്ങിയാലുടൻ തുടർനടപടികളാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |