തിരുവനന്തപുരം: യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായി ഗവ. കോളേജുകളിലെ വിരമിച്ച അദ്ധ്യാപകർക്ക് പ്രൊഫസർ പദവി അനുവദിക്കാനുള്ള നീക്കത്തിന് തടയിട്ട് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ.
ഗവ. കോളേജുകളിൽ നിന്ന് വിരമിച്ച 22അദ്ധ്യാപകർ പ്രൊഫസർ സ്ഥാനക്കയറ്റത്തിന് അപേക്ഷിച്ചിട്ടുണ്ട്. ഇവരുടെ കാര്യത്തിൽ നയപരമായ തീരുമാനം തേടി കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വി. വിഘ്നേശ്വരി സർക്കാരിന് കത്ത് നൽകി. ഒരദ്ധ്യാപക സംഘടനയാണ് ചട്ടവിരുദ്ധ നിയമനത്തിന് സമ്മർദ്ദം ചെലുത്തുന്നത്.
2018ലെ യു.ജി.സി റഗുലേഷൻ 6.3വകുപ്പ് പ്രകാരം സർവീസിലുള്ളവരെയേ പ്രൊഫസർ പദവിക്ക് പരിഗണിക്കാവൂ. സെലക്‌ഷൻ കമ്മിറ്റി ഇന്റർവ്യൂ നടത്തി സ്ഥാനക്കയറ്റം ലഭിക്കാനുള്ളവരെ ശുപാർശ ചെയ്യണം. 15 വർഷം സർവീസും ഗവേഷണ ബിരുദവും യു.ജി.സി അംഗീകൃത ജേർണലുകളിൽ ചുരുങ്ങിയത് 10 പ്രസിദ്ധീകരണങ്ങളുമാണ് യോഗ്യത. ഇതംഗീകരിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. 2018ൽ സർവീസിലുണ്ടായിരുന്ന 22പേരാണ് പ്രൊഫസറാവാൻ അപേക്ഷിച്ചത്. ഇവരിൽ രണ്ടുപേരെ ഇന്റർവ്യൂവിന് ക്ഷണിച്ചെങ്കിലും ഡയറക്ടർ പങ്കെടുപ്പിച്ചില്ല. ശേഷിച്ച 132അദ്ധ്യാപകർക്ക് അഭിമുഖം നടത്തി.
സർക്കാർ കോളേജുകളിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്കും എയ്ഡഡ് കോളേജുകളിൽ സർവകലാശാലകൾക്കുമാണ് പ്രൊഫസർ പദവി അനുവദിക്കാനുള്ള അധികാരം. കാലിക്കറ്റ്, എം.ജി സർവകലാശാലകൾ വിരമിച്ചവർക്ക് പ്രൊഫസർ പദവി അനുവദിക്കാൻ ഉത്തരവിറക്കിയിരുന്നു. സമാനമായ ഉത്തരവിറക്കാൻ വിസമ്മതിച്ച കേരള സർവകലാശാല, വിരമിച്ച അദ്ധ്യാപകരുടെ അപേക്ഷകൾ തള്ളി.
യു.ജി.സി ചട്ടം
ലംഘിച്ചാൽ
□ അക്കൗണ്ടന്റ് ജനറൽ അംഗീകരിക്കാനിടയില്ല. ശമ്പളവും പെൻഷനും തടയപ്പെടാം.
□മുൻകാല പ്രാബല്യത്തോടെ പ്രൊഫസർ പദവി ലഭിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ വരെ ശമ്പള കുടിശിക നൽകേണ്ടിവരും. കാലിക്കറ്റ് സർവകലാശാലയിൽ ഇതിലൂടെ അഞ്ച് കോടിയുടെ അധിക ബാദ്ധ്യത സർക്കാരിന്
മന്ത്രിക്കും
കുരുക്ക്
□തൃശൂർ കേരളവർമ്മ കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപികയായിരിക്കെ, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വയം വിരമിച്ച മന്ത്രി ആർ. ബിന്ദുവിന് യു.ജി.സി ചട്ടം ലംഘിച്ച് പ്രൊഫസർ പദവി നൽകുന്നത് കുരുക്കാണ്.
□എയ്ഡഡ് കോളേജുകളിൽ പ്രൊഫസർ പദവി അനുവദിക്കാൻ കോളേജ് പ്രിൻസിപ്പൽ, മാനേജ്മെന്റിന്റെ പ്രതിനിധി, സർവകലാശാല നിശ്ചിക്കുന്ന രണ്ട് പ്രൊഫസർമാർ എന്നിവരടങ്ങിയ സമിതിയാണ് അഭിമുഖം നടത്തേണ്ടത്.
□ ഉന്നത വിദ്യാഭ്യാസ മന്ത്രിയും സർവകലാശാലയുടെ പ്രോ ചാൻസലറുമെന്ന നിലയിൽ അഭിമുഖ സമിതിയിലുള്ളവരുടെ മേധാവിയാണ് മന്ത്രി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |