കണ്ണൂർ: ഈമാസം 24 നു തുടങ്ങുന്ന പതിനേഴാമത് തുരീയം സംഗീതോത്സവത്തിന് ഇത്തവണ പ്രത്യേകതകളേറെ. 101 ദിവസം നീണ്ടു നിൽക്കുന്ന സംഗീതോത്സവം ഇത്തവണ ഗിന്നസ് റെക്കാർഡിലേക്ക് കടക്കുകയാണ്. രണ്ടുകൊല്ലം മുമ്പ് അവസാനമായി നടന്ന തുരീയം സംഗീതോത്സവം 61 ദിവസമായിരുന്നു. പങ്കെടുത്തവരെല്ലാം പേരുകേട്ടവർ.
സ്വാമിജി വിളിക്കുന്നു, അവർ വന്നു പാടുന്നു- കഥാകൃത്ത് ടി. പദ്മനാഭൻ പറഞ്ഞത് ശരിവയ്ക്കുകയാണ് ഇവിടെ. ചെറുപുഴ പോത്താംകണ്ടം ആനന്ദഭവനിലിരുന്ന് സ്വാമി കൃഷ്ണാനന്ദ ഭാരതി ഒന്നു വിളിച്ചാൽ മതി. ഹരിപ്രസാദ് ചൗരസ്യയും സക്കീർ ഹുസൈനും തുരീയം സംഗീതോത്സവത്തിലേക്ക് പറന്നെത്തും. അതാണ് സ്വാമിയും സംഗീതവും തമ്മിലുള്ള ബന്ധം.
ഒന്നാം ദിവസമായ 24 ന് സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ കച്ചേരിയിൽ നിന്നു തുടങ്ങി നൂറ്റിയൊന്നാം ദിവസമായ ആഗസ്റ്റ് 2ന് നടക്കുന്ന അജയ് പോഹംകറിന്റെ പഞ്ചരത്ന കീർത്തനത്തോടെയാണ് സംഗീതോത്സവം സമാപിക്കുക. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിരുകളെ ഭേദിച്ച് ശുദ്ധസംഗീതത്തെ ദൈവമായിക്കണ്ട് അതിന്റെ ഉപാസനയിലൂടെ മനുഷ്യന്റെ മാനസികോല്ലാസത്തിന് ശ്രമിക്കുന്ന സ്വാമിജിയുടെ പോത്താങ്കണ്ടത്തെ ആശ്രമത്തിലും പയ്യന്നൂരിലെ ഓഡിറ്റോറിയങ്ങളിലും ഇനി സംഗീതം പെയ്തിറങ്ങും. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ഇവിടെയെത്തുക. ഉസ്താദ് അംജദ് അലിഖാൻ, പണ്ഡിറ്റ് ചൗരസ്യ, രാജൻ മിശ്ര, സാജൻ മിശ്ര, കലാമണ്ഡലം ഗോപിയാശാൻ, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പെരുവനം കുട്ടൻ മാരാർ, കലാമണ്ഡലം ക്ഷേമാവതി... അങ്ങനെ എണ്ണിയാലൊടുങ്ങാത്ത നിരവധി പേർ ഇവിടെയെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |