തിരുവനന്തപുരം: കിഴക്കേകോട്ടയിലെ കാൽനടയാത്രാദുരിതത്തിന് പരിഹാരമാകുന്ന ആധുനിക ഫുട് ഓവർബ്രിഡ്ജിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ. മേയ് ആദ്യവാരം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ജോലികൾ ഈ മാസം തന്നെ പൂർത്തിയാക്കും. അവസാനഘട്ട പരിശോധന കഴിഞ്ഞ് നിർമ്മാണം നടത്തുന്ന ആക്‌സോ എൻജിനിയേഴ്സ് റിപ്പോർട്ട് നഗരസഭയ്ക്ക് കൈമാറും.
മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ട് പാലത്തിന്റെ ഉദ്ഘാടനം നടത്തണമെന്നാണ് നഗരസഭ കരുതുന്നത്. മുഖ്യമന്ത്രിക്ക് അസൗകര്യമുണ്ടെങ്കിൽ മറ്റ് മന്ത്രിമാരെ പരിഗണിക്കും. ഗാന്ധിപാർക്കിൽ നിന്ന് തുടങ്ങി ആറ്റുകാൽ ബസ് സ്റ്റോപ്പിലേക്കും ആറ്റുകാൽ ബസ് സ്റ്റോപ്പിൽ നിന്ന് കോവളം ബസ് സ്റ്റോപ്പ് ഭാഗത്തേക്കും അവിടെ നിന്ന് റോഡ് മുറിച്ചുകടന്ന് കോട്ടമതിലിനു സമീപവും ഇറങ്ങാവുന്ന രീതിയിലാണ് ഫുട് ഓവർബ്രിഡ്‌ജ്.
15 പേർക്ക് വീതം കയറാവുന്ന രണ്ട് ലിഫ്ടുകളാണ് പാലത്തിൽ സജ്ജീകരിക്കുക. സി.സി ടിവി കാമറ ഉൾപ്പെടെയുള്ള ആധുനിക സുരക്ഷാ സംവിധാനങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. ശീതീകരിച്ച പൊലീസ് എയ്ഡ്പോസ്റ്റും ടൂറിസം ഇൻഫർമേഷൻ സെന്ററും ഇവിടെയുണ്ടാകും. 450 സ്‌ക്വയർ ഫീറ്റിലാണ് എൽ.ഇ.ഡി വാൾ സജ്ജീകരിക്കുന്നത്. 100 മീറ്റർ പരിധിയിൽ സൗജന്യ വൈഫൈ ഉപയോഗിക്കാനും പൊതുജനങ്ങൾക്ക് കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |